

ന്യൂഡൽഹി: ഐഎസ്എൽ ഫുട്ബോൾ പോരാട്ടം വീണ്ടും അനിശ്ചിതത്വത്തിലായതോടെ ക്ലബുകൾ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സ്പോൺസറെ കിട്ടാതെ വന്നതോടെയാണ് ഐഎസ്എൽ പോരാട്ടം അനിശ്ചിതത്വത്തിലായത്. നിലവിലെ ഐഎസ്എൽ ചാംപ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്ലബ് അവരുടെ എല്ലാ പ്രവർത്തനങ്ങളും അനിശ്ചിത കാലത്തേക്ക് നിർത്തി. മറ്റ് ക്ലബുകളും സമാന പ്രതിസന്ധിയെ മുഖാമുഖം കണ്ട് നിൽക്കുകയാണ്. കളിക്കാരുടേയും സപ്പോർട്ട് സ്റ്റാഫിന്റേയും കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത മാസം പുനഃപരിശോധന നടത്തുമെന്നും ക്ലബുകൾ വ്യക്തമാക്കുന്നു.
ഐഎസ്എൽ സീസൺ നിലവിൽ തന്നെ വൈകിയ സാഹചര്യത്തിലായിരുന്നു. പിന്നീട് പ്രതിസന്ധികൾ പതിയെ നീങ്ങുന്നുവെന്ന പ്രതീതിയും വന്നു. ഡിസംബറിൽ സീസൺ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ അടുത്തയാഴ്ച ടീം ക്യാംപ് തുടങ്ങാനിരിക്കെയാണ് മോഹൻ ബഗാൻ പ്രവർത്തനങ്ങൾ നിർത്തിയിരിക്കുന്നത്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ഫുട്ബോളിനെ രക്ഷപ്പെടുത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മുന്നോട്ടു വരണമെന്നു ഈസ്റ്റ് ബംഗാൾ ക്ലബ് ആവശ്യപ്പെട്ടു. ഫിഫ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള രണ്ടാമത്തെ കായിക ബോർഡാണ് ബിസിസിഐ. അടുത്ത അഞ്ച് വർഷത്തേക്കെങ്കിലും ഇന്ത്യൻ ഫുട്ബോളിനെ ബിസിസിഐ സ്പോൺസർ ചെയ്യണമെന്ന നിർദ്ദേശമാണ് ഈസ്റ്റ് ബംഗാൾ മുന്നോട്ടു വച്ചത്.
'ഐഎസ്എൽ ചെലവിനായി വരുന്ന 100- 150 കോടി രൂപ ബിസിസിഐയെ സംബന്ധിച്ചു വലിയ തുകയല്ല. ബിസിസിഐ ഐഎസ്എൽ ഏറ്റെടുത്താൽ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി മികച്ചതാകും'- ഈസ്റ്റ് ബംഗാൾ സീനിയർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദേബബ്രത സർക്കാർ വ്യക്തമാക്കി.
വാണിജ്യ കരാറുമായി ബന്ധപ്പെട്ട് ടെണ്ടർ സമർപ്പിക്കാൻ അവസാന ദിവസത്തിൽ പോലും ഒരു കമ്പനികളും വ്യക്തികളും വരാതായതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. ടെണ്ടർ നൽകാനുള്ള സമയപരിധി വെള്ളിയാഴ്ചയാണ് അവസാനിച്ചത്. സ്പോൺസർമാരാകാൻ ഒരു കമ്പനിയും താത്പര്യം പ്രകടിപ്പിച്ചില്ല.
ഐഎസ്എൽ മുൻ സ്പോൺസറായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) അടക്കം നാല് കമ്പനികൾ പ്രാഥമിക ഘട്ടത്തിൽ താത്പര്യമറിയിച്ച് പ്രീ ബിഡ് കോൺഫറൻസിൽ പങ്കെടുത്തിരുന്നു. എന്നാൽ അവസാന ടെണ്ടർ ആരും സമർപ്പിച്ചില്ല.
ആദ്യഘട്ട ടെണ്ടറിൽ സ്പോൺസറെ ലഭിക്കാതായതോടെ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഐഎസ്എൽ ബിഡ് ഇവാല്യുവേഷൻ കമ്മിറ്റി യോഗം അടുത്തയാഴ്ച ചേരുന്നുണ്ട്. പ്രതിവർഷം 37.5 കോടി രൂപ അല്ലെങ്കിൽ മൊത്ത വരുമാനത്തിന്റെ 5 ശതമാനം സ്പോൺസർ ഫെഡറേഷനു നൽകണമെന്ന ടെണ്ടർ വ്യവസ്ഥ ഭേദഗതി ചെയ്യുന്നത് പരിഗണനയിലുണ്ട്. ഈ യോഗത്തിലെ തീരുമാനങ്ങൾക്കു ശേഷം കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫിന്റേയും കരാറുകൾ പുതുക്കിയാൽ മതിയെന്ന നിലപാടിലാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates