

ആംസ്റ്റെൽവീൻ: വനിതാ ലോകകപ്പ് ഹോക്കി പോരാട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ ചൈനയെ സമനിലയിൽ കുരുക്കി ഇന്ത്യൻ വനിതകൾ. ഹോക്കി ലോക റാങ്കിങിൽ രണ്ടാമതുള്ള ചൈനയെ 2-2നാണ് ഇന്ത്യ കുരുക്കിയത്. പരിശീലകൻ ഷുർദ് മറൈനയുടെ കീഴിൽ വിദേശത്ത് നടത്തിയ പരിശീലനത്തിന്റെ മികവ് കളിക്കളത്തിൽ ഇന്ത്യ പുറത്തെടുത്തതോടെ മത്സരം ത്രില്ലിങായി.
ഇന്ത്യയ്ക്കായി പരിചയസമ്പന്നയായ നവ്‌നീത് കൗറും പെനാൽറ്റി കോർണർ വിദഗ്ദ്ധ ദീപികയും ഗോളുകൾ നേടി. സാങ് യിങും മാ നിങും ചൈനയ്ക്കായി ലക്ഷ്യം കണ്ടു.
കളി തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലെത്തി ചൈനയെ വിറപ്പിച്ചു. നവ്നീത് കൗറാണ് ലീഡ് സമ്മാനിച്ചത്. നേഹയുടെ പാസിൽ നിന്ന് അതിവിദഗ്ദ്ധമായ ഒരു ഫ്‌ളിക്കിലൂടെ നവ്‌നീത് ചൈനയുടെ പോസ്റ്റിൽ പെന്തെത്തിക്കുകയായിരുന്നു. എന്നാൽ 14ാം മിനിറ്റിൽ ചൈനയുടെ മറുപടി പെനാൽറ്റിയുടെ രൂപത്തിൽ വന്നു. സ്‌കോർ 1-1. സർക്കിളിനുള്ളിൽ നിന്ന് ശിൽപി ദബാസ് എതിർ താരത്തെ തള്ളിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി സാങ് യിങ് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ വീണ്ടും ലീഡ് തിരികെ പിടിച്ചു. ഇത്തവണ പെനാൽറ്റി കോർണറിൽ നിന്ന് ദീപികയാണ് ഗോൾ നേടിയത്. എന്നാൽ ഇന്ത്യയുടെ രണ്ടാം തവണത്തെ ലീഡും അധികം നീണ്ടില്ല. 39ാം മിനിറ്റിൽ മറ്റൊരു പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് മാ നിങ് ചൈനയ്ക്ക് സമനില സമ്മാനിച്ചു. പിന്നീടും ചൈനയ്ക്ക് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധം പാളിയില്ല.
പാരിസ് ഒളിംപിക്‌സിൽ വെള്ളി നേടിയ കരുത്തരായ ചൈനയ്‌ക്കെതിരെ സമനില പിടിച്ചതോടെ ഇന്ത്യക്ക് പൂൾ ഡിയിൽ വിലപ്പെട്ട ഒരു പോയിന്റ് ലഭിച്ചു. ഇന്ത്യയ്ക്കു വലിയ ആത്മവിശ്വാസം നൽകുന്നത് കൂടിയാണ് സമനില. ഇന്ത്യ, ചൈന ടീമുകളെ കൂടാതെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് പൂൾ ഡിയിലുള്ളത്. നേരത്തെ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത നാല് ഗോളിന് ഇംഗ്ലണ്ട് വീഴ്ത്തിയിരുന്നു. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates