ഇന്ത്യക്ക് ജയം നിഷേധിച്ച് രചിന്‍ രവീന്ദ്ര- അജാസ് സഖ്യം; ന്യൂസിലൻഡിന്റെ പ്രതിരോധപ്പൂട്ട്; ഒന്നാം ടെസ്റ്റ് സമനിലയിൽ

ഇന്ത്യക്ക് ജയം നിഷേധിച്ച് രചിന്‍ രവീന്ദ്ര- അജാസ് സഖ്യം; ന്യൂസിലൻഡിന്റെ പ്രതിരോധപ്പൂട്ട്; ഒന്നാം ടെസ്റ്റ് സമനിലയിൽ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
2 min read

കാണ്‍പുര്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ഒന്‍പത് വിക്കറ്റുകള്‍ വീണ് പരാജയം മുന്നില്‍ കണ്ട കിവികളെ പത്താം വിക്കറ്റില്‍ രചിന്‍ രവീന്ദ്രയും അജാസ് പട്ടേലും ചേര്‍ന്ന് തോല്‍വിയിലേക്ക് വീഴാതെ കാത്തു. ഒപ്പം വെളിച്ചക്കുറവും അവരുടെ രക്ഷക്കെത്തി. വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരം സമനിലയില്‍ പിരിയാന്‍ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു.  

ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 345 റണ്‍സ്, രണ്ടാം ഇന്നിങ്‌സ് ഏഴിന് 234 റണ്‍സ് ഡിക്ല. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സ് 296 റണ്‍സ്. രണ്ടാം ഇന്നിങ്‌സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ്.

91 പന്തുകള്‍ നേരിട്ട് 18 റണ്‍സുമായി രചിന്‍ രവീന്ദ്ര ഒരറ്റത്ത് പൊരുതി നിന്നത് കിവികള്‍ക്ക് തുണയായി. പത്താമനായി ക്രീസിലെത്തിയ അജാസ് പട്ടേലും കരുത്തോടെ നിന്നതോടെ വിജയം ഉറപ്പായിരുന്ന പോരാട്ടത്തില്‍ ഇന്ത്യക്ക് മനസില്ലാ മനസോടെ സമനില സമ്മതിക്കേണ്ടി വന്നു. 23 പന്തുകള്‍ നേരിട്ട് അജാസ് രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു.  

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ടോം ലാതമാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ടോം ലാതം (52), വില്‍ യങ് (രണ്ട്), വില്ല്യം സോമര്‍വില്ലെ (36), റോസ് ടെയ്‌ലര്‍ (രണ്ട്), ഹെന്റി നിക്കോള്‍ (ഒന്ന്), കെയ്ന്‍ വില്ല്യംസന്‍ (24), ടോം ബ്ലണ്ടല്‍ (രണ്ട്), കെയ്ല്‍ ജാമിസന്‍ (അഞ്ച്), ടിം സൗത്തി (നാല്),  എന്നിവരാണ് പുറത്തായത്.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അശ്വിന്‍ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.  ഉമേഷ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സെന്ന നിലയിലാണ് കിവികള്‍ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയത്. ലാതവും നൈറ്റ് വാച്മാന്‍ സോമര്‍വില്ലെയും ചേര്‍ന്ന് പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിച്ചതോടെ രണ്ടാം വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് 79 റണ്‍സ് വരെ കാക്കേണ്ടി വന്നു.
36 റണ്‍സെടുത്ത വില്ല്യം സോമര്‍വില്ലെയെ പുറത്താക്കി ഉമേഷ് യാദവാണ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി എത്തിച്ചത്. പിന്നാലെ ടോം ലാതത്തിനെ ക്ലീന്‍ ബൗള്‍ഡാക്കി അശ്വിന്‍ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്‍കി.

ഒരറ്റത്ത് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസ് പൊരുതി നിന്നെങ്കിലും പിന്നീടെത്തിയ റോസ് ടെയലര്‍, ഹെന്റി നിക്കോള്‍സ് എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയത് സന്ദര്‍ശകരെ പ്രതിസന്ധിയിലാക്കി. റോസ് ടെയ്‌ലറെ ജഡേജയും നിക്കോള്‍സിനെ അക്ഷര്‍ പട്ടേലും വിക്കറ്റിന് മുന്നില്‍ കുടുക്കി.

നാലാം ദിനത്തില്‍ ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് ഇന്ത്യയുടെ ബൗളിങ് തുടങ്ങിയത്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ വില്‍ യങിനെ അശ്വിന്‍ മടക്കുകയും ചെയ്തു. അതേസമയം താരത്തിന്റെ പുറത്താകല്‍ അമ്പയറുടെ തെറ്റായ തീരുമാനത്തിലായിരുന്നു.

അശ്വിന്റെ രണ്ടാം ഓവറിലെ അവസാന പന്തിലെ എല്‍ ബി അപ്പീലില്‍ അമ്പയര്‍ വീരേന്ദര്‍ ശര്‍മ സംശയിച്ച ശേഷം ഔട്ട് വിധിച്ചു. ഓഫ് സ്റ്റമ്പിന് വെളിയില്‍ കുത്തിയ പന്ത് നന്നായി താഴ്ന്ന് ടേണ്‍ ചെയ്താണ് യങ്ങിന്റെ കാലില്‍ കൊണ്ടത്. നീണ്ട ആലോചനയ്ക്കു ശേഷം റിവ്യൂ നല്‍കിയെങ്കിലും സമയം കഴിഞ്ഞിരുന്നു. ഇതോടെ യങ് (2) ക്രീസ് വിട്ടു. പക്ഷേ, റീപ്ലേയില്‍ പന്ത് ലെഗ്സ്റ്റമ്പിന് പുറത്തേക്കാണെന്ന് ബോധ്യമായി. ദൗര്‍ഭാഗ്യകരമായി വിക്കറ്റ് നഷ്ടം.

നേരത്തെ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റിന് 234 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ കിവീസിനെ 296 റണ്‍സിന് പുറത്താക്കി ഇന്ത്യ 49 റണ്‍സ് ലീഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 345 റണ്‍സില്‍ അവസാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com