ന്യൂയോർക്ക് : അമേരിക്കൻ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ യുക്രൈനിൽ നിന്നും മടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്ക. റഷ്യ-യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നു.
ഈ മാസം 20ന് മുൻപ് യുക്രെയ്നിനെ റഷ്യ ആക്രമിച്ചേക്കുമെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകുന്നത്.
റഷ്യൻ അധിനിവേശം നടന്നാലും അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കാൻ യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് നേരത്തെ തന്നെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
യുകെ പൗരന്മാർ യുക്രൈയ്ൻ വിട്ടു പോരണമെന്നും ആ രാജ്യത്തേക്ക് യാത്ര നടത്തരുതെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അഭ്യർഥിച്ചു. റഷ്യ യുക്രൈൻ ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തിയെന്നും യുദ്ധം വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. പിന്നാലെ, കാനഡ, നെതർലാൻഡ്സ്, ലാറ്റ്‍വിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സ്വന്തം പൗരന്മാരോട് യുക്രെയ്ൻ വിടാൻ നിർദേശിച്ചിട്ടുണ്ട്. അതേ സമയം ജോ ബൈഡൻ-റഷ്യൻ പ്രസിഡന്റ് പുചിൻ എന്നിവരുടെ കൂടിക്കാഴ്ചയും ഉടൻ നടന്നേക്കും. പോളണ്ടിലേക്ക് മൂവായിരം സൈനികരെ കൂടി നിയോഗിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates