റാഞ്ചി: ഐപിഎല്ലിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോനിക്ക് നെഗറ്റീവ്. കോവിഡ് വ്യാപിക്കുന്ന സാഹര്യത്തിൽ ബിസിസിഐ തയ്യാറാക്കിയ പ്രോട്ടോക്കോൾ പ്രകാരമാണ് ചെന്നൈ ക്യാപ്റ്റൻ പരിശോധനയ്ക്ക് വിധേയനായത്.
പരിശോധനയിൽ നെഗറ്റീവായതോടെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ക്യാമ്പിനൊപ്പം ധോനി ശനിയാഴ്ച്ച ചേരും. ചെന്നൈയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപാണ് അദ്ദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. റാഞ്ചിയിലെ ഗുരുനാനാക്ക് ആശുപത്രിയിലെ ലാബ് അധികൃതർ ധോനിയുടെ ഫാം ഹൗസിലെത്തി ബുധനാഴ്ച്ചയാണ് സാമ്പിൾ ശേഖരിച്ചത്. ധോനിയെ കൂടാതെ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ മോനു കുമാറും പരിശോധനയ്ക്ക് വിധേയനായി.
ധോനിക്ക് പുറമെ ഹർഭജൻ സിങ്, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു തുടങ്ങിയ താരങ്ങളും പരിശീലന ക്യാമ്പിലെത്തും. എന്നാൽ രവീന്ദ്ര ജഡേജയ്ക്ക് പരിശീലനത്തിൽ പങ്കെടുക്കാനാകില്ല എന്നാണ് റിപ്പോർട്ട്. ബൗളിങ് പരിശീലകൻ ബാലാജിയുടെ നേതൃത്വത്തിലാണ് ശനിയാഴ്ച്ച ചെപ്പോക്കിൽ ക്യാമ്പ് ആരംഭിക്കുന്നത്.
ധോനിയുൾപ്പെടെയുള്ള താരങ്ങളുടെ സംഘം ഐപിഎല്ലിനായി ഓഗസ്റ്റ് 21നാണ് ദുബായിലേക്ക് വിമാനം കയറുക. പരിശീലനത്തിൽ പങ്കെടുക്കാത്ത ജഡേജയും ടീമിനൊപ്പം ഉണ്ടാകും. മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ളെമിങ്ങും സഹപരിശീലകൻ മെക്ക് ഹസ്സിയും ഓഗസ്റ്റ് 22ന് യുഎഇയിലെത്തും. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫാഫ് ഡുപ്ലെസിസ്, ലുങ്കി എൻഗിഡി എന്നിവർ സെപ്റ്റംബർ ഒന്നിന് ശേഷമാകും എത്തുക. സെപ്റ്റംബർ 19നാണ് ഐപിഎൽ 13ാം സീസൺ തുടങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
