

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. മികച്ച സ്‌കോറിനായി പൊരുതുന്ന ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്ന ദേവ്ദത്ത് പടിക്കല്‍ 163 റണ്‍സുമായി ക്രീസില്‍ തുടരുന്നു. രണ്ടാം ദിനവും കരുതലോടെയാണ് ഇന്ത്യ ആരംഭിച്ചത്. എന്നാൽ പൊടുന്നനെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. 12 റൺസിന്റെ ഇടവേളയ്ക്കിടെ ഇന്ത്യക്ക് കെഎൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരെയാണ് നഷ്ടമായത്.
മഴയെ തുടര്‍ന്നു വൈകിയാണ് രണ്ടാം ദിനത്തിലെ പോരാട്ടം തുടങ്ങിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോര്‍ 307ല്‍ നില്‍ക്കെ ഋഷഭ് പന്ത് പുറത്തായി. താരം 62 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്തു.
പിന്നാലെ ഒന്നാം ദിനത്തില്‍ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ കെഎല്‍ രാഹുല്‍ തിരിച്ചെത്തി ബാറ്റിങ് പുനരാരംഭിച്ചു. എന്നാല്‍ താരം സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനിടെ വീണു. സ്‌കോര്‍ 319ല്‍ നില്‍ക്കുമ്പോഴാണ് രാഹുലിന്റെ മടക്കം. താരം 175 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 82 റണ്‍സെടുത്തു പുറത്തായി.
നിലവില്‍ ദേവ്ദത്ത് പടിക്കല്‍ 15 ഫോറും ഒരു സിക്‌സും സഹിതം 163 റണ്‍സുമായി ക്രീസില്‍ തുടരുന്നു. മൂന്നാമനായി ക്രീസിലെത്തിയ താരം 134 പന്തിലാണ് തന്റെ കന്നി ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്. 5 റണ്‍സുമായി ധ്രുവ് ജുറേലാണ് സഹ ബാറ്ററായി ക്രീസിലുള്ളത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യക്കായി യശസ്വി ജയ്സ്വാളും കെഎല്‍ രാഹുലും ചേര്‍ന്നാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. 37 പന്തില്‍ 32 റണ്‍സ് നേടിയ ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 77 റണ്‍സ് നേടിയ രാഹുല്‍, പരിക്കേറ്റതോടെ ബാറ്റിങ് തുടരാനാകാതെ ക്രീസ് വിട്ടു. നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ (16) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.
ആദ്യ ദിനത്തിലും അല്‍പ്പ സമയം വില്ലനായി മഴയെത്തി. ഉച്ച ഭക്ഷണത്തിനു പിരിഞ്ഞതിനു പിന്നാലെയാണ് മഴ പെയ്തത്. ഇന്ത്യയുടെ 600ാം ടെസ്റ്റ് മത്സരമാണിത്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ടീമുകള്‍ക്കു ശേഷം 600 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates