

കൊളംബോ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ജയം സ്വന്തമാക്കി ഓസ്ട്രേലിയ മടങ്ങി വരവ് ആഘോഷിച്ചതിൽ ഇന്ത്യയും ഹാപ്പി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് കൂടുതൽ വ്യക്തത വരുന്നതാണ് ബംഗ്ലാദേശിന്റെ ഈ ദയനീയ പരാജയം. ആദ്യ ടെസ്റ്റിൽ അട്ടിമറി വിജയം നേടിയ ബംഗ്ലാദേശിനെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ തകർത്ത് തരിപ്പണമാക്കുകയായിരുന്നു. ഇന്നിങ്സിനും 51 റൺസിനുമാണ് ഓസീസ് വിജയിച്ചു കയറിയത്. രണ്ടിന്നിങ്സിലും ബംഗ്ലാദേശിനു 100 റൺസ് തികയ്ക്കാൻ പോലും സാധിച്ചില്ല.
ഡാർവിനിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ബംഗ്ലാദേശ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കയറിയിരുന്നു. ഈ സമയത്ത് ഇന്ത്യയാകട്ടെ ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റ് ജയിച്ച് പോയിന്റ് ശതമാനം വർധിപ്പിച്ചു. നിലവിൽ ഇന്ത്യ രണ്ടാം ടെസ്റ്റ് കളിക്കുകയാണ്. ഈ ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരിയാൽ ഇന്ത്യക്ക് 4ാം സ്ഥാനത്തേക്ക് വീണ്ടും കയറാം.
ദയനീയ തോൽവിക്ക് ശേഷവും ബംഗ്ലാദേശ് നാലാം സ്ഥാനത്ത് തുടരുന്നുണ്ട്. അവരുടെ പോയിന്റ് ശതമാനം ആദ്യ ടെസ്റ്റിൽ അട്ടിമറി വിജയം നേടിയപ്പോൾ 66.67ൽ എത്തിയിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ തോൽവിയിൽ അത് 55.56ലേക്ക് കൂപ്പുകുത്തി. 6 മത്സരങ്ങളിൽ നിന്നു 3 ജയവും 2 തോൽവിയും ഒരു സമനിലയുമായി അവർക്ക് 50 പോയിന്റുണ്ട്.
ഇന്ത്യക്ക് നിലവിൽ 10 മത്സരങ്ങളിൽ നിന്നു 5 ജയവും 4 തോൽവി ഒരു സമനിലയുമടക്കം 64 പോയിന്റ്. പോയിന്റ് ശതമാനം നിലവിൽ ഇന്ത്യക്ക് 53.33 ആണ്. കൊളംബോയിൽ ജയിച്ചാൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് സ്വാഭാവികമായി തന്നെ ഉയരുകയും ചെയ്യും.
പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയയാണ് ഒന്നാമത്. അവർക്ക് 96 പോയിന്റും 80 പോയിന്റ് ശതമാനവുമുണ്ട്. ദക്ഷിണാഫ്രിക്ക രണ്ടാമതും ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഇന്ത്യയുടെ നിലവിലെ എതിരാളികളായ ശ്രീലങ്കയ്ക്ക് 33.33 ആണ് പോയിന്റ് ശതമാനം. അവർ ആറാം സ്ഥാനത്തും നിൽക്കുന്നു. ഫൈനൽ കളിക്കാൻ ഇന്ത്യക്ക് തുടർ ജയങ്ങൾ അനിവാര്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates