

ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റനും ഓൾ റൗണ്ടറുമായ ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരെ ട്രെന്റ് ബ്രിഡ്ജിൽ നിലവിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് ശേഷം താൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയുമെന്ന് ഞായറാഴ്ച അദ്ദേഹം അറിയിച്ചു. ഇതോടെ 15 വർഷം നീണ്ടുനിന്ന സമാനതകളില്ലാത്ത ക്രിക്കറ്റ് കരിയറിനാണ് അന്ത്യം കുറിക്കപ്പെടുന്നത്.
2023നു ശേഷം താരം ഇംഗ്ലണ്ടിനായി ഏകദിനം കളിച്ചിട്ടില്ല. 2011നു ശേഷം ടി20 പോരാട്ടങ്ങളും.
മത്സരം നടക്കുന്നതിനിടെയാണ് സ്റ്റോക്സിന്റെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. ഇപ്പോൾ നടക്കുന്ന ടെസ്റ്റ് മത്സരം പൂർത്തിയാകുന്നതോടെ 35 കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുമുണ്ട്.
ലണ്ടനിലെ ഒരു നൈറ്റ് ക്ലബിലുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടർന്ന് സ്റ്റോക്സിന് രണ്ടാം ടെസ്റ്റ് നഷ്ടമായിരുന്നു. തുടർന്ന് നോട്ടിങ്ഹാമിൽ ടീമിനെ നയിക്കാൻ തിരിച്ചെത്തുകയായിരുന്നു.
വിരമിക്കൽ തീരുമാനം ഏറെ വൈകാരികമായാണ് ഡ്രസിങ് റൂമിൽ വച്ച് സ്റ്റോക്സ് പ്രഖ്യാപിച്ചത്. താരം കണ്ണ് നിറഞ്ഞു വികാരാധീനനായാണ് സംസാരിച്ചത്.
'ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് പിന്നീട് പറയാം. പക്ഷേ, ഈ ടീമിന് വേണ്ടിയും നിങ്ങൾ ഓരോരുത്തർക്ക് വേണ്ടിയും മുൻപ് കളിച്ചവർക്ക് വേണ്ടിയും ഞാൻ ഏറ്റവും മികച്ച പോരാട്ടം തന്നെ തിരികെ നൽകിയിട്ടുണ്ട്. ഇത് അവസാനത്തെ പോരാട്ടമാണ്. എനിക്കു വേണ്ടി ഈ അവസാന പോരാട്ടത്തിൽ നിങ്ങളെല്ലാം അതേ വീറോടെ എനിക്കൊപ്പം നിൽക്കണം.'
'നമുക്ക് ഒരുപാട് കഠിനാധ്വാനം ചെയ്യാനുണ്ട്. മത്സര ഫലം എന്തുതന്നെയായാലും കഴിഞ്ഞ രണ്ട് ദിവസമായി ഈ ടീം അവരുടെ സർവസ്വവും നൽകി എന്ന് ഉറപ്പോടെ ആ മൈതാനത്ത് നിന്ന് എനിക്ക് മടങ്ങണം. അത് മാത്രമാണ് എന്റെ ആഗ്രഹം. സ്വാർത്ഥതയോടെ എനിക്ക് വേണ്ടി മാത്രമല്ല, ഈ ടീമിന് വേണ്ടി എല്ലാവരും തങ്ങളുടെ നൂറു ശതമാനവും നൽകണം. എന്റെ വികാരങ്ങളെയെല്ലാം ഞാൻ നിയന്ത്രിച്ചു കഴിഞ്ഞിരിക്കുന്നു. നമുക്ക് തിരികെ പോരാട്ടത്തിനായി മൈതാനത്തേക്ക് മടങ്ങാം'- സ്റ്റോക്സ് സഹതാരങ്ങളോടായി പറഞ്ഞു.
സ്റ്റോക്സിന്റെ അവിസ്മരണീയ ഇംഗ്ലീഷ് നിമിഷങ്ങൾ
ബെൻ സ്റ്റോക്സിന്റെ വിരമിക്കലോടെ ഇംഗ്ലണ്ട് ക്രിക്കറ്റിലെ ഏറ്റവും അവിസ്മരണീയമായ പല നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച 15 വർഷത്തെ അന്താരാഷ്ട്ര കരിയറിനാണ് വിരാമം സംഭവിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാഷ തന്നെ മാറ്റിയ ബ്രണ്ടൻ മക്കെല്ലത്തിന്റെ ബാസ് ബോൾ ശൈലിക്ക് ഏറ്റവും വലിയ പ്രചാരം നൽകിയ താരം ക്യാപ്റ്റൻ കൂടിയായ സ്റ്റോക്സ് തന്നെയാണ്.
ഏകദിന ലോകകപ്പ്: 2019ലെ വേനൽക്കാലത്ത്, ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫൈനലിൽ ന്യൂസിലൻഡിനെതിരെ പുറത്താകാതെ 84 റൺസ് നേടി അദ്ദേഹം ഇംഗ്ലണ്ടിന് തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്തു.
ആഷസ് ഹെഡിംഗ്ലി ടെസ്റ്റ് (2019): ലോകകപ്പ് വിജയത്തിന് വെറും ആറാഴ്ചകൾക്ക് ശേഷം, ആഷസ് പരമ്പരയുടെ ചരിത്ര താളുകളിൽ ഇടം നേടിയ ഒരു ഇന്നിങ്സും പിന്നാലെ സ്റ്റോക്സ് അടിച്ചെടുത്തിട്ടുണ്ട്. ഹെഡിംഗ്ലിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ പുറത്താകാതെ 135 റൺസ് നേടിയ അദ്ദേഹം, ഇംഗ്ലണ്ടിനെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഒരു വിക്കറ്റിന്റെ അത്ഭുത വിജയത്തിലേക്ക് നയിക്കുകയും ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ സജീവമായി നിലനിർത്തുകയും ചെയ്തു. ഇംഗ്ലീഷ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ബെൻ സ്റ്റോക്സിന്റെ പടിയിറക്കം ക്രിക്കറ്റ് ലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന കാര്യത്തിൽ ഒരു സംശയവും ഒരു ക്രിക്കറ്റ് ആരാധകനും ഉണ്ടാകാൻ ഇടയില്ല.
121 ടെസ്റ്റില്‍ നിന്നു 7228 റണ്‍സ് നേടി. 14 സെഞ്ച്വറികളും 37 അര്‍ധ സെഞ്ച്വറികളും. 258 റണ്‍സാണ് മികച്ച സ്‌കോര്‍. ടെസ്റ്റില്‍ 246 വിക്കറ്റുകള്‍. 22 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ പിഴുതതാണ് മികച്ച ബൗളിങ്.
ഏകദിനത്തില്‍ 114 മത്സരങ്ങള്‍. 3463 റണ്‍സ്. 5 സെഞ്ച്വറി, 24 അര്‍ധ സെഞ്ച്വറി. 182 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. 74 വിക്കറ്റുകളാണ് ഏകദിനത്തില്‍ വീഴ്ത്തിയത്. 61 റണ്‍സിന് 5 വിക്കറ്റ് മികച്ച പ്രകടനം.
43 ടി20 മത്സരങ്ങളില്‍ നിന്നു 585 റണ്‍സ്. 52 ഉയര്‍ന്ന സ്‌കോര്‍. ഒരേയൊരു ഹാഫ് സെഞ്ച്വറി. 26 വിക്കറ്റുകള്‍ നേട്ടം. 26 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates