ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മരിയുപോൾ പിടിക്കാൻ ആക്രമണം കടുപ്പിച്ച് റഷ്യ; 400 അഭയാർഥികൾ കഴിഞ്ഞ സ്കൂൾ കെട്ടിടം തകർത്തു

മരിയുപോളിൽ  ജനവാസ മേഖലകളിലേത് ഉൾപ്പെടെ നഗരത്തിലെ 80 ശതമാനം കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നു
Published on

കീവ്: മരിയുപോൾ നഗരം പിടിക്കാൻ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യ. 400 ഓളം പേർ അഭയാർഥികളായി കഴിഞ്ഞ മരിയുപോളിലെ സ്കൂൾ കെട്ടിടം റഷ്യൻ സൈന്യം ബോംബിട്ട് തകർത്തായി യുക്രൈൻ വ്യക്തമാക്കി. സ്കൂൾ കെട്ടിടം പൂർണമായും തകർന്നതായും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും യുക്രൈൻ അറിയിച്ചു. 

മരിയുപോളിൽ  ജനവാസ മേഖലകളിലേത് ഉൾപ്പെടെ നഗരത്തിലെ 80 ശതമാനം കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നു. നഗര കേന്ദ്രങ്ങളിൽ റഷ്യൻ ടാങ്കുകൾ ശക്തമായ ആക്രമണം നടത്തുമ്പോൾ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ കൊടുംതണുപ്പിൽ മരണത്തെ മുഖാമുഖം കണ്ടുകഴിയുന്നത് മൂന്ന് ലക്ഷത്തോളം പേരാണ്. കഴിഞ്ഞ ദിവസം റഷ്യൻ ആക്രമണത്തിൽ തകർന്ന മരിയുപോൾ നാടകശാലയിൽ ഇനിയും ആയിരത്തിലധികം ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നു അധികൃതർ പറയുന്നു. 

റഷ്യൻ ആക്രമണത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ ഇരുമ്പ്, ഉരുക്കു നിർമാണശാലകളിൽ ഒന്നായ അസോവ്സ്റ്റലിൻ ഭാഗികമായി തകർന്നതായി അധികൃതർ അറിയിച്ചു. യുക്രെയ്ന്റെ സാമ്പത്തിക നഷ്ടം വലുതാണെന്ന് കെട്ടിടങ്ങളിൽനിന്ന് കറുത്ത പുക ഉയരുന്നതടക്കമുള്ള വീഡിയോ പങ്കുവച്ച് പാർലമെന്റ് അംഗം ലെസിയ വാസിലെങ്കോ ട്വീറ്റ് ചെയ്തു. 

പടിഞ്ഞാറൻ യുക്രൈനിലെ ഡെലിയാറ്റൻ ഗ്രാമത്തിലുള്ള സൈനിക ഡിപ്പോ തകർക്കാൻ ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചതായി റഷ്യയുടെ പ്രതിരോധമന്ത്രാലയ വക്താവ് ഇഗർ കൊനെഷെങ്കോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com