വിയര്‍ത്തൊലിച്ച് ഓസ്‌ട്രേലിയ, ഇന്ത്യയ്ക്ക് ഹെഡിന്റെ തലവേദന; രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 59 റണ്‍സ് ലീഡോടെ സന്ദര്‍ശകര്‍

മൂന്നാം ദിനം തുടക്കത്തിലെ ഹെഡിനെ മടക്കി ലീഡ് പിടിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം
വിയര്‍ത്തൊലിച്ച് ഓസ്‌ട്രേലിയ, ഇന്ത്യയ്ക്ക് ഹെഡിന്റെ തലവേദന; രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 59 റണ്‍സ് ലീഡോടെ സന്ദര്‍ശകര്‍
Updated on
1 min read

അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനം ബാക്ക്ഫൂട്ടില്‍ നിന്ന് കറങ്ങി ഓസ്‌ട്രേലിയ. രണ്ടാം ദിനം മുഴുവന്‍ പ്രതിരോധിച്ച് നിന്ന് കളിച്ച ഓസ്‌ട്രേലിയ കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് എടുത്തു നില്‍ക്കുകയാണ്. ഹെഡും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. മൂന്നാം ദിനം തുടക്കത്തിലെ ഹെഡിനെ മടക്കി ലീഡ് പിടിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

റണ്‍സ് കൂട്ടിച്ചേര്‍ക്കും മുന്നേ ഇന്ത്യയുടെ അവശേഷിച്ച ഒരു വിക്കറ്റ് പിഴുതാണ് ഓസ്‌ട്രേലിയ രണ്ടാം ദിനം കളി തുടങ്ങിയത്. ഓസ്‌ട്രേലിയ നിര്‍ത്തിയിടത്ത് നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ തുടങ്ങുന്നതായിരുന്നു പിന്നെ കണ്ടത്. ഓസീസ് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഫിഞ്ചിനെ മടക്കി ഇഷാന്ത് ശര്‍മ ആദ്യ പ്രഹരമേല്‍പ്പിച്ചു. അരങ്ങേറ്റ ടെസ്റ്റിന് ഇറങ്ങിയ ഹാരിസ്, ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ചെറുത്ത് നിന്നതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ത്തു. എങ്കിലും സ്‌കോറിന്റെ വേഗം കൂട്ടാന്‍ ഓസീസിനായില്ല. 

125 ബോളില്‍ നിന്നും 28 റണ്‍സ് എടുത്ത് മടങ്ങിയ ഖവാജയില്‍ നിന്ന് തന്നെ ഓസീസ് നയം വ്യക്തമായിരുന്നു. ആദ്യ സെഷനില്‍ രണ്ടും, രണ്ടാം സെഷനില്‍ രണ്ടും വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് വീഴ്ത്താനായത്. അതില്‍ മൂന്നും പിഴുതത് അശ്വിനും. എന്നാല്‍ മൂന്നാം സെഷനോടെ ഭൂമ്രയും ഇഷാന്ത്  ശര്‍മയും വീണ്ടും താളത്തിലേക്കെത്തി. തുടരെ തുടരെ ഡോട്ട് ബോളുകളിലൂടെ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയ ഇന്ത്യ ചായയ്ക്ക് ശേഷം വന്നപ്പോള്‍ തന്നെ ഹാന്‍ഡ്‌സകോമ്പിനെ മടക്കി.

പന്തിന്റെ കൈകളിലേക്ക് ഭൂമ്ര ഹന്‍ഡ്‌സ്‌കോമ്പിനെ എത്തിച്ചു. 93 ബോളില്‍ നിന്ന് 34 റണ്‍സായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാല്‍ അപ്പോഴും ട്രാവിസ് ഹെഡ് പിടിച്ചു നിന്നു. പക്ഷേ നായകന്‍ ടിം പെയ്‌നേ മടക്കി ഇഷാന്ത് വീണ്ടും സ്‌ട്രൈക്ക് ചെയ്യുകയും, കമിന്‍സിനെ അധികം ചെറുത്ത് നില്‍ക്കാന്‍ അനുവദിക്കാതെ ഭൂമ്ര മടക്കുകയും ചെയ്തതോടെ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് കണ്ടെത്താനുള്ള ഓസീസിന്റെ സ്വപ്‌നം പാഴാകുമെന്ന് ഉറപ്പായി. 

മുഹമ്മദ് ഷമി ഒഴികെ ഇന്ത്യയുടെ മറ്റ് പ്രധാന ബൗളര്‍മാരെല്ലാം ഓസീസിനെ ഒന്നൊഴിയാതെ ആക്രമിച്ചു. ഒന്‍പത് മെയ്ഡന്‍ ഓവര്‍ വീതമാണ് അശ്വിനും ഭൂമ്രയും രണ്ടാം ദിനം എറിഞ്ഞത്. ഇഷാന്തും മുഹമ്മദ് ഷമിയും ആറ് മെയ്ഡന്‍ എറിഞ്ഞു. പാര്‍ട്ട് ടൈം ബൗളറായി മുരളി വിജയി വന്നിട്ടും അതിന്റെ ആനുകൂല്യം മുതലെടുത്ത് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്താന്‍ ഓസീസിനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com