

ബ്രിഡ്ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരം. ആദ്യ രണ്ട് ദിനത്തില്‍ വീണത് 24 വിക്കറ്റുകള്‍. ഫാസ്റ്റ് ബൗളര്‍മാരുടെ പറുദീസയായി കെന്‍സിങ്ടന്‍ ഓവല്‍ മാറി. മത്സരത്തില്‍ ഒന്നിലേറെ തവണ അംപയറുടെ തെറ്റായ തീരുമാനങ്ങള്‍ വന്നത് മത്സരത്തെ വിവാദത്തിലുമാക്കി.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 180 റണ്‍സില്‍ അവസാനിപ്പിച്ച് വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 190 റണ്‍സാണ് കണ്ടെത്തിയത്. 10 റണ്‍സിന്റെ നേരിയ ലീഡാണ് അവര്‍ പിടിച്ചത്.
രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ്. നിലവില്‍ ഓസീസിന് 82 റണ്‍സ് ലീഡുണ്ട്. കളി നിര്‍ത്തുമ്പോള്‍ 13 റണ്‍സും ട്രാവിസ് ഹെഡും 19 റണ്‍സുമായി ബ്യു വെബ്‌സ്റ്ററുമാണ് ക്രീസില്‍.
നേരത്തെ 5 വിക്കറ്റെടുത്ത ജയ്ഡന്‍ സീല്‍സ്, 4 വിക്കറ്റെടുത്ത ഷമര്‍ ജോസഫ് എന്നിവരുടെ മാരക ബൗളിങാണ് ഓസീസിനെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍ത്തത്. 59 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. 47 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജ, 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരാണ് പിടിച്ചു നിന്നത്.
ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ വിന്‍ഡീസും സമാന രീതിയില്‍ തന്നെ തകര്‍ന്നു. 48 റണ്‍സെടുത്ത ഷായ് ഹോപാണ് അവരുടെ ടോപ് സ്‌കോറര്‍. 4 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പരിമിത ഓവര്‍ നായകന്‍ കൂടിയായ ഹോപ് ടെസ്റ്റ് സ്‌ക്വാഡിലെത്തിയത്. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സാണ് വിന്‍ഡീസിനായി തിളങ്ങിയ മറ്റൊരാള്‍. ബ്രണ്ടന്‍ കിങ് (26), അല്‍സാരി ജോസഫ് (പുറത്താകാതെ 23), കെസി കാര്‍ട്ടി (20) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റുകള്‍ വീഴ്ത്തി. ജോസ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ബ്യു വെബ്‌സ്റ്റര്‍ എന്നിവര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. നതാന്‍ ലിയോണിന് ഒരു വിക്കറ്റ്.
തെറ്റി വിളിച്ച ടിവി അംപയർ
മൂന്നാം അംപയര്‍ അഡ്രിയാന്‍ ഹോള്‍ഡ്‌സ്‌റ്റോക്കിന്റെ ചില തെറ്റായ തീരുമാനങ്ങള്‍ കളിയുടെ ഗതി തന്നെ മാറ്റി. ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസിന്റെ ടോപ് സ്‌കോററായി മാറിയ ഷായ് ഹോപ് അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനിടെ താരത്തെ അലക്‌സ് കാരി ക്യാച്ചെടുത്തു. എന്നാല്‍ കാരിയുടെ കൈയിലെത്തും മുന്‍പ് പന്ത് ഗ്രൗണ്ടില്‍ തൊട്ടെന്നു റീപ്ലേകളില്‍ വ്യക്തം. ഹോപ് ഈ സമയത്ത് 48 റണ്‍സില്‍ എത്തിയിരുന്നു.
ആദ്യ ദിനത്തില്‍ ട്രാവിസ് ഹെഡിന് അംപയര്‍ക്ക് ഉറപ്പില്ലാത്തതിനാല്‍ ജീവന്‍ തിരിച്ചു കിട്ടിയിരുന്നു. റിപ്ലേ വ്യക്തമല്ലെന്ന കാരണമാണ് അംപയര്‍ പറഞ്ഞത്. ഹെഡിനെ ഷമര്‍ ജോസഫിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ് ക്യാച്ചെടുക്കുകയാരുന്നു. പന്ത് ഗ്രൗണ്ടില്‍ ടച്ച് ചെയ്തുവെന്നു കാണിച്ചാണ് മൂന്നാം അംപയര്‍ നോട്ടൗട്ട് വിളിച്ചത്. എന്നാല്‍ ഷായ് ഹോപ് കൃത്യമായി തന്നെ പന്ത് ഗ്ലൗവില്‍ ഒതുക്കിയതായി കാണാം.
വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സിന്റെ എല്‍ബിഡബ്ല്യുയും വിവാദത്തിലായി. താരത്തിന്റെ പാഡില്‍ പന്ത് ടച്ച് ചെയ്യുന്നുണ്ടായിരുന്നില്ല. എന്നിട്ടും അംപയര്‍ ഔട്ട് അനുവദിച്ചു. മൂന്നാം അംപയറുടെ തെറ്റായ തീരുമാനങ്ങളില്‍ വിന്‍ഡീസ് പരിശീലകന്‍ ഡാരന്‍ സമ്മി വലിയ രോഷമാണ് പ്രകടിപ്പിച്ചത്. വിന്‍ഡീസിനെതിരെ മനഃപൂര്‍വം അംപയര്‍മാര്‍ കളിക്കുന്നുവെന്നാണ് സമ്മിയുടെ ആരോപണം.
പട്ടാപ്പകല്‍ വിന്‍ഡീസിനെ അംപയര്‍ കൊള്ളയടിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ക്രിക്കറ്റില്‍ കണ്ട ഏറ്റവും മോശം അംപയറിങ്. ടെക്‌നോളജി ഇത്ര വളര്‍ന്നിട്ടും രക്ഷയില്ല. ആരാണ് മൂന്നാം അംപയര്‍. അയാള്‍ എപ്പോഴെങ്കിലും ക്രിക്കറ്റ് കളിച്ചിട്ടുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങളുമായി ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോളുമായി എത്തി.
West Indies vs Australia: West Indies claimed a 10-run first-innings lead when it was bowled for 190. Australia ended the day on 92 for four.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates