

ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ മികച്ച സ്കോറുയർത്തി ബംഗ്ലാദേശ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 198 റൺസിൽ അവസാനിപ്പിച്ച ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സിൽ 426 റൺസ് സ്കോറുയർത്തി. 228 റൺസിന്റെ നിർണായക ലീഡും ബംഗ്ലദേശ് സ്വന്തമാക്കി. ഓപ്പണര്‍ തന്‍സിദ് ഹസന്‍ നേടിയ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് മികച്ച സ്കോറിലെത്തിയത്. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ, മെഹ്ദി ഹസൻ മിറാസ് എന്നിവരുടെ അർധ സെഞ്ച്വറികളും ബംഗ്ലദേശ് മറുപടിക്ക് ഇന്ധനം പകർന്നു.
തന്‍സിദ് ഹസന്‍ 8 ഫോറും ഒരു സിക്സും സഹിതം 197 പന്തില്‍ 101 റണ്‍സെടുത്തു. കന്നി ടെസ്റ്റ് സെഞ്ച്വറി ചരിത്ര നേട്ടത്തോടെയാണ് തന്‍സിന്‍ ആഘോഷിച്ചത്. ഓസീസ് മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്ററെന്ന അനുപമ റെക്കോര്‍ഡാണ് താരം ഡാര്‍വിനില്‍ പൊരുതി നേടിയത്. കരിയറിലെ രണ്ടാം ടെസ്റ്റിലാണ് 25കാരന്‍ കന്നി ടെസ്റ്റ് ശതകം കുറിച്ചത്. സെഞ്ച്വറിക്ക് പിന്നാലെ താരം മടങ്ങി.
ഓസ്‌ട്രേലിയന്‍ പേസ് അറ്റാക്കിനെ സധൈര്യം നേരിടാന്‍ ബംഗ്ലാ ബാറ്റിങ് നിര കാണിച്ച ആര്‍ജവമാണ് അവരുടെ പ്രതിരോധത്തെ മുന്നോട്ടു നയിച്ചത്. ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ (20) തുടക്കത്തില്‍ നഷ്ടമായ ശേഷം ബംഗ്ലാദേശ് കളത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ മൊമിനുല്‍ ഹഖ് തന്‍സിദിനൊപ്പം ചേര്‍ന്നു പോരാട്ടം ഓസീസ് ക്യാംപിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 102 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. മൊമിനുല്‍ ഹഖ് 49 റണ്‍സുമായി മടങ്ങി.
നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും തന്‍സിദിനെ പിന്തുണച്ചതോടെയാണ് അവര്‍ സ്‌കോര്‍ 200 കടത്തി ലീഡ് സ്വന്തമാക്കിയത്. നജ്മല്‍ 7 ഫോറും ഒരു സിക്സും സഹിതം 84 റൺസെടുത്തു. ഏഴാമനായി ക്രീസിലെത്തിയാണ് മെഹ്ദി ഹസന്റെ കിടിലൻ ബാറ്റിങ്. താരം അഞ്ച് ഫോറും ഒരു സിക്സും സഹിതം 65 റൺസ് എടുത്തു. മുഷ്ഫിഖർ റഹീം 36 റൺസെടുത്തു.
ഓസ്ട്രേലിയക്കായി ജോഷ് ഹെയ്സൽവുഡ് 6 വിക്കറ്റുകൾ വീഴ്ത്തി മൂന്നാം ദിനം ബംഗ്ലാദേശിനെ 426ൽ ഒതുക്കി. മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ താരം കപിൽദേവിന്റെ 434 വിക്കറ്റുകളെന്ന നേട്ടം മറികടന്നു. സ്റ്റാർക്കിന് നിലവിൽ 435 വിക്കറ്റുകൾ. നതാൻ ലിയോൺ, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ഹസന്‍ മഹ്മൂദിന്റെ മാരക ബൗളിങാണ് ഓസീസിനെ വെട്ടിലാക്കിയത്. താരം 6 വിക്കറ്റുകള്‍ വീഴ്ത്തി. 109 പന്തില്‍ 71 റണ്‍സെടുത്തു പൊരുതി നിന്ന സ്റ്റീവ് സ്മിത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 198ല്‍ എത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates