

കൊൽക്കത്ത: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ അറസ്റ്റിലായി ജയിൽ കഴിയുകയായിരുന്ന ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്ററായ അഭിഷേക് പോരലിന് ജാമ്യം. ഏതാണ്ട് ഒരു മാസത്തിലധികമായി താരം ജയിലിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, ബലാത്സംഗ കുറ്റം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് താരത്തെ അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് ജൂണിലാണ് ബംഗാൾ പൊലീസിൽ വിദ്യാർഥിനി പരാതി നൽകിയത്. പിന്നീട് ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസ് സ്റ്റേഷനിൽ യുവതിയും അമ്മയും പരാതി നൽകി. ഇതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായസംഹിത, ഐടി ആക്ട് വകുപ്പുകള്‍ ചുമത്തി അഭിഷേകിനെ ഓഗസ്റ്റ് 11നു അറസ്റ്റ് ചെയ്തു.
ഇന്ത്യ എ ടീമിനൊപ്പം യുകെ, ഓസ്ട്രേലിയ പര്യടനം നടത്തിയിട്ടുള്ള താരമാണ് അഭിഷേക് പോരൽ. കഴിഞ്ഞ മൂന്ന് വർഷമായി താനും പോരലും പ്രണയത്തിലായിരുന്നെന്നും, കഴിഞ്ഞ വർഷം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും അതിനു ശേഷം ക്രിക്കറ്റ് താരം തന്നിൽ നിന്ന് അകലാൻ തുടങ്ങിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇപ്പോൾ പോരൽ അതിന് തയ്യാറാകുന്നില്ലെന്നും താരത്തിനെതിരെ നടപടി വേണമെന്നും പരാതിയിൽ യുവതി ആവശ്യപ്പെട്ടു.
ഇടം കൈയൻ ബാറ്ററായ പോരൽ 2023 മുതൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ നാല് ഇന്നിങ്സുകളിൽ നിന്നു 108 റൺസ് നേടി. 2021- 22 സീസണിൽ ബംഗാളിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 23 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates