

ലണ്ടൻ: പുതിയ പരിശീലകനായി ഷാബി അലോൺസോയെ കൊണ്ടുവരുമ്പോൾ കരുത്തരായ ചെൽസി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുന്നേറ്റം മാത്രമല്ല സ്വപ്നം കണ്ടത്. ചാംപ്യൻസ് ലീഗും അവരുടെ മാനേജ്മെന്റ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സീസണിന്റെ തുടക്കത്തിൽ തന്നെ അവർക്ക് കനത്ത തിരിച്ചടിയാണ് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി കിട്ടുന്നത്. തോൽവി, സമനില, വീണ്ടും തോൽവി. സീസണിലെ അഞ്ചാം പോരിൽ അവരെ പടിഞ്ഞാറൻ ലണ്ടനിൽ നിന്നു തന്നെയുള്ള ടീമായ ബ്രെൻഡ്ഫോർഡ് വീഴ്ത്തി. നഗര വൈരികളോട് 3-0ത്തിന്റെ കനത്ത പരാജയമാണ് അവർക്ക് ഏൽക്കേണ്ടി വന്നത്.
ബ്രെൻഡ്ഫോർഡ് സീസണിലെ സ്വപ്നതുല്ല്യ മുന്നേറ്റം തുടരുകയാണ്. അഞ്ച് കളിയിൽ 2 ജയവും മൂന്ന് സമനിലകളുമായി 9 പോയിന്റോടെ ബ്രെൻഡ്ഫോർഡ് പോയിന്റ് പട്ടികയിൽ മൂന്നാമത്. സീസണിൽ കരുത്തരായ ടോട്ടനം ഹോട്സ്പറിനെ (സ്പേർസ്) ഞെട്ടിച്ച് തുടങ്ങിയ ബ്രെൻഡ്ഫോർഡ് അഞ്ചാം പോരിൽ ചെൽസിയേയും അട്ടിമറിച്ചു. നിലവിൽ ചെൽസി ഒറ്റ ജയം മാത്രമായി പോയിന്റ് പട്ടികയിൽ ഏഴാമത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ബ്രെൻഡ്ഫോർഡിന്റെ മികച്ച പ്രകടനത്തിനു മുന്നിൽ ചെൽസി തകർന്നു തരിപ്പണമായി. മികച്ച സെറ്റ് പീസുകളും കൗണ്ടർ അറ്റാക്കുകളുമായി കോച്ച് കീത്ത് ആൻഡ്രൂസ് ഒരുക്കിയ തന്ത്രം ചെൽസിയെ ഹതാശരാക്കി. 61ാം മിനിറ്റില്‍ ജയ്ഡന്‍ ആന്റണിയാണ് ബ്രെന്‍ഡ്‌ഫോര്‍ഡിന് ലീഡ് സമ്മാനിക്കുന്നത്. 83ാം മിനിറ്റില്‍ ഇഗോര്‍ തിയാഗോ രണ്ടാം ഗോളും നേടി. ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റില്‍ ഫാബിയോ കാര്‍വലോ ചെല്‍സിയുടെ നെഞ്ചില്‍ മൂന്നാം ആണിയും അടിച്ചു.
സാൽസ്ബർഗിൽ നിന്നു ഈ സീസണിൽ എത്തിയ യാനിക്ക് ഷൂസ്റ്ററാണ് ആന്റണിയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയ പാസ് നൽകിയത്. താരം പൊക്കി നൽകിയ പന്തിനെ ആന്റണി ഹെഡ്ഡറിലൂടെ വലയിലാക്കിയാണ് ചെൽസിയെ ഞെട്ടിച്ചത്. സെറ്റ് പീസുകളുടെ കരുത്തിലാണ് രണ്ടാം പകുതിയിൽ ബ്രെൻഡ്ഫോർഡ് കളി പിടിച്ചത്. രണ്ടാം ഗോളിന്റെ സമയത്ത് ചെൽസിയുടെ പ്രതിരോധം പാടെ തകർന്നു. ചെൽസി പകുതിയിൽ നിന്നു ഓടിക്കയറി ഷാഡെ തൊടുത്ത ഷോട്ട് എമിലിയാനോ മാർട്ടിനെസ് തടഞ്ഞെങ്കിലും റീബൗണ്ടായി വന്ന പന്ത് വലയിലാക്കി തിയാഗോ രണ്ടാം ഗോൾ ടീമിന് സമ്മാനിച്ചു. മൂന്നാം ഗോൾ ത്രോയ്ക്ക് പിന്നാലെയാണ് പിറന്നത്. ഷാഡെയാണ് ത്രോ എടുത്തത്. താരത്തിലേക്ക് തന്നെ പന്ത് സഹതാരം തട്ടിക്കൊടുത്തു. പിന്നാലെ ഷാഡെ നൽകിയ മികച്ച ക്രോസിൽ നിന്നു കാർവലോ മൂന്നാം ഗോളും നേടി.
5 കളിയിൽ ചെൽസി ഇതുവരെ വഴങ്ങിയത് 12 ഗോളുകൾ. ബ്രെൻഡ്ഫോർഡിനെതിരായ പോരാട്ടം ചെൽസി കോച്ച് സാബി അലോൺസോയ്ക്ക് വലിയ പാഠമാണ്. കളിയിൽ ആധിപത്യം സ്ഥാപിച്ച് തുടങ്ങിയ അവർക്ക് കളി മുന്നോട്ടു പോകവെ നിയന്ത്രണം നഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു. ആദ്യ പകുതിയിൽ എന്നിട്ടും ചെൽസിക്ക് മുൻതൂക്കം സ്ഥാപിക്കാനുമായി. പക്ഷേ രണ്ടാം പകുതിയിൽ പൂർണമായും കളി കൈവിട്ടു പോയി.
രണ്ടാം പകുതിയിൽ ചെൽസിയുടെ ആത്മവിശ്വാസം ചോർന്നു പോയിരുന്നു. കോൾ പാമറുടെ മാന്ത്രിക നീക്കങ്ങളിലായിരുന്നു ചെൽസി ടീമിന്റെ പ്രതീക്ഷകൾ അത്രയും. ചില നിമിഷങ്ങളിൽ അദ്ദേഹം എതിരാളികളെ വിറപ്പിക്കുകയും ചെയ്തു. എന്നാൽ ബ്രെൻഡ്ഫോർഡ് സെന്റർ ബാക്കുകളായ ക്രിസ്റ്റഫർ അജറും പുതിയ താരം യാനിക്ക് ഷൂസ്റ്ററും മികച്ച പ്രകടനം പുറത്തെടുത്തു. ബ്രെൻഡ്ഫോർഡ് നായകൻ വിറ്റാലി ജാനെൽറ്റ് മധ്യനിരയും അടക്കി വാണു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates