

മുംബൈ: ഗൗതം ഗംഭീറിനെ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നു മാറ്റി ഇതിഹാസ താരം വിവിഎസ് ലക്ഷ്മണെ കോച്ചാക്കാനുള്ള നീക്കമുണ്ടെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ. വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയത്. ഗംഭീറിനെ പുറത്താക്കി പുതിയൊരാളെ കൊണ്ടുവരാനുള്ള ഒരു പദ്ധതിയും നിലവിൽ ബിസിസിഐയ്ക്കു ഇല്ലെന്നു അദ്ദേഹം വ്യക്തമാക്കി.
'മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളിൽ ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. ഗംഭീറിനെ പുറത്താക്കാനോ പുതിയ പരിശീലകനെ കൊണ്ടുവരാനോ ഞങ്ങൾ പദ്ധതിയിട്ടില്ല'- ശുക്ല പറഞ്ഞു.
പരിശീലകനെ മാറ്റാൻ ബോർഡ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നേരത്തേ ദേവജിത് സൈകിയയും വ്യക്തമാക്കിയിരുന്നു.
'തീർത്തും തെറ്റായ വാർത്തയാണ് അത്. ചില വാർത്താ ഏജൻസികൾ പോലും ഈ വാർത്ത നൽകിയിട്ടുണ്ട്. ഇതെല്ലാം ആരുടെയോ ഭാവനയാണ്. ഒരു സത്യവും ഇക്കാര്യത്തിലില്ല'- സൈകിയ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് രാജീവ് ശുക്ലയുടെ പ്രതികരണം.
ടെസ്റ്റില്‍ അതിദയനീയമാണ് ഗംഭീറിന്റെ തന്ത്രങ്ങളില്‍ ഇന്ത്യയുടെ പ്രകടനം. സമീപ കാലത്തെ ഏറ്റവും മോശം ടെസ്റ്റ് പ്രകടനങ്ങളാണ് ഇന്ത്യയുടേത്. ടെസ്റ്റ് ടീമിനു മാത്രമായി മറ്റൊരു പരിശീലകന്‍ എന്നതു ബിസിസിഐ കാര്യമായി പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നത്. അതായത് ഗംഭീറിനെ ഏകദിന, ടി20 പരിശീലകനായി നിലനിര്‍ത്തി ടെസ്റ്റില്‍ വിവിഎസ് ലക്ഷ്മണിനെ കോച്ചാക്കാനുള്ള ആലോചനയിലാണ് ബിസിസിഐ എന്നായിരുന്നു പ്രചരിച്ചത്.
എസ്ഇഎന്‍എ രാജ്യങ്ങള്‍ക്കെതിരെ സമീപ കാലത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രകടനം മോശമായതാണ് ബിസിസിഐയുടെ മനം മാറ്റത്തിനു പിന്നിലെന്നു റിപ്പോർട്ടിലുണ്ടായിരുന്നു. ഇംഗ്ലീഷ് മണ്ണില്‍ 2-2നു പരമ്പര സമനിലയില്‍ സ്വന്തമാക്കി സച്ചിന്‍- ആന്‍ഡേഴ്‌സന്‍ ട്രോഫി കൈവിട്ടില്ല എന്നതു മാത്രമാണ് നിലവില്‍ ടെസ്റ്റില്‍ ഗംഭീറിനു ആശ്വസിക്കാനുള്ള ഏക കാര്യം. സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും പരമ്പര സമ്പൂര്‍ണമായി തോറ്റ് അടിയറവ് വച്ചതും ഓസ്‌ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് പ്രകടനം പറ്റെ മോശമായതും ഗംഭീറിന്റെ കീഴിലാണ്. 10 ടെസ്റ്റ് തോല്‍വികളാണ് ഇന്ത്യ സമീപ കാലത്ത് നേരിട്ടത്.
ഈയടുത്ത് ദക്ഷിണാഫ്രിക്കയോടു 2 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പിന്നാലെ ബിസിസിഐയിലെ ചില അംഗങ്ങള്‍ വിവിഎസ് ലക്ഷ്മണെ സമീപിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തേക്ക് താത്പര്യമുണ്ടോ എന്നു അന്വേഷിച്ചു എന്നാണ് പ്രചരിച്ച വാർത്തകൾ. എന്നാൽ ലക്ഷ്മൺ ഈ ഓഫർ നിരസിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates