

ചെന്നൈ: ഐപിഎല്ലിൽ സ്ഥിരതയുടെ പര്യയമായി അറിയപ്പെടുന്ന ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. മറ്റ് ഫ്രാഞ്ചൈസികളിൽ നിന്നു വ്യത്യസ്തമായി ലേലത്തിൽ താരങ്ങളെ വാങ്ങുന്നതടക്കമുള്ളവയിൽ തങ്ങളുടേതായ സവിശേഷതകൾ അവർ എല്ലാകാലത്തും കാത്തുസൂക്ഷിക്കാറുണ്ട്. പക്ഷേ കഴിഞ്ഞ മൂന്ന് സീസണുകളിലായി കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ അവർക്ക് സാധിച്ചിട്ടില്ല.
2027ലെ സീസണിനു മുന്നോടിയായി അവർ നിർണായകമായ ചില തീരുമാനങ്ങൾ എടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പരിശീലക സ്ഥാനത്ത് ഏറെനാളായുണ്ടായിരുന്ന സ്റ്റീഫൻ ഫ്ലെമിങ് ടീം വിട്ടു. മുൻ നായകനും ഇതിഹാസ താരവുമായ എംഎസ് ധോനിയുടെ റോൾ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ക്യപ്റ്റനെന്ന നിലയിൽ ഋതുരാജ് ഗെയ്ക്‌വാദ് വേണ്ടത്ര ശോഭിക്കാത്തതും തിരിച്ചടിയാണ്. അവസാന സീസണിൽ ബാറ്ററെന്ന നിലയിലും ഋതുരാജിന് വേണ്ടത്ര തിളങ്ങാൻ സാധിച്ചില്ല. അടുത്ത സീസണിനു മുന്നോടിയായി പുതിയ പരിശീലകൻ വരുമെന്ന് ഉറപ്പാണ്. ഒപ്പം ക്യാപ്റ്റൻ സ്ഥാനത്തടക്കം മാറ്റമുണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല.
രാജസ്ഥാൻ റോയൽസിൽ നിന്നു കഴിഞ്ഞ സീസണിലാണ് സിഎസ്കെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ടീം സ്വന്തമാക്കിയത്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് യോജിച്ച താരമെന്ന നിലയിൽ കൂടിയാണ് അവർ സഞ്ജുവിനെ പാളയത്തിലെത്തിച്ചത്. തുടരെ മൂന്ന് സീസണുകളിലായി പ്ലേ ഓഫ് പോലും കളിക്കാൻ കഴിയാത്തതും ടീം മാനേജ്മെന്റിനെ ഇരുത്തി ചിന്തിപ്പിക്കുന്നു. എന്തായാലും അടുത്ത സീസണിൽ സഞ്ജു സാംസണെ സിഎസ്കെ ക്യാപ്റ്റനാക്കുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
സഞ്ജു ചെന്നൈ നായകനാകുമെന്നു തന്നെ ഉറപ്പിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേശ്. രാജസ്ഥാൻ റോയൽസ് നായകനെന്ന നിലയിൽ വലിയ അനുഭവ സമ്പത്തുള്ള താരമാണ് സഞ്ജു. കഴിഞ്ഞ സീസണിൽ ആദ്യമായി ടീമിലെത്തിയ സഞ്ജു തന്നെയായിരുന്നു അവരുടെ ടോപ് സ്കോററും. സഞ്ജുവിന്റെ ഈ മികവുകൾ സിഎസ്കെ കാര്യമായി തന്നെ പരിഗണിക്കുമെന്നാണ് സദഗോപൻ രമേശ് ചൂണ്ടിക്കാണിക്കുന്നത്.
'സിഎസ്കെ ക്യാപ്റ്റൻസിക്കായി പല ഓപ്ഷനുകൾ പരിഗണിക്കുന്നുണ്ട്. മാറ്റം വേണമെന്ന ചിന്ത തീർച്ചയായും അവർക്കുണ്ട്. സഞ്ജു മികച്ച ടീം പ്ലെയർ ആയതിനാൽ അവർ അദ്ദേഹത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കണമെന്നാണ് എന്റെ അഭിപ്രായം. സിഎസ്കെയുടെ നായക സ്ഥാനത്ത് മാറ്റം ഉറപ്പായും വേണം. അങ്ങനെയെങ്കിൽ അവർക്കുള്ള നല്ല ഓപ്ഷൻ സഞ്ജു തന്നെയാണ്.'
'സഞ്ജു ഐപിഎല്ലിൽ 66 മത്സരങ്ങളിൽ നായകനായി. 33 മത്സരങ്ങൾ വിജയിച്ചു. അതായത് 50 ശതമാനം വിജയ ശതമാനമുള്ള ക്യാപ്റ്റനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കീഴിൽ രാജസ്ഥാൻ ഒരിക്കൽ ഫൈനൽ വരെ എത്തിയിട്ടുണ്ട്. രണ്ടാംവട്ടം അവർ പ്ലേ ഓഫും കളിച്ചു. എന്നാൽ സഞ്ജുവിനെ ക്യാപ്റ്റനാക്കിയതു കൊണ്ടു മാത്രം സിഎസ്കെ കിരീടം നേടുമെന്നു പറയാൻ പറ്റില്ല. അതിനു സമൂലമായ മാറ്റങ്ങൾ ടീമിൽ വരേണ്ടതുണ്ട്. എങ്കിലും ക്യാപ്റ്റനെ മാറ്റുകയാണെങ്കിൽ ആ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കണം.'
ഇക്കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് ഋതുരാജിന്റെ ക്യാപ്റ്റൻ സ്ഥാനം ചോദ്യ ചിഹ്നത്തിൽ ആക്കിയത്. 2026 സീസണിൽ നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും താരത്തിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. വെറും 28.08 റൺസ് ശരാശരിയിൽ സീസണിൽ 337 റൺസ് മാത്രമാണ് ഋതുരാജ് നേടിയത്. പവർപ്ലേയിൽ ഏറ്റവും കുറച്ച് റൺസെടുത്ത സിഎസ്കെ ബാറ്ററും ഋതുരാജ് തന്നെ. ഋതുരാജ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായിരിക്കും അദ്ദേഹത്തിന്റെ ബാറ്റിങ് മികവ് തിരികെ പിടിക്കാനുള്ള പോംവഴിയെന്നു സദഗോപൻ രമേശ് പറയുന്നു. സമാന അഭിപ്രായം നേരത്തെ മുൻ സിഎസ്കെ താരം കൂടിയായ ഇന്ത്യൻ ബാറ്റർ എസ് ബദരിനാഥും പങ്കിട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates