കൊളംബൊ: ശ്രീലങ്കയില്‍ പാസ്പോര്‍ട്ടിന് വേണ്ടി രണ്ടുദിവസമായി വരിയില്‍ നിന്ന യുവതി കുഞ്ഞിന് ജന്മം നല്കി. കൊളംബോ ഇമിഗ്രേഷന്‍ ഓഫീസില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ഓഫീസ് പരിസരത്ത് വെച്ച് 26കാരിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സൈനിക ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ യുവതിയെ കാസില്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെവെച്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് നിന്ന് വിദേശത്തേക്ക് ജോലി തേടി പോകാനായിരുന്നു യുവതി പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. ഭര്‍ത്താവിനൊപ്പമാണ് യുവതി എത്തിയത്.
മറ്റൊരു സംഭവത്തില്‍, പെട്രോള്‍ പമ്പിന് മുന്നില്‍ ക്യനിന്ന അറുപതുകാരന് വ്യാഴാഴ്ച ഹൃദയാഘാതം കാരണം മരിച്ചു. ഐസ് ക്രീം കച്ചവടക്കാരനായ ഇദ്ദേഹം മൂന്നു ദിവസമാണ് പെട്രോള്‍ പമ്പിന് മുന്നില്‍ ക്യൂ നിന്നത്. നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ച ജനുവരി മുതല്‍ പാസ്പോര്‍ട്ട് ഓഫീസുകളിലും പെട്രോള്‍ പമ്പുകളിലും നീണ്ട ക്യൂവാണ്. ഇന്ത്യന്‍ ഓയില്‍ കമ്പനിയായ എല്‍ഐഒസിയുടെ 200 പമ്പുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണ്. ഐഒസിയില്‍ നിന്ന് ഇന്ധനവുമായി കപ്പല്‍ ജൂലൈ 22നാണ് എത്തുന്നതെന്നും അതുവരെ ഇന്ധനപ്രതിസന്ധിയുണ്ടാകുമെന്നാണ് ഊര്‍ജ മന്ത്രി കാഞ്ചന വിജേശേഖര പാര്‍ലമെന്റില്‍ അറിയിച്ചിരിക്കുന്നത്. പ്രതിസന്ധി മറികടനക്കാനായി അധിക വിലനല്‍കി പെട്രോള്‍ വാങ്ങിയെന്നും അത് ജൂലൈ 15ന് എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കാം ഒടുവില്‍ ബോറിസ് ജോണ്സണ് ഒഴിയുന്നു, രാജി സമ്മതം അറിയിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ