പന്തിനും നിതീഷ് കുമാറിനും രക്ഷിക്കാനായില്ല, ഇന്ത്യ 150 റണ്‍സിന് പുറത്ത്; നടുവൊടിച്ച് ഓസീസ് പേസര്‍മാര്‍

ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 150 റണ്‍സിന് പുറത്ത്
INDIA VS AUSTRALIA TEST
ഓസീസ് ബൗളർമാരുടെ ആഹ്ലാദ പ്രകടനംഎപി
Updated on
1 min read

പെര്‍ത്ത്: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 150 റണ്‍സിന് പുറത്ത്. ഓസീസ് പേസ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് നിര തകര്‍ന്നുവീഴുന്ന കാഴ്ചയാണ് ആദ്യ ദിനം കണ്ടത്. പേസര്‍ ഹെയ്‌സല്‍വുഡ് ആണ് കൂടുതല്‍ ആക്രമണകാരിയായത്. തുടക്കത്തില്‍ തന്നെ സൂപ്പര്‍താരം വിരാട് കോഹ് ലിയെയും ദേവ്ദത്ത് പടിക്കലിനെയും മടക്കിയത് ഹെയ്‌സല്‍വുഡ് ആണ്. നാലുവിക്കറ്റുകളാണ് ഈ പേസര്‍ പിഴുതത്. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഹെയ്‌സല്‍വുഡിന് മികച്ച പിന്തുണ നല്‍കി. ഇരുവരും രണ്ടു വിക്കറ്റുകള്‍ വീതമാണ് നേടിയത്. 49.4 ഓവറില്‍ ഇന്ത്യന്‍ ടീം കൂടാരം കയറി.

യശസ്വി ജയ്‌സ്വാള്‍ (പൂജ്യം), ദേവ്ദത്ത് പടിക്കല്‍ (പൂജ്യം), വിരാട് കോലി (12 പന്തില്‍ അഞ്ച്), കെ.എല്‍. രാഹുല്‍ (74 പന്തില്‍ 26), ധ്രുവ് ജുറെല്‍ (20 പന്തില്‍ 11), വാഷിങ്ടന്‍ സുന്ദര്‍ (15 പന്തില്‍ നാല്), ഋഷഭ് പന്ത് (78 പന്തില്‍ 37), ഹര്‍ഷിത് റാണ (അഞ്ചു പന്തില്‍ ഏഴ്) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍. 59 പന്തില്‍ 41 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയും ഋഷഭ് പന്തുമില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടക്കില്ലായിരുന്നു. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ എട്ടു റണ്‍സുമായി പുറത്തായി.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ മകസ്വീനി ക്യാച്ചെടുത്താണ് ജയ്‌സ്വാളിനെ മടക്കിയത്. 23 പന്തുകള്‍ നേരിട്ട ദേവ്ദത്ത് ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അല്ക്‌സ് ക്യാരിയുടെ ക്യാച്ചില്‍ പുറത്തായി. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തിലായിരുന്നു കോലിയുടേയും പുറത്താകല്‍.

സ്‌കോര്‍ 47ല്‍ നില്‍ക്കെ ഡിആര്‍എസ് എടുത്താണ് രാഹുലിന്റെ വിക്കറ്റ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. റീപ്ലേകളില്‍ പന്തും ബാറ്റും ചെറിയ എഡ്ജുണ്ടെന്ന് തേര്‍ഡ് അംപയര്‍ 'കണ്ടെത്തുകയായിരുന്നു'. അംപയറുടെ തീരുമാനത്തിലെ അതൃപ്തി ഗ്രൗണ്ടില്‍വച്ചു തന്നെ അറിയിച്ചാണ് താരം ഡ്രസിങ് റൂമിലേക്കു മടങ്ങിയത്. ലഞ്ചിനു പിരിയുമ്പോള്‍ 25 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.

ധ്രുവ് ജുറെലിനെയും വാഷിങ്ടന്‍ സുന്ദറിനെയും മിച്ചല്‍ മാര്‍ഷും പുറത്താക്കി. ടോസ് വിജയിച്ച ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും പേസര്‍ ഹര്‍ഷിത് റാണയും ഇന്ന് അരങ്ങേറ്റ മത്സരം കളിക്കുന്നുണ്ട്. സ്പിന്നര്‍ ആര്‍ അശ്വിന് പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്താനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com