ഷേഖ് ഹസീനയ്ക്ക് തിരിച്ചടി, നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ബ്രിട്ടന്‍; ഇന്ത്യയില്‍ തുടര്‍ന്നേക്കും

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷിഹാബുദ്ദീന്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടു
bangladesh protest
ഷേഖ് ഹസീന ഫയൽ
Updated on
1 min read

ലണ്ടന്‍: പ്രധാനമന്ത്രി പദമൊഴിഞ്ഞ് രാജ്യം വിട്ട് ബ്രിട്ടനില്‍ അഭയം തേടാനുള്ള ഷേഖ് ഹസീനയുടെ പദ്ധതി പാളി. ഷേഖ് ഹസീനയ്ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചു. ബ്രിട്ടീഷ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ വ്യക്തികളെ ആ രാജ്യത്തേക്ക് അഭയം തേടാനോ താല്‍ക്കാലികമായി അഭയാര്‍ത്ഥികളാകാനോ അനുവദിക്കുന്നില്ല എന്ന് യുകെ ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഇതോടെ ഷേഖ് ഹസീന തല്‍ക്കാലം ഇന്ത്യയില്‍ തന്നെ തുടര്‍ന്നേക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആവശ്യമുള്ള ആളുകള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ യുകെയ്ക്ക് അഭിമാനകരമായ റെക്കോര്‍ഡുണ്ട്. അന്താരാഷ്ട്ര സംരക്ഷണം തേടുന്നവര്‍, അവര്‍ സുരക്ഷിതമായി ആദ്യം എത്തിച്ചേരുന്ന രാജ്യത്തു തന്നെ അഭയം തേടണം. അതാണ് സുരക്ഷിതത്വത്തിലേക്കുള്ള ഏറ്റവും വേഗതയേറിയ വഴിയെന്നും ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് വക്താവ് വ്യക്തമാക്കി.

ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് നടത്തുന്ന അന്വേഷണവുമായി ഷേഖ് ഹസീന സഹകരിക്കേണ്ടി വരുമെന്നും ബ്രിട്ടന്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബംഗ്ലാദേശില്‍ അഭൂതപൂര്‍വമായ അക്രമങ്ങളും ദാരുണമായ ജീവഹാനിയുമാണ് ഉണ്ടായത്. അക്രമങ്ങളെപ്പറ്റി യുഎന്‍ നേതൃത്വത്തിലുള്ള സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.

ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് രാജിവെച്ച് നാടുവിട്ട് ഇന്ത്യയിലെത്തിയ ഷേഖ് ഹസീന ബ്രിട്ടനില്‍ അഭയം തേടാനായിരുന്നു പദ്ധതിയിട്ടത്. ഹസീനയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയ സഹോദരി ഷേഖ് റഹാനയുടെ മകള്‍ തുലിപ് സിദ്ധിഖ് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമാണ്. ലേബര്‍ പാര്‍ട്ടി എംപിയും വാണിജ്യ സെക്രട്ടറിയുമാണ്. തുലിപിന്റെ രാഷ്ട്രീയ സ്വാധീനത്തില്‍ ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടാമെന്നായിരുന്നു 76 കാരിയായ ഷേഖ് ഹസിനയും സഹോദരി റഹാനയും വിചാരിച്ചിരുന്നത്.

bangladesh protest
ഷേഖ് ഹസീന രാജ്യം വിട്ട് മണിക്കൂറുകള്‍; ബംഗ്ലാദേശില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു, പൗരന്‍മാര്‍ യാത്ര ഒഴിവാക്കണമെന്ന് യുഎസ്

അതിനിടെ, ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷിഹാബുദ്ദീന്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടു. മൂന്ന് സൈനിക മേധാവികള്‍, രാഷ്ട്രീയ നേതാക്കള്‍, സിവില്‍ സൊസൈറ്റി മെമ്പര്‍മാര്‍ തുടങ്ങിയവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പാര്‍ലമെന്റ് പിരിച്ചു വിട്ടത്. ഇതോടെ, ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാഹചര്യമൊരുങ്ങി. പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com