പാകിസ്ഥാന്‍ പച്ചതൊട്ടില്ല; നിലംപരിശാക്കി ഓസ്‌ട്രേലിയ; ടി20 പരമ്പര തൂത്തുവാരി

27 പന്തില്‍ നിന്ന് 5 സിക്‌സും 5 ഫോറും ഉള്‍പ്പടെ സ്റ്റോയിന്‍സ് 67 റണ്‍സ് നേടി.
Marcus Stoinis
മാര്‍ക്കസ് സ്റ്റോയിന്‍സ്
Updated on
1 min read

സിഡ്‌നി: പാകിസ്ഥാനെതിരായ ടി20 പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ അനായാസ വിജയമാണ് ഓസിസ് സ്വന്തമാക്കിയത്. മാര്‍ക്കസ് സ്‌റ്റേയിന്‍സിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് ഓസിസിന് വിജയം സമ്മാനിച്ചത്. 27 പന്തില്‍ നിന്ന് 5 സിക്‌സും 5 ഫോറും ഉള്‍പ്പടെ സ്റ്റോയിന്‍സ് 67 റണ്‍സ് നേടി. മൂന്ന് വിക്കറ്റുമായി ആരോണ്‍ ഹാര്‍ഡിയും ഓസീസിനായി തിളങ്ങി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഓസിസ് പരമ്പര സ്വന്തമാക്കിയത്.

അവസാന മത്സരത്തില്‍ സ്‌റ്റോയിന്‍സ് താരമായപ്പോള്‍ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ ആണ് പരമ്പരയിലെ താരം. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാക് നിരയില്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത്. അസം 28 പന്തില്‍ നിന്ന് 41 റണ്‍സ് നേടി പാക് നിരയില്‍ ടോപ്‌സ്‌കോററായി. ഹസീബുല്ല ഖാന്‍ (19 പന്തില്‍ 24), ഇര്‍ഫാന്‍ ഖാന്‍ (എട്ട് പന്തില്‍ 10), ഷഹീന്‍ അഫ്രീദി (12 പന്തില്‍ 16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റര്‍മാര്‍.

ഒരുവിക്കറ്റ് 61 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് പാകിസ്ഥാന് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായത്. മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ പോലും അനുവദിക്കാതെ ഓസിസ് ബൗളര്‍മാര്‍ പാക് താരങ്ങളെ കൂടാരം കയറ്റി. അവസാന ഓവറില്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ഓസിസ് പാകിസ്ഥാനെ ഓള്‍ഔട്ടാക്കി. ഹാര്‍ഡി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, സ്‌പെന്‍സര്‍ ജോണ്‍സന്‍, ആഡം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ പിഴുതു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 52 ബോള്‍ ബാക്കി നില്‍ക്കെ വിജയം കൈപ്പിടിയില്‍ ഒതുക്കി. ഓസിസ് ഓപ്പണര്‍മാരെ അധികനേരം തുടരാന്‍ പാക് ബൗളര്‍മാര്‍ അനുവദിച്ചില്ല. പിന്നാലെയെത്തിയ ജോഷ് ഇംഗ്ലിസും 27 റണ്‍സ് അടിച്ച് പുറത്തായി. ക്രീസിലെത്തി അതിവേഗം ബാറ്റ് വീശിയ സ്റ്റോയിനിസ് 24 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ആകെ 27 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സുമടക്കം 61 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് പന്തില്‍ ഏഴ് റണ്‍സ് നേടിയ ടിം ഡേവിഡും പുറത്താകാതെ നിന്നു. സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി മൂന്ന് ഓവറില്‍ 43 റണ്‍സാണ് വഴങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com