മുംബൈ: ഐപിഎല്ലില്‍ ചെന്നൈക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിനും തുടർച്ചയായി നാലാം തോൽവി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി. മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ അനുജ് റാവത്തും വിരാട് കോഹ്‌ലിയുമാണ് ബാംഗ്ലൂരിന് ജയമൊരുക്കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 47 പന്തുകള്‍ നേരിട്ട റാവത്ത് ആറ് സിക്‌സും രണ്ട് ഫോറുമടക്കം 66 റണ്‍സെടുത്തു. കോഹ്‌ലി 36 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 48 റണ്‍സ് നേടി പുറത്തായി.
152 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബാംഗ്ലൂരിന് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി - അനുജ് റാവത്ത് ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും 8.1 ഓവറില്‍ 50 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 24 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഡുപ്ലെസിയെ മടക്കി ജയ്‌ദേവ് ഉനദ്കട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ദിനേഷ് കാര്‍ത്തിക്ക് രണ്ട് പന്തില്‍ ഏഴ് റണ്‍സുമായും ഗ്ലെന്‍ മാക്‌സ്‌വെല്‍ രണ്ട് പന്തില്‍ എട്ട് റണ്‍സുമായും പുറത്താകാതെ നിന്നു. മുംബൈക്കായി ഉനദ്കട്, ഡെവാല്‍ഡ് ബ്രെവിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ മുംബൈ ഒരിക്കല്‍ കൂടി സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് കരുത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. സീസണിലെ തന്റെ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ തിളങ്ങി. ആറ് സിക്‌സും അഞ്ച് ഫോറും സഹിതം 37 പന്തില്‍ സൂര്യകുമാര്‍ 68 റണ്‍സ് അടിച്ചുകൂട്ടി. താരം പുറത്താകാതെ നിന്നു.
ടോസ് നേടി ബാംഗ്ലൂര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍- ക്യാപ്റ്റന്‍ രോഹിത് ശര്‍മ സഖ്യം മികച്ച തുടക്കമാണ് അവര്‍ക്ക് നല്‍കിയത്. ആറോവര്‍ പിന്നിട്ടപ്പോള്‍ സഖ്യം 50 കടുന്നു. തൊട്ടുപിന്നാലെ രോഹിത് മടങ്ങി. താരത്തെ ഹര്‍ഷല്‍ പട്ടേലാണ് പുറത്താക്കിയത്. 15 പന്തില്‍ 26 റണ്‍സാണ് രോഹിത് നേടിയത്.
പിന്നാലെ എത്തിയ ഡെവാള്‍ഡ് ബ്രെവിസ് എത്തിയെങ്കിലും താരത്തിനും അധികം ആയുസുണ്ടായില്ല. താരം എട്ട് റണ്‍സാണ് എടുത്തത്. താമസിയാതെ ഇഷാന്‍ കിഷനും കൂടാരം കയറി. ഇഷാന്‍ 26 റണ്‍സാണ് എടുത്തത്. തിലക് വര്‍മ പൂജ്യം റണ്ണില്‍ റണ്ണൗട്ടായി മടങ്ങിയപ്പോള്‍ പിന്നാലെ എത്തിയ കെയ്‌റോണ്‍ പൊള്ളാര്‍ഡ് ഗോള്‍ഡന്‍ ഡക്കായും ഏഴാമനായി എത്തിയ രമണ്‍ദീപ് സിങ് ആറ് റണ്‍സുമായും മടങ്ങിയതോടെ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന നിലയില്‍ പരുങ്ങി.
നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ മറുഭാഗത്ത് വിക്കറ്റുകള്‍ വീഴുന്നതിനിടെയിലും തന്റെ കടന്നാക്രമണം തുടരുന്നുണ്ടായിരുന്നു. സീസണില്‍ ആദ്യമായി കളിക്കാനെത്തിയ ജയദേവ് ഉനദ്കട് സ്‌ട്രൈക്ക് കൈമാറി പുറത്താകാതെ നിന്ന് സൂര്യകുമാറിന് മികച്ച പിന്തുണ നല്‍കിയതോടെയാണ് മുംബൈ കുതിച്ചത്. ഉനദ്കട് 13 റണ്‍സുമായി പുറത്താകാതെ നിന്നു.
ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. വാനിന്ദു ഹസരങ്കയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആകാഷ് ദീപ് ഒരു വിക്കറ്റ് വീഴ്ത്തി.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates