

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് 585 റണ്‍സ് ആണ് നേടിയത്. ഒരു ഡബിള്‍ സെഞ്ച്വറിയും രണ്ടു സെഞ്ച്വറികളും ഉള്‍പ്പെടുന്നതാണ് പ്രകടനം. ലീഡ്‌സിലെയും ബര്‍മിംഗ്ഹാമിലെയും അതേ ഫോം അടുത്ത മൂന്ന് മത്സരങ്ങളിലും തുടരുകയാണെങ്കില്‍ ഗില്ലിന് മുന്നില്‍ പല റെക്കോര്‍ഡുകളും പഴങ്കഥയാകും. പരമ്പര പൂര്‍ത്തിയാകുമ്പോള്‍ പതിറ്റാണ്ടുകളായി സാക്ഷാല്‍ ബ്രാഡ്മാന്റെ പേരിലുള്ള റെക്കോര്‍ഡുകള്‍ ഗില്‍ തകര്‍ക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
ക്യാപ്റ്റനെന്ന നിലയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് ബ്രാഡ്മാന്റെ പേരിലാണ്. 88 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1936-37 ലെ ആഷസില്‍ അഞ്ച് ടെസ്റ്റ് പരമ്പരയില്‍ നിന്ന് ബ്രാഡ്മാന്‍ 810 റണ്‍സ് ആണ് നേടിയത്. ഗില്ലിന്റെ ഇതുവരെയുള്ള സമ്പാദ്യം 585 റണ്‍സ് ആണ്. ബ്രാഡ്മാന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗില്ലിന് 225 റണ്‍സ് മതി. ഇതിനായി ആറ് ഇന്നിങ്‌സുകള്‍ ബാക്കിയുണ്ട്.
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡും ബ്രാഡ്മാന്റെ പേരിലാണ്. 95 വര്‍ഷമായി തകരാതെ കിടക്കുന്ന ഈ റെക്കോര്‍ഡ് ഗില്‍ തകര്‍ക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 1930 ലെ ആഷസ് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 974 റണ്‍സ് ആണ് അദ്ദേഹം നേടിയത്. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗില്ലിന് ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 390 റണ്‍സ് കൂടി ചേര്‍ക്കേണ്ടതുണ്ട്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടിയ റെക്കോര്‍ഡും ബ്രാഡ്മാന്റെ പേരിലാണ്. 11 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇത് നേടിയത്. ഗില്‍ ഇതുവരെ 4 ഇന്നിംഗ്സുകളില്‍ നിന്ന് 585 റണ്‍സ് നേടിയിട്ടുണ്ട്. ഇതേ ഫോം തുടരുകയാണെങ്കില്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് ഗില്ലിന് തകര്‍ക്കാനാകും.
ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയതിന്റെ റെക്കോര്‍ഡും പതിറ്റാണ്ടുകളായി ബ്രാഡ്മാന്റെ പേരിലാണ്. ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഗില്ലിന് ഒരു സെഞ്ച്വറി മതി. നിലവില്‍ ഗില്ലിന്റെ പേരില്‍ മൂന്ന് സെഞ്ച്വറികളുണ്ട്. ഇനി പരമ്പരയില്‍ ആറ് ഇന്നിങ്‌സുകള്‍ ബാക്കിയുള്ളത് കൊണ്ട് ബ്രാഡ്മാന്റെ പേരിലുള്ള ഈ റെക്കോര്‍ഡ് തകര്‍ക്കാനും ഗില്ലിന് മുന്നില്‍ അവസരമുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ നോക്കാതെ മൊത്തത്തില്‍ കണക്കാക്കുകയാണെങ്കില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ ക്ലൈഡ് വാല്‍ക്കോട്ടിന്റെ പേരിലാണ് റെക്കോര്‍ഡ്. 1955 ല്‍ ഓസ്ട്രേലിയയ്ക്കെതിരായ ഹോം ടെസ്റ്റ് പരമ്പരയില്‍ വാല്‍ക്കോട്ട് അഞ്ചു സെഞ്ച്വറികളാണ് അടിച്ചുകൂട്ടിയത്. വാല്‍ക്കോട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഗില്ലിന് രണ്ട് സെഞ്ച്വറി കൂടി മതി.
ലോകത്തിലെ ഒരു കളിക്കാരനും അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ 1000 റണ്‍സ് നേടാനായിട്ടില്ല. ബ്രാഡ്മാന് പോലും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ട് പര്യടനം അവസാനിക്കുന്നതിനുമുമ്പ് ഗില്‍ ഈ നാഴികക്കല്ലും പിന്നിടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates