

സിഡ്നി: 2018ൽ ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കിയ വൻ സംഭവമായിരുന്നു പന്ത് ചുരണ്ടൽ വിവാദം (സാൻഡ്പേപ്പർഗേറ്റ്). ഈ വിവാദം കഴിഞ്ഞ് 8 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഓസ്ട്രേലിയ ടീം ദക്ഷിണാഫ്രിക്കൻ മണ്ണിൽ കാല് കുത്തുന്നു. 2018ൽ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് കളിക്കാനെത്തിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും ഗൂഢാലോചന നടത്തി മത്സരം ജയിക്കാൻ പന്തിൽ കൃത്രിമത്വം കാണിച്ചത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. അന്നത്തെ വിവാദത്തിന്റെ കേന്ദ്ര ബിന്ദുവായ സ്മിത്ത് 8 വർഷങ്ങൾക്കിപ്പുറം ഓസീസ് വീണ്ടും ദക്ഷിണാഫ്രിക്കൻ മണ്ണിൽ എത്തുമ്പോഴും ടീമിലുണ്ട്.
വിവാദം ഇപ്പോഴും തന്നെ വേട്ടയാടാറുണ്ടെന്നു സ്മിത്ത് തുറന്നു സമ്മതിച്ചു. എന്നാൽ ദക്ഷിണാഫ്രിക്കൻ ആരാധകരിൽ നിന്നു തനിക്ക് മോശം പ്രതികരണങ്ങൾ നേരിടേണ്ടി വരുമോ എന്ന ഭയം ഇല്ലെന്നും സ്മിത്ത് പറയുന്നു. ഒക്ടോബർ 9 മുതൽ ആരംഭിക്കുന്ന പോരാട്ടത്തിൽ 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക ടീമുകൾ കളിക്കുന്നത്. ഡർബനിലാണ് പരമ്പരയിലെ ആദ്യ പോരാട്ടം.
2018ൽ കാമറൂൺ ബാൻക്രോഫ്റ്റിനെ കൊണ്ട് സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തിൽ മനഃപൂർവം കൃത്രിമം നടത്തി ടെസ്റ്റ് മത്സരം ജയിക്കാൻ വഞ്ചനാപരമായ നീക്കം നടത്തിയതും പന്ത് ചുരണ്ടൽ ലോകം മുഴുവൻ ലൈവായി കണ്ടതും ക്രിക്കറ്റ് ഓസ്ട്രേലിയയെ അടിമുടി പിടിച്ചുകുലുക്കി. പിന്നാലെ സ്മിത്ത്, വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്ക് കടുത്ത അച്ചടക്ക നടപടിയും നേരിടേണ്ടി വന്നു.
ഈ സംഭവത്തിനു ശേഷം നാട്ടിലേക്ക് അയക്കപ്പെട്ട സ്മിത്തിനെ ഒരു വർഷത്തേക്ക് വിലക്കിയും ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റിയും ശിക്ഷിച്ചു. വാർണർക്കും ഒരു വർഷം വിലക്ക് നേരിടേണ്ടി വന്നു. ബാൻക്രോഫ്റ്റിന് 9 മാസം വിലക്കും കിട്ടി. ശിക്ഷയ്ക്കു പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തി അന്ന് സ്മിത്ത് തന്റെ കുറ്റം ഏറ്റുപറഞ്ഞ് പൊട്ടിക്കരഞ്ഞതും ചരിത്രം.
'എനിക്ക് ആ സംഭവത്തിനു ശേഷം കാമറകൾ കാണുന്നത് വലിയ ഇഷ്ടമുള്ള കാര്യമല്ല. സത്യം പറഞ്ഞാൽ കാമറകൾ കണുമ്പോൾ തന്നെ ഉള്ളിൽ പരിഭ്രമം തോന്നും. അന്നത്തെ വിവാദം എന്റെ ജീവിതത്തിലെ വലിയ ആഘാതമായിരുന്നു. കാമറയുടെ ഫ്ലാഷ് ലൈറ്റുകൾ അടിക്കുമ്പോൾ ആ സംഭവങ്ങൾ വീണ്ടും വീണ്ടും മനസിലേക്ക് വരും.'
'അന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജെയിംസ് സതർലാൻഡ് എന്നെ വിളിച്ച് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ കാര്യം പറഞ്ഞതിനു ശേഷം അടുത്ത രണ്ട് ദിവസം വളരെ പ്രയാസകരമായ അവസ്ഥയിലൂടെയാണ് കടന്നു പോയത്. ജൊഹന്നാസ്ബർഗ് വിമാനത്തവളത്തിലൂടെ പോകുമ്പോൾ ആളുകൾ എന്നെ കൂട്ടത്തോടെ വളഞ്ഞതും പിന്നീട് നാട്ടിലെത്തി മാധ്യമങ്ങളെ കണ്ടതും എനിക്കിപ്പോഴും ഇടയ്ക്കിടെ ഓർമ വരും.'
'അന്നത്തെ ഏതാനും ദിവസങ്ങൾ കടന്നുകിട്ടാൻ ഞാൻ വളരെ കഷ്ടപ്പെട്ടു. എന്റെ മാനസികാവസ്ഥ വളരെ മോശമായിരുന്നു. ഇനി ഒരിക്കലും അങ്ങനെയൊരു അവസ്ഥയിലേക്ക് പോകാൻ ഞാൻ അഗ്രഹിക്കുന്നില്ല. എങ്കിലും ആ സംഭവത്തിൽ നിന്നു ഞാൻ പാഠങ്ങൾ ഉൾക്കൊള്ളുകയും ജീവിതത്തിൽ മുന്നോട്ടു പോകാൻ സാധിക്കുകയും ചെയ്തു'- സ്മിത്ത് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates