റഷ്യൻ മിസൈൽ ആക്രമണം; തീ ​ഗോളമായി യുക്രൈൻ ഭരണ കാര്യാലയം (വീഡിയോ)

പ്രധാന നഗരങ്ങളായ കീവിനെയും ഖാർക്കീവിനെയും ലക്ഷ്യമാക്കിയാണ് റഷ്യ ആക്രമണം നടത്തുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കീവ്: യുക്രൈനിലെ പാർപ്പിട സമുച്ചയങ്ങളെയും ഭരണ കാര്യാലയങ്ങളെയും ഉന്നം വെച്ച് ആക്രമണം കടുപ്പിച്ച് റഷ്യ. പ്രധാന നഗരങ്ങളായ കീവിനെയും ഖാർക്കീവിനെയും ലക്ഷ്യമാക്കിയാണ് റഷ്യ ആക്രമണം നടത്തുന്നത്. രാജ്യത്തെ രണ്ടാമത്തെ പ്രധാന നഗരമായ ഖാർക്കീവിലെ ഒരു ഭരണ കാര്യാലയം റഷ്യൻ മിസൈൽ ആക്രമണത്തിൽ തകരുന്നതിന്റെ വീഡിയോ യുക്രൈൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചു.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് റഷ്യ യുദ്ധം ചെയ്യുന്നത്. സാധാരണക്കാരെ വധിക്കുന്നു, സൈനികേതര വസ്തുവകകൾ നശിപ്പിക്കുന്നു. റഷ്യയുടെ പ്രധാന ലക്ഷ്യം വൻ നഗരങ്ങളാണ്. അവർ ഇപ്പോൾ അവിടേക്ക് മിസൈലുകൾ തൊടുക്കുകയാണ്, ഖാർക്കീവിലെ ഭരണ കാര്യാലയത്തിനു നേർക്കുള്ള റഷ്യൻ മിസൈൽ ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ച് യുക്രൈൻ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

യുക്രൈനിലെ കേഴ്‌സൺ നഗരം റഷ്യ പൂർണമായും നിയന്ത്രണവിധേയമായി. റോഡുകൾ പൂർണമായി ഉപരോധിച്ച് റഷ്യൻ സൈന്യം ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചു. നഗരത്തിൽ റഷ്യൻ സേന മാർച്ച് പാസ്റ്റ് നടത്തി. തലസ്ഥാനമായ കീവിലും അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. നഗരത്തിൽ നിരവധി സ്‌ഫോടനങ്ങളുണ്ടായി. കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 

കിഴക്കൻ യുക്രൈനിലെ സൈനിക ക്യാമ്പിന് നേർക്ക് റഷ്യൻ പീരങ്കിപ്പട ആക്രമണം നടത്തി. ഇതിൽ 70 സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഖാർകീവിനും ഇടയിലുള്ള നഗരമായ ഒഖ്തിർകയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സൈനിക താവളം സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം നിലംപരിശായി. ആക്രമണത്തിൻ നിരവധി പ്രദേശവാസികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ബുസോവയിൽ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് നേരെ വ്യോമാക്രമണം ഉണ്ടായി. ആളുകളെ ഒഴിപ്പിച്ചു. കീവിന് സമീപം പുനരധിവാസ കേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി.

തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി 40 മൈൽ (65 കിലോമീറ്റർ) ദൂരത്തിൽ റഷ്യൻ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com