കൊളംബോ: ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഇന്ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ മഴ വില്ലനായി മാറുമെന്ന് റിപ്പോർട്ടുകൾ. മത്സരം നടക്കുന്ന സമയത്ത് 50 മുതൽ 65 ശതമാനം വരെ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ആണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പറയുന്നത്. ഇടിയോടുകൂടിയ മഴയാണ് ഉണ്ടാകുക എന്നും താപനില ഏകദേശം 30°C ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മത്സരം ആരംഭിക്കുന്നതിന് മുൻപ് ശക്തമായ മഴ പെയ്യാനിടയുള്ളതിനാൽ ടോസ് വൈകാനും ഓവർ വെട്ടികുറയ്ക്കാനും സാധ്യതയുണ്ട്.
മത്സരത്തിന്റെ ഇടയ്ക്ക് മഴ പെയ്യാൻ സാധ്യത ഏറെയെയാണ്. സ്റ്റേഡിയത്തിന്റെ ഡ്രെയിനേജ് സംവിധാനം മികച്ചതായതിനാൽ മഴ പെയ്ത ശേഷം ഏകദേശം 20 മിനിറ്റിനുള്ളിൽ തന്നെ ഗ്രൗണ്ട് മത്സരത്തിനായി ഒരുക്കാൻ സാധിക്കും. എന്നാൽ ഇടയ്ക്കിടെ മഴ കളി തടസ്സപ്പെടുത്തിയാൽ ഓവറുകൾ കുറയ്ക്കാനും മത്സരം ചുരുങ്ങിയ ഫോർമാറ്റിലേക്കു മാറ്റാനും സാധ്യതയുണ്ട്.
ഗ്രൂപ്പ് ഘട്ട മത്സരത്തിന് റിസർവ് ദിനമില്ല. അത് കൊണ്ട് മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ടൂർണമെന്റ് നിയമങ്ങൾ പ്രകാരം ഇരുടീമുകളും പോയിന്റ് പങ്കിടേണ്ടിവരും. ഓവറുകൾ വെട്ടിക്കുറച്ചാൽ സ്പിന്നർമാർക്ക് പണി കൂടും. മധ്യ ഓവറുകൾ റൺ വിട്ടു നൽകാതിരിക്കാൻ ഇരു ടീമിലെയും സ്പിൻ ബൗളർമാർ കിണഞ്ഞു പരിശ്രമിക്കേണ്ടി വരും. വരുണ്‍ ചക്രവർത്തിയെയും അക്സർ പട്ടേലിലുമാണ് ഇന്ത്യ പ്രതീക്ഷ അർപ്പിക്കുന്നത്. അബ്രാർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവരുടെ പ്രകടനമാകും പാകിസ്ഥാൻ ഉറ്റുനോക്കുക.
ഈ മത്സരത്തിൽ ടോസ് നിർണായകമാണ്. മഴ പെയ്യുമെന്ന് ബോധ്യമായാൽ ടോസ് നേടുന്ന ടീം ഫീൽഡിങ് തെരഞ്ഞെടുത്തേക്കും. ഓവറുകൾ വെട്ടിക്കുറച്ചാൽ ഡി എൽ എസ് രീതിയിൽ മത്സരം പുനക്രമീകരിക്കും. ഇത് സമ്മർദ്ദം ഒഴിവാക്കി സെക്കൻഡ് ഇന്നിങ്സിൽ അനായാസം ടീമിനെ വിജയത്തിലെത്തിക്കാൻ കഴിയും. മഴ കാരണം മത്സരം വൈകിയാലും സ്കോർ പിന്തുടർന്ന് വിജയിപ്പിക്കാൻ കഴിയുന്ന കളിക്കാർ ഇരു ടീമിലുമുണ്ട്. അത് കൊണ്ട് ടോസ് ലഭിക്കുന്ന ക്യാപ്റ്റന്മാരുടെ തീരുമാനമാകും കളിയുടെ ഗതി തീരുമാനിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates