

ഡാർവിൻ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ 9 വിക്കറ്റ് തോൽവി വഴങ്ങിയത് വിശ്വസിക്കാനാകാതെ നിരാശപ്പെട്ട് ഓസീസ് ഇതിഹാസങ്ങൾ. മുൻ നായകൻ റിക്കി പോണ്ടിങ്, ഓപ്പണർമാരായ മാർക്ക് വോ, മാത്യു ഹെയ്ഡൻ അടക്കമുള്ളവർ ടീമിന്റെ ദയനീയ പ്രകടനം കണ്ട് മൂക്കത്ത് വിരൽ വച്ചു. ലജ്ജിപ്പിക്കുന്ന പരാജയമെന്നാണ് റിക്കി പോണ്ടിങ് ഓസീസ് ടീമിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയെന്നാണ് ബംഗ്ലാദേശ് വിജയത്തെ മാർക്ക് വോ വിശേഷിപ്പിച്ചത്.
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ റിക്കി പോണ്ടിംഗ്, മാർക്ക് വോ, മാത്യു ഹെയ്ഡൻ എന്നിവർക്ക് ഡാർവിനിൽ വെച്ച് ബംഗ്ലാദേശിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ നേരിട്ട 9 വിക്കറ്റ് തോൽവി വിശ്വസിക്കാനായില്ല. മത്സരത്തിൽ ബംഗ്ലാദേശ് ടീം എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വ്യക്തമാക്കി. സ്വന്തം ടീമിന്റെ തയ്യാറെടുപ്പുകളെ അദ്ദേഹം കുറ്റപ്പെടുത്തിയില്ല. ഈ തോൽവി ഓസ്‌ട്രേലിയക്ക് ലജ്ജാകരമാണെന്ന് റിക്കി പോണ്ടിംഗ് വിശേഷിപ്പിച്ചപ്പോൾ, ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയെന്നാണ് മാർക്ക് വോ ഇതിനെ വിശേഷിപ്പിച്ചത്.
'ഓസീസ് ടീം നേരിടുന്ന ഏറെ വേദനിപ്പിക്കുന്ന തോൽവിയാണിത്. എന്റെ ഓർമയിൽ ഞാൻ കണ്ടിട്ടുള്ള ഓസ്ട്രേലിയൻ മണ്ണിലെ ഓസീസ് ടീമിന്റെ ഏറ്റവും വലിയ അട്ടിമറി തോൽവി ഇതാണ്. മൂന്നോ നാലോ വർഷം മുൻപ് ഗാബയിൽ വെസ്റ്റ് ഇൻഡീസ് ഓസീസിനെ വീഴ്ത്തിയിരുന്നു. അതും അട്ടിമറി തന്നെയാണ്. എന്നാൽ അതിനും മുകളിൽ വരും ഈ തോൽവി. കാരണം ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച രണ്ട് ബൗളർമാരായ നഹിദ് റാണയും ഷൊരിഫുൾ ഇസ്ലാമും കളിക്കുന്നില്ല. റാങ്കിങിൽ ബംഗ്ലാദേശ് പിന്നിലാണ്. ഓസ്ട്രേലിയ ടീം പൂർണ ശക്തിയോടെ ഇറങ്ങിയിട്ടും ഇത്തരമൊരു ഫലം ഉണ്ടായി എന്നതാണ് ശ്രദ്ധേയം'- മാർക്ക് വോ വ്യക്തമാക്കി.
ലജ്ജിപ്പിക്കുന്ന പരാജയമാണ് സംഭവിച്ചതെന്നു മുൻ നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്. കഴിഞ്ഞ ദിവസം ഓസീസ് ടീം ഒന്നാം ഇന്നിങ്സിൽ 198 റൺസിന് ഓൾ ഔട്ടായതിനു പിന്നാലെ പോണ്ടിങ് കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. യുവ താരങ്ങളെ കളിപ്പിക്കാതെ 30 കഴിഞ്ഞ താരങ്ങളെ മാത്രം ഉൾപ്പെടുത്തി ടീം ഉണ്ടാക്കിയതിനെയാണ് പോണ്ടിങ് വിമർശിച്ചത്. സ്വന്തം മണ്ണിൽ നടക്കുന്ന പരമ്പരയിൽ യുവ താരങ്ങളെ കളിപ്പിക്കാനുള്ള അവസരം കൃത്യമായി ഉപയോഗിക്കാത്ത സെലക്ഷൻ കമ്മിറ്റിയേയും പോണ്ടിങ് അന്ന് ചോദ്യമുനയിൽ നിർത്തി. പിന്നാലെയാണ് തോൽവിക്ക് ശേഷമുള്ള പ്രതികരണം.
'നോക്കു ടീമിൽ മാറ്റങ്ങൾ വരുത്തണമെന്നു ഏറ്റവും അവസാനമായി ആഗ്രഹിക്കുന്നയാളാണ് ഞാൻ. ഒരു ക്യാപ്റ്റനെന്നോ കളിക്കാരനെന്നോ എന്ന നിലയിൽ ഞാൻ എപ്പോഴും ടീം ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് ആഗ്രഹിച്ചത്. ആരെയെങ്കിലും ഒഴിവാക്കണമെന്നു പറയേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുന്നതുവരെ ഞാൻ കാത്തിരിക്കും. പക്ഷേ ഈ പരമ്പരയിൽ ഒരു പുതിയ ഓപ്പണറേയോ മൂന്നാം നമ്പർ ബാറ്ററെയോ കൊണ്ടുവരാൻ കഴിയുന്ന സാഹചര്യമുണ്ടായിരുന്നു. തോറ്റ സ്ഥിതിക്ക് ഇനി മാറ്റങ്ങൾ വരുത്തേണ്ടി വരും'- പോണ്ടിങ് വ്യക്തമാക്കി.
ബാറ്റിങ് പൊസിഷൻ മാറ്റങ്ങളും ടീം അഴിച്ചു പണിയുന്നതുമാണ് മാത്യു ഹെയ്ഡൻ മുന്നോട്ടു വച്ചത്.
'ഓപ്പണിങ് ഹെഡിന്റെ മികച്ച സ്ഥാനമല്ല. അദ്ദേഹത്തിന്റെ ഏറ്റവും അനുയോജ്യമായ സ്ഥാനം അഞ്ചാം നമ്പർ തന്നെയാണ്. അലക്സ് കാരി അഞ്ചാം നമ്പറിൽ ബാറ്റിങിനു ഇറങ്ങുന്നത് എനിക്ക് താത്പര്യമില്ലാത്ത കാര്യമാണ്. ഒരുറപ്പുമില്ലാത്ത ബാറ്റിങ് സെറ്റപ്പാണിത്. ഓസീസിന് ഈ അവസ്ഥയിൽ നിൽക്കേണ്ട ഒരാവശ്യവും ഇല്ല. എത്ര പേർ പുറത്തുണ്ട്. ആരെ തിരഞ്ഞെടുക്കും എന്നത് വലിയ ചോദ്യമാണ്. മത്സര പരിചയമുള്ളവരെയാണോ സാം കോൻസ്റ്റാസിനെ പോലെയുള്ള പ്രതിഭകളെയാണോ തിരഞ്ഞെടുക്കാൻ ആലോചിക്കുന്നത്'- ഹെയ്ഡൻ ചോദിച്ചു.
23 വർഷം കാത്തിരുന്നാണ് ബംഗ്ലാദേശ് അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഐതിഹാസികമായ വിജയം സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ മണ്ണിൽ അവരുടെ ആദ്യ ടെസ്റ്റ് വിജയം. ഡാര്‍വിനില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഓള്‍റൗണ്ട് മികവാണ് കംഗാരുക്കളെ കടപുഴക്കിയത്. ഓസ്‌ട്രേലിയുടെ രണ്ടാം ഇന്നിങ്‌സ് 284 റണ്‍സില്‍ അവസാനിപ്പിച്ച ബംഗ്ലാദേശ്, വിജയലക്ഷ്യമായ 57 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്താണ് ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റ് ജയം ആഘോഷിച്ചത്. 30 റണ്‍സുമായി മൊനിമുള്‍ ഹഖും 25 റണ്‍സുമായി ഷദ്മാന്‍ ഇസ്ലാമുമാണ് ബംഗ്ലാദേശിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ തന്‍സിദ് ഹസന്‍ തമീം രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായി. സ്‌കോര്‍: ഓസ്‌ട്രേലിയ 198 & 284, ബംഗ്ലാദേശ് 426 & 57-1.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates