

ഫിഫ ലോകകപ്പിൽ വലിയ പ്രതീക്ഷകളുമായി മുന്നേറുകയാണ് മുൻ ചാംപ്യൻമാരായ ഫ്രാൻസും സ്പെയിനും. ഇരു ടീമുകളും പ്രീ ക്വാർട്ടറിൽ മത്സരിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം സ്പെയിൻ കൗമാര വിസ്മയം ലമീൻ യമാൽ ഫ്രാൻസ് ടീമിനെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായിരുന്നു. തങ്ങളേക്കാൾ മികച്ചവരല്ല ഫ്രാൻസ് എന്നായിരുന്നു യമാലിന്റെ പരാമർശം. ഇതുമായി ബന്ധപ്പെട്ട് ആരാധകർക്കിടയിൽ വലിയ ചർച്ചകളും തുടരുന്നു. അതിനിടെ യമാലിന്റെ പരാമർശം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിനു സരസമായി മറുപടി നൽകിയിരിക്കുകയാണ് ഫ്രഞ്ച് ടീം പ്രതിരോധ താരവും യമാലിനൊപ്പം ബാഴ്സലോണയിൽ സഹ താരമായി കളിക്കുകയും ചെയ്യുന്ന ജുവൽസ് കൂണ്ടെ. യമാലിന്റെ ആ പ്രതികരണം തന്നെ അലട്ടുന്നതേ ഇല്ല എന്നായിരുന്നു കൂണ്ടെയുടെ മറുപടി.
യമാൽ പറഞ്ഞത്
'ലോകകപ്പിൽ തോൽപ്പിക്കാൻ കഴിയാത്തതായി ഒരു ടീമുമില്ല. ഫ്രാൻസ് ഞങ്ങളേക്കാൾ മികച്ചവരല്ല. യൂറോപ്യൻ ചാംപ്യൻഷിപ്പിനു ശേഷം അവർ ഞങ്ങളെ തോൽപ്പിച്ചിട്ടുമില്ല. ഇവിടെ ആരും ഫേവറിറ്റുകളല്ല. ആരും ഞങ്ങൾക്ക് മുന്നിലുമില്ല. ഒരു ടൂർണമെന്റ് വരുമ്പോൾ, ഞാൻ ജയിക്കാൻ പോവുകയാണെന്ന് തന്നെയാണ് ചിന്തിക്കാറുള്ളത്. ഇപ്പോൾ എന്റെ മനസിലുള്ളതും അതാണ്. ഞാൻ ലോകകപ്പ് നേടുമെന്നാണ് ഞാൻ കരുതുന്നത്.'
ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസ് നടത്തിയ മികച്ച പ്രകടനങ്ങളെ യമാൽ നിസാരവത്കരിച്ചാണ് സംസാരിച്ചത്. നോക്കൗട്ട് റൗണ്ടുകൾ ആരംഭിക്കുന്നതോടെ ആ പ്രകടനങ്ങൾക്കൊന്നും വലിയ പ്രസക്തിയുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
'ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് വലിയ അർഥമില്ല. ഇവിടെ ആരെങ്കിലും കൂടുതൽ സാധ്യതയുള്ളവരായി ഉള്ളതായി ഞാൻ കരുതുന്നില്ല.'
കൂണ്ടെയുടെ മറുപടി
ബാഴ്സലോണയിലെ തന്റെ സഹ താരമായ യമാലിന്റെ വാക്കുകൾ തന്നെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കൂണ്ടെ, യമാൽ തന്റെ മനസിലുള്ളത് തുറന്നു പറയുന്ന വലിയ ലക്ഷ്യങ്ങളുള്ള ഒരു കളിക്കാരനാണെന്ന് വിശേഷിപ്പിച്ചു. ലോകകപ്പ് പോലുള്ള വലിയൊരു ടൂർണമെന്റിൽ കൂടുതൽ സാധ്യതയുള്ളവർ എന്ന് വിളിക്കപ്പെടുന്നതിൽ വലിയ അർഥമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എനിക്ക് അവനെ വളരെ നന്നായി അറിയാം. അവൻ വളരെ കരുത്തനായ ഒരു കളിക്കാരനാണെന്നും മനസിലുള്ളത് തുറന്നു പറയുന്ന, വലിയ ലക്ഷ്യങ്ങളുള്ള വ്യക്തിയാണെന്നും എനിക്കറിയാം. ഒരു ടൂർണമെന്റിൽ ഫേവറിറ്റുകൾ ആകുക എന്നതിന് വലിയ അർഥമൊന്നുമില്ല. ആ വാക്കുകൾ എന്നെ ഒട്ടും അലട്ടുന്നുമില്ല. പകരം അത് എന്നിൽ ഒരു പുഞ്ചിരിയാണ് ഉണ്ടാക്കുന്നത്'- ഫ്രഞ്ച് പ്രതിരോധ താരം വ്യക്തമാക്കി.
നിലവിൽ ഫ്രാൻസും സ്പെയിനും പരാജയമറിയാതെ മുന്നേറിയാണ് പ്രീ ക്വാർട്ടറിൽ ഇടംപിടിച്ചിരിക്കുന്നത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാൻസ്, സെനഗലിനെ 3-1 നും, ഇറാഖിനെ 3-0 നും, നോർവെയെ 4-1 നും തോൽപ്പിച്ച ശേഷം റൗണ്ട് ഓഫ് 32 ൽ സ്വീഡനെ 3-0 ന് തകർത്താണ് പ്രീ ക്വാർട്ടറിലെത്തിയത്.
അതേസമയം കാബോ വെർദെയ്‌ക്കെതിരായ ഗോൾരഹിത സമനിലയോടെ തുടങ്ങിയ സ്പെയിൻ പിന്നീട് സൗദി അറേബ്യ (4-0), ഉറുഗ്വെ (1-0) ടീമുകളെ തോൽപ്പിക്കുകയും, റൗണ്ട് ഓഫ് 32 ൽ ഓസ്ട്രിയയെ 3-0 ന് പരാജയപ്പെടുത്തിയുമാണ് അവസാന 16 ൽ ഇടം നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates