

വാഷിങ്ടൺ: ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ നേരിൽ കാണാൻ പോയാൽ കീശ കീറുന്ന അവസ്ഥയാണെന്നു ആരാധകർ. ഉൾക്കൊള്ളാൻ സാധിക്കാത്ത സാമ്പത്തിക ചെലവുകൾ നടുവൊടിക്കുന്നെന്ന വിമർശനങ്ങളാണ് ഉയരുന്നത്. യാത്ര, ടിക്കറ്റ്, താമസ്, ഭക്ഷണം, തുടങ്ങി ബിയറിനു വരെ പൊള്ളും വിലയാണെന്ന വിമർശനമാണ് ഉയരുന്നത്. ലോകകപ്പിലെ വില വിവരങ്ങൾ പുതിയ വിവാദത്തിനും വഴി തുറന്നിട്ടുണ്ട്.
ലോകകപ്പിലെ വലിയ ചെലവിന്റെ നേര്‍ച്ചിത്രം ആരാധകര്‍ ശരിക്കും അനുഭവിച്ചത് ലോകകപ്പിനു തൊട്ടുമുൻപ് നടന്ന ന്യൂസിലൻഡും ഇംഗ്ലണ്ടും തമ്മിലുള്ള സന്നാഹ മത്സരം കാണാൻ പോയപ്പോഴാണ്. ജൂണ്‍ 6 ന് രാത്രി ഫ്ലോറിഡയിലെ റെയ്മണ്ട് ജെയിംസ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഹാരി കെയ്നിന്റെ ഏക ഗോളില്‍ ഇംഗ്ലണ്ട് ജയിച്ച ഈ മത്സരത്തില്‍, കളി കാണാനെത്തിയ ആരാധകര്‍ ബിയർ കുടിക്കാൻ കടയിലെത്തിയപ്പോഴാണ് ഞെട്ടിപ്പോയത്.
സ്റ്റേഡിയത്തിലെ കടകളില്‍ അവരെ കാത്തിരുന്നത് അമ്പരപ്പിക്കുന്ന വിലയായിരുന്നു. ഒരു ലാര്‍ജ് ഡൊമസ്റ്റിക് ബിയറിന് 16.75 ഡോളറാണ് (ഏതാണ്ട് 1,608 രൂപ) ഈടാക്കിയത്. പ്രീമിയം ലാര്‍ജ് ബിയറിന് നല്‍കേണ്ടത് 18 ഡോളറും (ഏതാണ്ട് 1,728 രൂപ). ലണ്ടനില്‍ പോലും ഇത്രയും ഉയര്‍ന്ന വില നല്‍കേണ്ടി വരില്ല എന്നാണ് പലരും ചൂണ്ടിക്കാണിച്ചത്. ഇതൊന്നും ഫ്രഷ് ബിയറുകളുമായിരുന്നില്ല. പകരം തണുപ്പ് പോയ കാന്‍ ബിയറുകളാണ് ഇത്രയും വലിയ തുകയ്ക്ക് വിറ്റിരുന്നത്. മാധ്യമ പ്രവര്‍ത്തകനായ മൈക്ക് കീഗന്‍ ഈ മെനു കാര്‍ഡിന്റെ ചിത്രം ഓണ്‍ലൈനില്‍ പങ്കുവെച്ചതോടെയാണ് വിവാദം ആളിക്കത്താൻ തുടങ്ങിയത്.
ടൂര്‍ണമെന്റ് വലിയ പണപ്പിരിവാണെന്ന വിമര്‍ശനമാണ് എങ്ങും ഉയരുന്നത്. ഫിഫ അടുത്തിടെ നല്‍കിയിരുന്ന ചുരുക്കം ചില സൗജന്യ ടിക്കറ്റുകള്‍ റദ്ദാക്കിയത് ഈ വിമര്‍ശനങ്ങളുടെ ആക്കം കൂട്ടുകയും ചെയ്തു. മദ്യം വേണ്ട, കുറച്ച് പച്ചവെള്ളം കുടിക്കാമെന്ന് കരുതിയാലും രക്ഷയില്ല. സ്റ്റേഡിയത്തില്‍ ഒരു കുപ്പി വെള്ളത്തിന് നല്‍കേണ്ടത് 8.75 ഡോളറാണ് (ഏതാണ്ട് 840 രൂപ).
വിദേശത്ത് നടക്കുന്ന ടൂര്‍ണമെന്റുകളില്‍ മദ്യപിച്ച് ആഘോഷിക്കുന്നതില്‍ പേരുകേട്ടവരാണ് ഇംഗ്ലണ്ട് ആരാധകര്‍. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ മദ്യവില്‍പ്പന പൂര്‍ണമായും നിരോധിച്ചതിനാല്‍ ഇത്തവണ വലിയ ആവേശത്തോടെയാണ് അവര്‍ വണ്ടി കയറാനിരുന്നത്. എന്നാല്‍ ആ ആവേശമെല്ലാം അമേരിക്കന്‍ സ്റ്റേഡിയങ്ങളിലെ തീവിലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു.
നേരത്തെ തന്നെ ടിക്കറ്റ് വില സംബന്ധിച്ചു വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. 2022ലെ ഖത്തർ ലോകകപ്പിനേക്കാൾ അഞ്ചിരട്ടി അധികമാണ് ടിക്കറ്റിനു ഇത്തവണ ഈടാക്കിയത്. മെക്‌സിക്കോയില്‍ നടക്കുന്ന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകളുടെ വില 3,000 ഡോളര്‍ (ഏതാണ്ട് 2,88,000 രൂപ) മുതല്‍ 10,000 ഡോളര്‍ (ഏതാണ്ട് 9,60,000 രൂപ) വരെയാണ്.
ആദ്യ ഘട്ടത്തിൽ കുറഞ്ഞ നിരക്കുകൾ പ്രഖ്യാപിച്ചെങ്കിലും, പ്രധാന മത്സരങ്ങളുടെ ടിക്കറ്റുകൾക്ക് ആയിരക്കണക്കിന് ഡോളറാണ് നിലവിലെ വില. ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ കേട്ടാൽ ആരും ഞെട്ടും. സാധാരണ കാറ്റഗറി ടിക്കറ്റുകൾക്ക് പോലും ലക്ഷങ്ങൾ വിലയുള്ളപ്പോൾ, ഫ്രണ്ട് റോ പ്രീമിയം ടിക്കറ്റുകളുടെ വില 32,000 ഡോളർ (ഏതാണ്ട് 26 ലക്ഷത്തിലധികം) വരെയായി ഉയർന്നു!
ടിക്കറ്റുകൾ വാങ്ങി ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്ന കരിച്ചന്ത മാഫിയകളും സജീവമാണ്. ഫിഫയുടെ ഔദ്യോഗിക റീസെയിൽ പ്ലാറ്റ്‌ഫോമുകളിലും മറ്റും ഫൈനൽ ടിക്കറ്റുകൾക്ക് ഇതിലും വലിയ തുകയാണ് ഈടാക്കുന്നത്. ലോകകപ്പിനായുള്ള ഫിഫയുടെ ടിക്കറ്റ് വില്‍പ്പന രീതികളെക്കുറിച്ച് മെയ് 28 ന് ന്യൂയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും പ്രോസിക്യൂട്ടര്‍മാര്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടയേര്‍ഡ് പ്രൈസിങ് സ്ട്രാറ്റജിയിലൂടെയും സീറ്റ്- ഗ്രേഡ് മാനേജ്മെന്റിലൂടെയും ഫിഫ കൃത്രിമമായി ടിക്കറ്റ് ക്ഷാമം സൃഷ്ടിക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്തോ എന്നതിലാണ് അന്വേഷണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates