

ലഖ്നൗ: മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ കരൺ ശർമ സജീവ ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. 38ാം വയസിലാണ് താരം വിരമിക്കുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനാണ് കരൺ ശർമ വിരാമമിട്ടത്. ഇന്ത്യക്കായി ഒരു ടെസ്റ്റും 2 ഏകദിനങ്ങളും ഒരു ടി20യും കരൺ ശർമ കളിച്ചിട്ടുണ്ട്. 2014ലാണ് താരം അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്.
4 തവണ ഐപിഎൽ കിരീടം നേടിയ താരം കൂടിയാണ് കരൺ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കായി അദ്ദേഹം കളിച്ചു. ഐപിഎല്ലിൽ ഹാട്രിക്ക് കിരീടങ്ങൾ നേടിയ ചരിത്രത്തിലെ ഏക താരമെന്ന അപൂർവതയും കരൺ ശർമയ്ക്കുണ്ട്. സൺറൈസേഴ്സ്, മുംബൈ, ചെന്നൈ ടീമുകൾക്കൊപ്പമാണ് തുടരെ മൂന്ന് തവണ താരം കിരീട നേട്ടം ആഘോഷിച്ചത്.
97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നു 270 വിക്കറ്റുകൾ നേട്ടം. ഉത്തർപ്രദേശ്, റെയിൽവേസ്, വിദർഭ, ആന്ധ്രപ്രദേശ് ടീമുകളെ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ പ്രതിനിധീകരിച്ചു.
'ക്രിക്കറ്റിലെ എന്റെ സമയം കഴിഞ്ഞു. ഇപ്പോൾ 38 വയസുണ്ട്. ഇനി കളിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ലെന്നു ഞാൻ കരുതുന്നു. ഇനിയും കളത്തിൽ തുടർന്നാൽ ഒരു യുവ താരത്തിന്റെ അവസരമാണ് ഞാൻ തടസപ്പെടുത്തുന്നത്. ഇന്ത്യൻ ടീമിലേക്ക് ഇനിയെന്നെ വിളിക്കില്ല. കുടുംബത്തോടും സുഹൃത്തുക്കളുമായും സംസാരിച്ചു. അവരും ശരിയായ സമയം ഇതാണെന്നു വ്യക്തമാക്കി.'
'ഇന്ത്യക്കായി ഒരു ടെസ്റ്റെങ്കിൽ ഒരു ടെസ്റ്റ് അതു കളിക്കാൻ സാധിച്ചല്ലോ. ആ ടെസ്റ്റ് ക്യാപ് ഓർമ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗത്ത് എല്ലായ്പ്പോഴും ഉണ്ട്. ഇന്ത്യക്കായി ആദ്യമായി കളിച്ച ദിവസമാണ് ജീവിതത്തിലെ ഏറ്റവും മഹത്തായ ദിനം. ഒട്ടനവധി കാര്യങ്ങൾ ഞാൻ പഠിച്ചു. കളത്തിലിറങ്ങിയപ്പോഴെല്ലാം ഞാൻ എന്നെ സമർപ്പിച്ചു. പുതിയ കാര്യങ്ങൾ പഠിക്കാനും നിരന്തരം മെച്ചപ്പെടാനും ഞാൻ ശ്രമിച്ചു. ഇപ്പോൾ വിട പറയാൻ സമയമായി. ക്യാപ് നമ്പർ 283ന് ഞാൻ വിരാമമിടുന്നു'- വിരമിക്കൽ പ്രഖ്യാപിച്ച് കരൺ ശർമ കുറിച്ചു.