

ഡാലസ്: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എഫിൽ ഇന്ന് കിരീട പ്രതീക്ഷയുമായി എത്തുന്ന നെതർലൻഡ്സ് ആദ്യ പോരാട്ടത്തിനു ഇറങ്ങുന്നു. ഇന്ത്യൻ സമയം ഇന്ന് രാത്രി 1.30 മുതലാണ് പോരാട്ടം. സ്വീഡൻ, ടുണീഷ്യ ടീമുകൾ കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കാൻ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിലെത്തുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം.
ഫിഫ റാങ്കിങിൽ നെതർലൻഡ്‌സ് വളരെ മുന്നിലാണെങ്കിലും ജപ്പാൻ ടീമിനെ എഴുതി തള്ളാൻ ആരും തയ്യാറാകില്ല. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ കരുത്തരായ ജർമനിയെ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തേക്ക് നയിച്ചത് ജപ്പാനെതിരായ തോൽവിയാണ്. അതുകൊണ്ടുതന്നെ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു.
ഇതിനുമുമ്പ് 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിലാണ് ഇരു ടീമുകളും നേർക്കുനേർ വന്നത് അന്ന് എതിരില്ലാത്ത ഒരു ഗോളിന് ഓറഞ്ച് സംഘം വിജയിച്ചിരുന്നു. യൂറോ 2024ന്റെ സെമി ഫൈനലിലും ഒടുവിൽ നടന്ന ലോകകപ്പ്, യുവേഫ നേഷൻസ് ലീഗിന്റെയും ക്വാർട്ടർ ഫൈനലിലും എത്തിയ നെതർലൻഡ്‌സ് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ചരിത്രത്തിൽ മൂന്ന് തവണ റണ്ണേഴ്‌സ് അപ്പായ നെതർലൻഡ്‌സ് ഇത്തവണ 2026 ഫിഫ ലോകകപ്പിന് എത്തുമ്പോൾ ഫുട്ബോൾ ലോകം ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇതാണ്. ഇത്തവണയെങ്കിലും ഭാഗ്യം അവരെ തുണയ്ക്കുമോ?
തുടർച്ചയായ എട്ടാം തവണയാണ് ജപ്പാൻ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നത്. അന്താരാഷ്ട്ര റാങ്കിങിൽ 18ാം സ്ഥാനത്താണ് ജപ്പാൻ. ഈ റാങ്കിങ് കണക്കുകൾ മാത്രം നോക്കിയാൽ 'സാമുറായ് ബ്ലൂ' കൈവരിച്ച വൻ മുന്നേറ്റം മനസിലാക്കാൻ കഴിയില്ല. ലോകകപ്പിന് മുന്നോടിയായുള്ള മത്സരങ്ങളിൽ ബ്രസീൽ, ഘാന, ബൊളീവിയ, സ്കോട്ലൻഡ്, ഇംഗ്ലണ്ട്, ഐസ്‌ലൻഡ് എന്നീ ടീമുകളെ തുടർച്ചയായി പരാജയപ്പെടുത്തിയാണ് ജപ്പാന്റെ വരവ്. ഈ ആറ് വിജയങ്ങൾക്കിടയിൽ വെറും ഒരു ഗോൾ മാത്രമാണ് അവർ വഴങ്ങിയത് എന്നതും ആലോചിക്കേണ്ടതുണ്ട്.
ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ തന്നെ കാലിനേറ്റ പരിക്ക് കാരണം ക്യാപ്റ്റൻ വതാരു എൻഡോയ്ക്ക് പിന്മാറേണ്ടി വന്നത് ജപ്പാന് തിരിച്ചടിയായി മാറിയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ കോ ഇറ്റാക്കുറയാണ് ടീമിന്റെ ക്യാപ്റ്റൻ കുപ്പായമണിയുന്നത്. യൂറോപ്യൻ ലീഗുകളിൽ മുൻനിര ടീമുകൾക്കായി കളിക്കുന്ന താരങ്ങളുടെ കരുത്തിലാണ് ജപ്പാൻ ഇറങ്ങുന്നത്.
ക്യാപ്റ്റൻ വിർജിൽ വാൻ ഡെയ്ക്, മെംഫിസ് ഡിപായ്, ഡുംഫ്രിസ്, ഫ്രങ്കി ഡിയോങ്, ടൈജാനി റെയ്ൻഡേഴ്സ്, കോഡി ഗാക്പോ അടക്കമുള്ള കരുത്തുറ്റ നിരയാണ് കോച്ച് റൊണാൾഡ് കൂമാൻ അണിനിരത്തുന്നത്.
കൗണ്ടർ അറ്റാക്ക് തന്ത്രങ്ങളുടെ ആശാനായ ഹജജിമേ മോറിയാസുവാണ് ജപ്പാന്റെ കരുത്ത്. അദ്ദേഹത്തിന്റെ തന്ത്രങ്ങളായിരിക്കും ഇന്ന് നെതർലൻഡ്സിനു തലവേദനയാകുക. അയേദ ഉവേസ, തകെഫുസ കുഫോ, ജുനയ ഇറ്റോ, ബയേൺ താരം ഹിരോകി ഇറ്റോ, ഡെയ്ചി കമാഡ എന്നിവരാണ് ജപ്പാന്റെ നിർണായക താരങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates