

മയാമി: മേജർ ലീഗ് സോക്കർ പോരാട്ടത്തിൽ ഇന്റർ മയാമിക്ക് വീണ്ടും തോൽവി. ലീഗ് കപ്പിലടക്കം ടീം തുടരെ നേരിടുന്ന മൂന്നാം പരാജയം കൂടിയാണിത്. ലീഗിൽ നാഷ്‍വില്ലെക്കെതിരായ പോരാട്ടത്തിൽ 4-1ന്റെ വൻ തോൽവിയാണ് ഇന്റർ മയാമി വഴങ്ങിയത്. നായകനും സൂപ്പർ താരവുമായ ലയണൽ മെസി പെനാൽറ്റി നഷ്ടപ്പെടുത്തി. മഞ്ഞക്കാർഡും മെസി വഴങ്ങി.
തുടരെ ഇത് മൂന്നാം തവണയാണ് മെസി പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്. 2014നു ഇത്രയും മോശം രീതിയിൽ മെസിക്ക് പെനാൽറ്റി നഷ്ടമുണ്ടാകുന്നതും ആദ്യമാണ്. ലോകകപ്പിൽ ഓസ്ട്രിയക്കെതിരേയും പിന്നാലെ ഈജിപ്റ്റിനെതിരേയും മെസി തുടരെ രണ്ട് പെനാൽറ്റികൾ നഷ്ടപ്പെടുത്തിയിരുന്നു. അതിനു ശേഷം ഇപ്പോഴാണ് വീണ്ടും കിക്ക് നഷ്ടമാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിനു ശേഷം മേജർ ലീഗ് സോക്കറിൽ മെസി നഷ്ടപ്പെടുത്തുന്ന ആദ്യ പെനാൽറ്റി കൂടിയാണിത്.
പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ആതിഥേയരായ നാഷ്‌വില്ലെയ്‌ക്കായി ഹോണ്ടുറാസ് താരം ആൻഡി നജാർ, ഇംഗ്ലണ്ടിന്റെ സാം സുറിഡ്ജ്, ജർമനിയുടെ ഹാനി മുഖ്താർ എന്നിവർ ഗോൾ നേടി. ടെലാസ്കോ സെഗോവിയയാണ് മയാമിയുടെ ആശ്വാസ ഗോൾ നേടിയത്. ഈ ഗോളിനു വഴിയൊരുക്കിയ അസിസ്റ്റ് മെസിയുടെ വകയായിരുന്നു.
മത്സരത്തിന്റെ 17ാം മിനിറ്റിൽ ഹോണ്ടുറാസ് പ്രതിരോധ താരം ആൻഡി നജാർ ഹെഡ്ഡറിലൂടെ നാഷ്‌വില്ലെയുക്ക് ലീഡ് സമ്മാനിച്ചു. 23ാം മിനിറ്റിൽ പെനൽറ്റിയിലൂടെ സമനില പിടിക്കാൻ മയാമിക്ക് അവസരം ലഭിച്ചെങ്കിലും മെസിയുടെ ദുർബലമായ കിക്ക് നാഷ്‌വില്ലെ ഗോൾ കീപ്പർ ബ്രയാൻ ഷ്വാക്ക് തടുത്തു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് മെസിയുടെ അസിസ്റ്റിൽ നിന്ന് വെനിസ്വേലൻ താരം ടെലാസ്കോ സെഗോവിയ വല ചലിപ്പിച്ചത്.
സമനില പിടിച്ചതിന്റെ ആശ്വാസവുമായി രണ്ടാം പകുതി തുടങ്ങിയ മയാമിക്ക് പക്ഷേ പിന്നീട് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 49ാം മിനിറ്റിൽ ഹാനി മുഖ്താറിലൂടെ നാഷ്‌വില്ലെ വീണ്ടും മുന്നിലെത്തി. 56ാം മിനിറ്റിൽ സാം സുറിഡ്ജ് നാഷ്‌വില്ലെ ലീഡ് 3-1 ആക്കി ഉയർത്തി. 63ാം മിനിറ്റിൽ മുഖ്താർ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും വലയിലിട്ട് നാഷ്‌വില്ലെയുടെ വിജയം ഉറപ്പിച്ചു.
റഫറിയുടെ തീരുമാനത്തോടു രൂക്ഷമായി പ്രതികരിച്ചതിന് 59ാം മിനിറ്റിലാണ് മെസിക്ക് മഞ്ഞ കാർഡ് കാണേണ്ടി വന്നത്. രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് മെസി അടിച്ച രണ്ട് ഷോട്ടുകൾ പോസ്റ്റിൽ തട്ടി തെറിച്ചതും അർജന്റീന നായകനെ നിരാശനാക്കി.
ഈ തോൽവിയോടെ ഇന്റർ മയാമിയുടെ തുടർച്ചയായ 7 മത്സരങ്ങളിലെ അപരാജിത കുതിപ്പിനാണ് വിരാമമായത്. നിലവിൽ 43 പോയിന്റോടെ നാഷ്‌വില്ലെയാണ് ലീഗിൽ ഒന്നാമത്. 38 പോയിന്റുള്ള ഇന്റർ മയാമി രണ്ടാം സ്ഥാനത്താണ്. ഈ വർഷത്തെ കോൺകാകാഫ് ചാംപ്യൻസ് കപ്പ് റൗണ്ട് ഓഫ് 16ലും മയാമിയെ നാഷ്‌വില്ലെ പുറത്താക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates