

വാഷിങ്ടൺ: ഫിഫ ലോകകപ്പ് പോരാട്ടത്തിലെ പോർച്ചുഗലിന്റെ കോംഗോയ്ക്കെതിരായ സമനില ഉണ്ടാക്കി വച്ച പുകിൽ ചില്ലറയൊന്നുമല്ല. സമൂഹ മാധ്യമങ്ങളിൽ ആരാധകർ ചേരിതിരിഞ്ഞു പോരാടി. വീട്ടുകാരിലേക്ക് പോലും ആക്രമണം കടന്നെത്തുന്ന സ്ഥിതി വന്നതോടെ സൂപ്പർ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ രംഗത്തെത്തി. 'എല്ലായ്പ്പോഴും ഒറ്റക്കെട്ട്' എന്ന് അദ്ദേഹത്തിനു പറയേണ്ടി വന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നായകന്റെ ഒറ്റ വാക്കിലുള്ള പ്രതികരണം. ടീമിലെ സഹ താരങ്ങൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കിട്ടാണ് ക്രിസ്റ്റ്യാനോ മൗനം വെടിഞ്ഞത്.
ടീമിന്റെ മോശം പ്രകടനത്തില്‍ ഒരാളെ മത്രം പഴിക്കുന്നത് ശരിയല്ലെന്ന് സഹതാരം റൂബന്‍ ഡിയാസും പ്രതികരിച്ചു. ഒരു മത്സരത്തിലെ സമനില ആരാധകരുടെ സമനില തെറ്റിക്കുന്നതായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിലടക്കം കാണുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എല്ലാത്തിനും കാരണം എന്ന് ഒരുകൂട്ടര്‍. ക്രിസ്റ്റ്യനോയെ എല്ലാവരും ചേർന്നു ഒറ്റപ്പെടുത്തുകയാണെന്നും അതാണ് ഈ മോശം പ്രകടനത്തിന്റെ കാരണമെന്നും പഴിച്ച് മറ്റുള്ളവർ. ടീമിന്റെ ഒത്തിണക്കമില്ലായ്ക്ക് നേരെ വിരല്‍ ചൂണ്ടിയാണ് ചിലർ കാരണം കണ്ടെത്തുന്നത്. കക്ഷി ചേര്‍ന്ന് മുന്‍ താരങ്ങളും എത്തിയതോടെ സംഗതി കൈവിടുമെന്ന നിലയായി.
പിന്നാലെ ക്രിസ്റ്റ്യാനോയെ പിന്തുണച്ചു സഹതാരം റൂബന്‍ ഡിയാസ് രംഗത്തെത്തി. 'പുറത്തുള്ളത് വെറും ബഹളം മാത്രമാണ്. മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം റോണോയ്ക്ക് മാത്രമല്ല'- താരം വ്യക്തമാക്കി. പിന്നാലെ ഇന്‍സ്റ്റഗ്രാമിലെയാണ് ക്രിസ്റ്റ്യാനോയുടെ ഒറ്റക്കെട്ടെന്ന പോസ്റ്റ് ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടത്.
സാമൂഹിക മാധ്യമങ്ങളിലെ യുദ്ധം താരങ്ങളുടെ വീട്ടിലേക്കും വ്യാപിച്ചു. ഇതോടെയാണ താരങ്ങൾ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നത്. ജാവോ നെവസിന്റെ കാമുകിയുടെ അക്കൗണ്ടില്‍ റൊണാൾഡോ ആരാധകര്‍ കൂട്ടമായി എത്തി കമന്റിട്ടതോടെ, അവര്‍ കമന്റ് ബോക്‌സ് പൂട്ടി രക്ഷപ്പെട്ടു.
മത്സര ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രകടനത്തെ കുറിച്ച് നെവസിനോട് ചോദ്യമുണ്ടായപ്പോള്‍, അദ്ദേഹം ടീമിലെ സാധാരണ താരം മത്രമല്ലേ എന്ന മറുപടിയാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതാണ് കമുകിയുടെ അക്കൗണ്ടിലേക്കും പ്രതിഷേധ രൂപത്തിൽ വ്യാപിച്ചത്.
ഇത്തവണ ലോകകപ്പ് നേടാൻ ഏറ്റവും അധികം സാധ്യത കൽപ്പിക്കപ്പെട്ട ഒരു സംഘത്തിന്റെ ഇമ്മാതിരിയുള്ള തുടക്കത്തിൽ പരിശീലകൻ റോബർട്ടോ മാർട്ടിനസും ഉത്തരവാദിയാണെന്നു ആരാധകർ അതിനിടെ വിമർശിക്കുന്നുണ്ട്. താരങ്ങളെ മാത്രം ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നാണ് ആരാധകർ പറയുന്നത്. പരിശീലകന്റെ തന്ത്രങ്ങളും പ്രകടനത്തെ ബാധിച്ചു. മാത്രമല്ല പടലപ്പിണക്കം പുറത്തു പരസ്യമായതിൽ കോച്ചിന്റെ പങ്കും ചെറുതല്ല.
മധ്യനിരയില്‍ നിന്ന് അതിവേഗം ബോക്‌സിലേക്ക് പന്തെത്തിക്കാന്‍ കഴിവുള്ള ഒരു നിര തന്നെ പോര്‍ച്ചുഗലിന് ഉണ്ട്. ആ ടീമിനെ വെറും പാസിങ് ടീമാക്കി മാറ്റിയതിനെയും ആരാധകർ ചോദ്യം ചെയ്യുന്നു.
ഉസ്ബെക്കിസ്ഥാനാണ് പോർച്ചുഗലിന്റെ രണ്ടാം പോരിലെ എതിരാളികൾ. ചൊവ്വാഴ്ചയാണ് ഈ മത്സരം. ഈ പോരാട്ടത്തിൽ മികച്ച വിജയം നേടുകയാണ് ടീമിന്റെ അടുത്ത ലക്ഷ്യം. അതിനു സാധിച്ചില്ലെങ്കിൽ മുന്നോട്ടുള്ള യാത്ര അത്ര സുഖകരമായിരിക്കില്ല പറങ്കിപ്പടയ്ക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates