

ബിർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സൂപ്പർ താരം വിരാട് കോഹ്‌ലിയും തമ്മിൽ സംസാരിക്കാതിരുന്നത്ഗം മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ഗംഭീർ ടീമിലെ മറ്റ് കളിക്കാർക്കൊപ്പം കൂടുതൽ സമയം ചിലവഴിച്ചെങ്കിലും കോഹ്‌ലിയുമായി യാതൊരുവിധ ആശയവിനിമയവും നടത്തിയില്ല എന്നത് ശ്രദ്ധേയമായി.
പരിശീലനത്തിനിടെ ഗംഭീർ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലുമായി ഒന്നിലധികം തവണ സംസാരിച്ചു. കൂടാതെ രോഹിത് ശർമ, ബാറ്റിംഗ് പരിശീലകൻ സിതാംസു കോട്ടക്, മറ്റ് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ എന്നിവരുമായും അദ്ദേഹം ദീർഘനേരം ചർച്ചകൾ നടത്തിയെങ്കിലും സെഷനിലുടനീളം കോഹ്‌ലിയോട് നേരിട്ട് സംസാരിക്കാൻ തയ്യാറായില്ല. അതേസമയം കോഹ്‌ലി ബാറ്റിങ് കോച്ചിനൊപ്പം പരിശീലനം പൂർത്തിയാക്കുകയും കോട്ടക്കുമായി വളരെ സജീവമായി കാര്യങ്ങൾ ചർച്ച ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.
പരിക്കേറ്റ ഹർഷിത് റാണയ്ക്ക് പകരം ടീമിലെത്തിയ പ്രിൻസ് യാദവ് ഉൾപ്പെടെയുള്ള 15 അംഗ ടീമും പരിശീലനത്തിൽ പങ്കെടുത്തു. ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഈ സെഷനിൽ നെറ്റ്സിൽ ബാറ്റ് ചെയ്തില്ല. ബാക്കിയുള്ള ബാറ്റർമാരെല്ലാം ക്രീസിൽ സമയം ചിലവഴിച്ചു.
തുടരെ രണ്ട് ടി20 പരമ്പരകൾ നഷ്ടമായതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. അയർലൻഡിനോടും പിന്നാലെ ഇംഗ്ലണ്ടിനോടുമാണ് ഇന്ത്യ ടി20 പരമ്പര സമ്പൂർണമായി പരാജയപ്പെട്ടത്. ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കി തുടങ്ങിയ രണ്ട് പരമ്പരകളും ഇന്ത്യ ദയനീയമായി പരാജയപ്പെടുകയായിരുന്നു. സുപ്രീം പേസർ ജസ്പ്രിത് ബുംറ, സീനിയർ താരങ്ങളായ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ ടീമിൽ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസവും ഇന്ത്യക്കുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates