

ബെൽഫാസ്റ്റ്: ലോക ചാംപ്യൻമാരായ ഇന്ത്യയെ അട്ടിമറിച്ച് ടി20 പരമ്പര നേടിയതിനു പിന്നാലെ അയർലൻഡ് ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഹെൻറിച് മാലൻ സ്ഥാനം ഒഴിഞ്ഞു. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചാണ് ചരിത്ര നേട്ടത്തിനു പന്നാലെയുള്ള കോച്ചിന്റെ പടിയിറക്കം. നാല് വർഷത്തിലേറെയായി അയർലൻഡ് ക്രിക്കറ്റിനെ വിജയ വഴിയിൽ നയിച്ച ശേഷമാണ് 45കാരനായ മാലന്‍റെ അപ്രതീക്ഷിത പടിയിറക്കം.
2022ലാണ് മാലൻ അയർലൻഡിന്റെ കോച്ചായി ചുമതലയേറ്റത്. 2027 ആദ്യം വരെ അദ്ദേഹത്തിന് കരാറുണ്ടായിരുന്നുവെങ്കിലും, പുതിയൊരു കോച്ചിന് ടീമിനെ അടുത്ത ഏകദിന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി തയാറാക്കാൻ കൃത്യമായ സമയം ലഭിക്കുന്നതിനാണ് താൻ ഇപ്പോൾ പടിയിറങ്ങുന്നതെന്ന് മാലൻ വ്യക്തമാക്കി. ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയോടെ പുതിയ പരിശീലകൻ സ്ഥാനമേൽക്കും.
'ഈ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. മെൽബണിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ടി20 ലോകകപ്പ് വിജയം, അബുദാബിയിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ ആദ്യ ടെസ്റ്റ് വിജയം, ഒടുവിൽ ഇപ്പോൾ ഇന്ത്യക്കെതിരെ സ്വന്തമാക്കിയ ഈ ടി20 പരമ്പരയെന്ന ചരിത്ര നേട്ടം എന്നിവയെല്ലാം എന്നും അഭിമാനത്തോടെ ഓർക്കാൻ കഴിയുന്നതാണ്. പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ വമ്പന്മാരെ വീഴ്ത്താനും മൂന്ന് ടി20 ലോകകപ്പുകളിലേക്ക് നേരിട്ട് യോഗ്യത നേടാനും നമുക്ക് സാധിച്ചു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി'- മാലൻ വിരമിക്കൽ തീരുമാനം അറിയിച്ച് വ്യക്തമാക്കി.
ലോകത്തിലെ ഏത് വമ്പൻ ടീമിനെയും അട്ടിമറിക്കാൻ കെൽപ്പുള്ള സംഘമാക്കി അയർലൻഡിനെ ഒരുക്കിയ പരിശീലകനാണ് അപ്രതീക്ഷിതമായി ടീമിന്റെ പടിയിറങ്ങുന്നത്. ഹെൻറിച്ച് മാലന്റെ കീഴിൽ അയർലൻഡ് ക്രിക്കറ്റ് ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. ഒരു സംഘമായി അയർലൻഡിനെ മാറ്റിയെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
രണ്ടാം പോരാട്ടത്തിലും ത്രില്ലര്‍ വിജയം പിടിച്ചാണ് അയര്‍ലന്‍ഡ് ടി20 പരമ്പര തൂത്തുവാരി ലോക ചാംപ്യന്‍മാരായ ഇന്ത്യയെ അട്ടിമറിച്ചത്. ഒറ്റ റണ്ണിനാണ് അവര്‍ വിജയം പിടിച്ചത്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഇന്ത്യയുടെ മറുപടി 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ അവസാനിച്ചു.
16 ടി20 പരമ്പരകള്‍ നേടി അപരാജിത കുതിപ്പ് നടത്തിയ ഇന്ത്യയെ ഒടുവില്‍ അയര്‍ലന്‍ഡ് പിടിച്ചുകെട്ടി. 2023 മുതലുള്ള ഇന്ത്യയുടെ ഐതിഹാസിക പരമ്പര വിജയങ്ങളുടെ കുതിപ്പിനാണ് ബെൽഫാസ്റ്റിൽ തിരശ്ശീല വീണത്. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റനായുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവ് മറക്കാന്‍ ആഗ്രഹിക്കുന്നതാക്കി മാറ്റാന്‍ ഐറിഷ് സംഘത്തിനു സാധിച്ചു. 2 മത്സരങ്ങളടങ്ങിയ പരമ്പര അവര്‍ 2-0ത്തിനു തൂത്തുവാരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates