

ബിർമിങ്ഹാം: അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടി റെക്കോര്‍ഡ് ഇട്ടവര്‍ നിരവധിപ്പേരുണ്ട്. എന്നാല്‍ ആദ്യ അന്താരാഷ്ട്ര ടെസ്റ്റില്‍ സിക്‌സുകളുടെ പെരുമഴ തീര്‍ത്ത പാകിസ്ഥാന്റെ റസാവുള്ളയാണ് ഇന്ന് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയം. അതും ഒന്‍പതാം നമ്പറില്‍ ഇറങ്ങിയാണ് റസാവുള്ള ചരിത്രം കുറിച്ചത്. ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും ഒന്‍പത് സിക്‌സുകള്‍ പായിച്ച റസാവുള്ള ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് പാകിസ്ഥാന് സമ്മാനിച്ചത്.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലേതിന് സമാനമായി ഇംഗ്ലണ്ടിന്റെ പേസ് ആക്രമണത്തിന് മുന്നില്‍ മൂന്നാം ദിനം തന്നെ സന്ദര്‍ശകരമായ പാകിസ്ഥാന്‍ തകര്‍ന്നടിയുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മൂന്നാം ദിനത്തിന്റെ അവസാന ഓവറുകളില്‍ റസാവുള്ള കത്തിക്കയറിയപ്പോള്‍ പാകിസ്ഥാന് ലീഡ് നേടി കൊടുത്തു. തങ്ങളുടെ മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 2024ല്‍ നേടിയതിന് ശേഷമുള്ള ആദ്യ മൂന്ന് ടെസ്റ്റ് പരമ്പര തൂത്തുവാരാന്‍ ശനിയാഴ്ച ഇംഗ്ലണ്ടിന് 130 റണ്‍സ് കൂടി വേണം. പാകിസ്ഥാന്‍ 129 റണ്‍സിന്റെ ലീഡ് ആണ് നേടിയത്.
ഒരു ഘട്ടത്തില്‍ പാകിസ്ഥാന്‍ ഇന്നിങ്‌സ് തോല്‍വിയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ റസാവുള്ളയും മുഹമ്മദ് അബാസും ചേര്‍ന്നപ്പോള്‍ ചരിത്രനിമിഷത്തിനാണ് സാക്ഷിയായത്. ഒന്‍പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ആദ്യ ഇന്നിങ്‌സില്‍ 133 റണ്‍സിന് പുറത്തായ പാകിസ്ഥാന്‍ 320 റണ്‍സിന്റെ ലീഡ് ആണ് വഴങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 453 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കി കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ പാകിസ്ഥാന് വേണ്ടി ഷാന്‍ മസൂദും (95) ക്യാപ്റ്റന്‍ ബാബര്‍ അസമും (76) ഓപ്പണര്‍ അസാന്‍ അവൈസും (59) മികച്ച പോരാട്ടവീര്യമാണ് കാഴ്ചവെച്ചത്. തുടര്‍ന്നായിരുന്നു റസാവുള്ളയുടെ ഇന്നിങ്‌സ്.
21കാരനായ റസാവുള്ള 63 പന്തില്‍ 81 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഇതില്‍ ഒന്‍പത് സിക്‌സും നാലു ഫോറും ഉള്‍പ്പെടും. ഇംഗ്ലണ്ടില്‍ ബെന്‍ സ്റ്റോക്‌സിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് റസാവുള്ള. 2023ല്‍ ലോര്‍ഡ്‌സില്‍ നടന്ന ആഷസ് പരമ്പരയിലാണ് ഒരു ഇന്നിങ്‌സില്‍ ബെന്‍ സ്റ്റോക്‌സ് 9 സിക്‌സുകള്‍ പറത്തിയത്. ആര്‍ച്ചറിന്റെ പന്ത് ഗാലറിയില്‍ എത്തിച്ചാണ് റസാവുള്ള അര്‍ദ്ധ സെഞ്ച്വറി നേടിയത്. 43 പന്തില്‍ നിന്നാണ് അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയത്. ഒന്‍പതാം വിക്കറ്റില്‍ റസാവുള്ളയും അബാസും (42) ചേര്‍ന്ന് 123 പന്തില്‍ 121 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.
1984ന് ശേഷം ഇംഗ്ലണ്ടിനെതിരെ ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മൂന്നാം ദിനം കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പുറത്തായി മടങ്ങുമ്പോള്‍ റസാവുള്ളയെ കാണികള്‍ വലിയ കൈയടികളോടെയാണ് ആദരം അര്‍പ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates