ബംഗളൂരു: എന്തൊക്കെപ്പറഞ്ഞാലും ക്യാപ്റ്റൻ സ്ഥാനം ഇല്ലെങ്കിലും ഫോം ഔട്ടാണെങ്കിലും വിരാട് കോഹ്‌ലിക്ക് ആരാധകർ അവരുടെ ഹൃദയത്തിൽ തന്നെയാണ് സ്ഥാനം നൽകിയിരിക്കുന്നത്. ഇന്ത്യ – ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പ്രിയ താരം കോഹ്‌ലിയെ അടുത്തു കാണാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനും ഗ്രൗണ്ടിലിറങ്ങി മൂന്ന് ആരാധകർ.
ടെസ്റ്റിന്റെ രണ്ടാം ദിനമായ ഞായറാഴ്ച അവസാന സെഷനിൽ ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൂന്ന് ആരാധകർ ഗ്രൗണ്ടിലിറങ്ങിയത്. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സിലെ ആറാം ഓവർ ബൗൾ ചെയ്തത് മുഹമ്മദ് ഷമിയായിരുന്നു. ക്രീസിലുണ്ടായിരുന്നത് കുശാൽ മെൻഡിസ്. ഷമിയുടെ പന്തുകൊണ്ട കുശാൽ മെൻഡിസിനെ ടീം ഡോക്ടർമാർ ശുശ്രൂഷിക്കുന്ന ഇടവേളയിലാണ് മൂന്ന് യുവാക്കൾ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്.
അമ്പയർമാരും കളിക്കാരും നോക്കിനിൽക്കെ മൂവർ സംഘം നേരെ കോഹ്‌ലിയുടെ അടുത്തെത്തി. കൂട്ടത്തിൽ ഒരാൾ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോണെടുത്ത് കോഹ്‌ലിയുടെ അനുവാദത്തോടെ സെൽഫിയെടുത്തു.
ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ മൂവരും ചേർന്ന് ഗ്രൗണ്ടിന്റെ നാല് ഭാഗത്തും ഓടിച്ചു. പിന്നാലെ പിടിയും കൊടുത്തു. പിന്നീട് ബലം പ്രയോഗിച്ച് ഇവരെ ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടുപോയി. മൊഹാലിയിൽ നടന്ന ഒന്നാം ടെസ്റ്റിനിടയിലും ഒരു ആരാധകൻ ഗ്രൗണ്ടിലിറങ്ങിയിരുന്നു.
ഐപിഎലിൽ കോഹ്‌ലിയുടെ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടാണ് ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റിനു വേദിയൊരുക്കുന്ന ചിന്നസ്വാമി സ്റ്റേഡിയം. ടെസ്റ്റിന്റെ ആദ്യ ദിനം മുതൽത്തന്നെ വിരാട് കോഹ്‌ലിക്ക് ഇവിടെ വൻ സ്വീകരണമാണ് ലഭിച്ചത്. മത്സരത്തിനിടെ പലതവണ ആരാധകർ കോഹ്‌ലിക്കായി ആർപ്പുവിളിച്ചു. ഒന്നാം ഇന്നിങ്സിൽ കോഹ്‌ലി ബാറ്റിങ്ങിനെത്തിയപ്പോൾ സ്റ്റേഡിയം വൻ ആരവമുയർത്തിയാണ് താരത്തെ സ്വീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates