വെംബ്ലി: തോല്‍വി തൊടാതെ 32ാമത്തെ മത്സരം. കോപ്പ അമേരിക്ക, ഫൈനലിസിമ കിരീടം. അടിച്ചുകൂട്ടിയത് 59 ഗോളുകള്‍. വഴങ്ങിയത് 17. 17 ക്ലീന്‍ ഷീറ്റുകള്‍. ഖത്തര്‍ ലോകകപ്പിലെ ഫേവറിറ്റുകളുടെ കൂട്ടത്തിലേക്ക് അര്‍ജന്റീന എന്ന പേരും കൂട്ടിച്ചേര്‍ക്കുകയാണ് ഫുട്‌ബോള്‍ ലോകം.
2019ലെ കോപ്പ അമേരിക്കയിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീന തോല്‍വി തൊട്ടിട്ടില്ല. ലോകകപ്പിന് മുന്നൊരുക്കമായി ഒരു യൂറോപ്യന്‍ ടീം മുന്‍പിലെത്തിയപ്പോള്‍ ജോര്‍ജീഞ്ഞോയുടെ മാര്‍ക്കിങ്ങുകളും മറികടന്ന് ഗോള്‍ വല കുലുക്കാന്‍ 10 ശ്രമങ്ങളാണ് മെസിയില്‍ നിന്ന് മാത്രം വന്നത്. അതില്‍ എട്ടും ഓണ്‍ ടാര്‍ഗറ്റിലേക്ക്. അസൂരിപ്പടയെ തളര്‍ത്തിയ വേഗതയും ഡ്രിബ്ലിങ്ങും കൊണ്ട് ബോക്‌സിനുള്ളില്‍ മെസി ഭീഷണി തീര്‍ത്തപ്പോള്‍ ഡോണാരുമയുടെ കൈകളാണ് പലപ്പോഴും രക്ഷയ്‌ക്കെത്തിയത്.
മറ്റൊരു ബാലണ്‍ ഡി ഓര്‍ കൂടി മെസിയുടെ കൈകളിലേക്ക്?
92 ശതമാനമായിരുന്നു ഇറ്റലിക്കെതിരെ മെസിയുടെ പാസ് കൃത്യത. മൂന്ന് വട്ടം പന്ത് തിരികെ പിടിക്കുന്നതില്‍ മെസി ജയിച്ചപ്പോള്‍ മെസിയെ ഡ്രിബിള്‍ ചെയ്ത് ഒരു എതിര്‍ താരത്തിന് പോവാനായത് ഒരിക്കല്‍ മാത്രം. മറ്റൊരു ബാലണ്‍ ഡി ഓര്‍ കൂടി മെസിയുടെ കൈകളിലേക്ക് വരുന്നു എന്നാണ് ഇറ്റലിയെ അര്‍ജന്റീന വീഴ്ത്തിയതിന് പിന്നാലെ ഫുട്‌ബോള്‍ ലോകത്തിന്റെ സംസാരം. 1993ലായിരുന്നു ഇതിന് മുന്‍പ് ഫൈനലിസിമയില്‍ അര്‍ജന്റീന ജയിച്ച് കയറുന്നത്. അന്ന് മറഡോണയാണ് അര്‍ജന്റീനയെ നയിച്ചത്.
മെസി, മാര്‍ട്ടിനസ്, ഡി മരിയ നിറഞ്ഞ അര്‍ജന്റീനയുടെ മുന്നേറ്റ നിരയുടെ വേഗതയ്ക്ക് മുന്‍പില്‍ ഇറ്റലി പതറി. കില്ലെനിയെ മറികടന്ന് പന്ത് വലയിലേക്ക് തട്ടിയിടാന്‍ ഡി മരിയക്ക് സാധിച്ചതും ഇത് വ്യക്തമാക്കി. യൂറോപ്പിന്റെ വേഗതയ്ക്കും ശാരീരിക മേല്‍ക്കോയ്മയ്ക്കും ഒപ്പമെത്താനാവില്ലെന്ന പരിഹാസങ്ങളും ഇവിടെ മെസിയും കൂട്ടരും തകര്‍ത്തു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates