

കൊൽക്കത്ത: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ അഭിഷേക് പോരലിനെ അറസ്റ്റ് ചെയ്യാന്‍ കല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, ബലാത്സംഗ കുറ്റം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് താരത്തിനെതിരായ പരാതിയിലുള്ളത്. പരാതിക്കാരിയായ മെഡിക്കൽ വിദ്യാർഥിനിയുടെ ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് തടയാൻ താരത്തിന്റെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് ജൂണില്‍ തന്നെ ബംഗാള്‍ പൊലീസില്‍ വിദ്യാർഥിനി പരാതി നൽകിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസ് സ്റ്റേഷനില്‍ യുവതിയും അമ്മയും വീണ്ടും പരാതി നൽകി. ഇതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ത്യ എ ടീമിനൊപ്പം യുകെ, ഓസ്ട്രേലിയ പര്യടനം നടത്തിയിട്ടുള്ള താരമാണ് അഭിഷേക് പോരൽ. കഴിഞ്ഞ മൂന്ന് വര്‍ഷമായി താനും പോരലും പ്രണയത്തിലായിരുന്നെന്നും, കഴിഞ്ഞ വര്‍ഷം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയും അതിനു ശേഷം ക്രിക്കറ്റ് താരം തന്നില്‍ നിന്ന് അകലാന്‍ തുടങ്ങിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഇപ്പോള്‍ പോരൽ അതിന് തയ്യാറാകുന്നില്ലെന്നും താരത്തിനെതിരെ നടപടി വേണമെന്നും പരാതിയില്‍ യുവതി ആവശ്യപ്പെട്ടു.
നിലവില്‍ ബംഗളൂരുവിലുള്ള പോറല്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും അവ അടിസ്ഥാനരഹിതമാണെന്ന് പറയുകയും ചെയ്തു. പൊലീസ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ ഇപ്പോള്‍ നന്നായി കളിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ എന്നെപ്പറ്റി ഇപ്പോൾ പല കാര്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്'- താരം വ്യക്തമാക്കി. പൊലീസ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം വിശദമായി പ്രതികരിക്കുമെന്നും 23കാരൻ പറഞ്ഞു.
ഇടം കൈയന്‍ ബാറ്ററായ പോരല്‍ 2023 മുതല്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ നാല് ഇന്നിങ്സുകളില്‍ നിന്നു 108 റണ്‍സ് നേടി. 2021- 22 സീസണിൽ ബംഗാളിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 23 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates