ഉ​ഗ്ര സ്ഫോടനം, വ്യോമ, മിസൈൽ ആക്രമണങ്ങൾ; കീവിൽ കടുപ്പിച്ച് റഷ്യ; ചെറുത്തു നിൽക്കുന്നുവെന്ന് യുക്രൈൻ

റഷ്യ- യുക്രൈൻ റെയിൽവേ ശൃംഖല തകർത്തതായി യുക്രൈൻ സൈന്യം അവകാശപ്പെട്ടു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കീവ്: യുക്രൈനെതിരായ ആക്രമണം കടുപ്പിച്ച് റഷ്യ. തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. യുക്രൈനും ചെറുത്തു നിൽപ്പ് തുടരുകയാണ്. റഷ്യയ്കൊപ്പം ചെചൻ സൈന്യവും ആക്രമണത്തിൽ ചേർന്നിട്ടുണ്ട്. 

വ്യോമാക്രമണവും റഷ്യ കടുപ്പിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സുമിയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 21 പേർ മരിച്ചു. ആംബുലൻസിന് നേരെ നടത്തിയ ആക്രമണത്തിൽ ഒരു രോ​ഗിയും ഡ്രൈവറും കൊല്ലപ്പെട്ടു. 

അതിനിടെ റഷ്യ- യുക്രൈൻ റെയിൽവേ ശൃംഖല തകർത്തതായി യുക്രൈൻ സൈന്യം അവകാശപ്പെട്ടു. കീവിലേക്ക് റഷ്യൻ സൈന്യം എത്തുന്നത് തടയുക ലക്ഷ്യമിട്ടാണ് നീക്കമെന്നും ചെറുത്തു നിൽപ്പ് ശക്തമാണെന്നും  യുക്രൈൻ വ്യക്തമാക്കി.

മിസൈൽ ആക്രമണത്തിൽ വസൽകീവിലുള്ള ഇന്ധന സംഭരണ ശാലയ്ക്ക് തീപിടിച്ചു. വിഷപ്പുക വ്യാപിക്കാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഇതേത്തുടർന്ന് കീവിൽ ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർകീവിലുള്ള വാതക പൈപ്പ് ലൈനും റഷ്യ തകർത്തു. 

ജനവാസ മേഖലകളിൽ റഷ്യൻ ആക്രമണത്തെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഭക്ഷണം, കുടിവെള്ളം എന്നിവയുടെ ലഭ്യതയ്ക്ക് പ്രതിസന്ധിയുണ്ട്.റഷ്യയുടെ ഷെൽ ആക്രമണങ്ങളും എയർ സ്‌ട്രൈക്കുമാണ് ജനവാസ മേഖലകളിലുണ്ടായിട്ടുള്ളത്.

കീവ് നഗരത്തിലെ ഒരു റസിഡൻഷ്യൽ ഫ്‌ളാറ്റിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ആക്രമണം നടക്കുമ്പോൾ ഫ്‌ളാറ്റിൽ ആൾത്താമസമില്ലായിരുന്നു. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആളുകൾ ബങ്കറിലായിരുന്നതിനാൽ ആർക്കും പരിക്ക് പറ്റിയില്ല. തലസ്ഥാനമായ കീവിൽ ജനവാസ മേഖലയ്ക്ക് നേരെ ആക്രമണമുണ്ടായതായി സിറ്റി മേയറും യുക്രൈൻ വിദേശകാര്യ മന്ത്രിയും സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com