cash transaction ഫയൽ
Business

പണമായി 20,000 രൂപയ്ക്ക് മുകളില്‍ കടം വാങ്ങാറുണ്ടോ?, പിഴ ക്ഷണിച്ചു വരുത്തല്ലേ!, നിയമം പറയുന്നത്

ആദായനികുതി നിയമപ്രകാരം, ഒരാള്‍ക്ക് 20,000 രൂപയോ അതില്‍ കൂടുതലോ തുക പണമായി വായ്പയായി വാങ്ങാനോ തിരികെ നല്‍കാനോ കഴിയില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പണമായി കടം വാങ്ങുന്നത് പതിവാണ്. എന്നാല്‍ ഇത് സൗകര്യപ്രദമായി തോന്നാമെങ്കിലും, ചില പരിധികള്‍ ലംഘിച്ചാല്‍ അത് വലിയ നികുതി പിഴകള്‍ ക്ഷണിച്ചുവരുത്തിയേക്കാം. ആദായനികുതി നിയമപ്രകാരം, ഒരാള്‍ക്ക് 20,000 രൂപയോ അതില്‍ കൂടുതലോ തുക പണമായി വായ്പയായി വാങ്ങാനോ തിരികെ നല്‍കാനോ കഴിയില്ല.

ഈ നിയന്ത്രണം സുഹൃത്തുക്കള്‍ തമ്മിലോ കുടുംബാംഗങ്ങള്‍ തമ്മിലോ ഉള്ള ഇടപാടുകള്‍ക്കും ബാധകമാണ്. നിയമം ലംഘിച്ചാല്‍ വായ്പയെടുത്ത തുകയ്ക്ക് തുല്യമായ പിഴ തന്നെ ഈടാക്കാം. ഉദാഹരണത്തിന്, ഒരാള്‍ ഒരു ലക്ഷം രൂപ പണമായി വായ്പ വാങ്ങിയാല്‍, പിഴയും 1 ലക്ഷം രൂപ തന്നെയായിരിക്കും.

ഇത്തരം പരിശോധനകള്‍ ഒഴിവാക്കാന്‍, നിശ്ചിത പരിധിക്ക് മുകളിലുള്ള ഏത് തുകയും ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍, ചെക്കുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ അല്ലെങ്കില്‍ മറ്റ് ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ വഴി മാത്രമേ കൈമാറാവൂ എന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

പണം നല്‍കുന്നതിനുള്ള നിശ്ചിത പരിധി ലംഘിച്ചാല്‍ കടം വാങ്ങുന്നയാളും കൊടുക്കുന്നയാളും ഒരേപോലെ നിരീക്ഷണത്തിലാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇടപാടിന്റെ നിയമസാധുതയെക്കുറിച്ചും പണം നല്‍കിയ ആളോട് ചോദ്യങ്ങള്‍ ചോദിച്ചേക്കാം. അതേസമയം പിഴയടയ്ക്കാനുള്ള പ്രാഥമിക ബാധ്യത കടം വാങ്ങുന്നയാള്‍ക്കായിരിക്കും.

സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വാങ്ങുന്ന പണത്തിന് ഈ നിബന്ധനകള്‍ ബാധകമല്ലെന്നാണ് ഭൂരിഭാഗം നികുതിദായകരും തെറ്റായി ധരിച്ചിരിക്കുന്നത്. എന്നാല്‍, പണം നല്‍കുന്നയാള്‍ കുടുംബാംഗമോ, സുഹൃത്തോ, ബിസിനസ്സ് പങ്കാളിയോ ആരുതന്നെയായാലും സെക്ഷന്‍ 269SS-ഉം മറ്റ് പൊതുവായ നിയന്ത്രണങ്ങളും ഒരേപോലെ ബാധകമാണെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ആദായനികുതി നിയമം അനുസരിച്ച്, താഴെ പറയുന്ന സാഹചര്യങ്ങളില്‍ ഈ നിയന്ത്രണം ബാധകമാകും:

ഒരാളില്‍ നിന്ന് ഒറ്റ ഇടപാടില്‍ വായ്പയായോ നിക്ഷേപമായോ സ്വീകരിക്കുന്ന തുക 20,000 അല്ലെങ്കില്‍ അതില്‍ കൂടുതലാകുമ്പോള്‍.

പുതിയ തുക സ്വീകരിക്കുന്ന തീയതിയില്‍, അതേ വ്യക്തിയില്‍ നിന്ന് മുന്‍പ് വാങ്ങി തിരികെ നല്‍കാനുള്ള തുകയുടെ ബാക്കി 20,000 അല്ലെങ്കില്‍ അതില്‍ കൂടുതലാകുമ്പോള്‍.

പുതിയ തുകയും മുന്‍പ് നല്‍കാനുള്ള തുകയും ചേര്‍ത്തുള്ള ആകെ തുക 20,000 അല്ലെങ്കില്‍ അതില്‍ കൂടുതലാകുമ്പോള്‍.

20,000 പരിധിയും 2 ലക്ഷം പരിധിയും തമ്മിലുള്ള വ്യത്യാസം എന്താണ്?

സെക്ഷന്‍ 269SS പ്രകാരമുള്ള 20,000 പരിധി വായ്പകളെയും നിക്ഷേപങ്ങളെയും മാത്രം ബാധിക്കുന്ന ഒന്നാണ്. ഇത് ഒരാള്‍ പണമായി 20,000 രൂപയോ അതില്‍ കൂടുതലോ വായ്പയോ നിക്ഷേപമോ സ്വീകരിക്കുന്നതിനെ തടയുന്നു.

അതേസമയം, സെക്ഷന്‍ 269ST പ്രകാരമുള്ള 2 ലക്ഷം പരിധി കൂടുതല്‍ വിപുലമാണ്. ഒരു ദിവസം മറ്റേതെങ്കിലും വ്യക്തിയില്‍ നിന്ന്, ഒരൊറ്റ ഇടപാടിലൂടെയോ അല്ലെങ്കില്‍ ഒരേ സംഭവവുമായി ബന്ധപ്പെട്ട ഒന്നിലധികം ഇടപാടുകളിലൂടെയോ 2 ലക്ഷമോ അതില്‍ കൂടുതലോ തുക പണമായി സ്വീകരിക്കുന്നതിനെ ഇത് വിലക്കുന്നു. റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ്ണ കച്ചവടം, കണ്‍സള്‍ട്ടന്‍സി തുടങ്ങി ഏത് തരത്തിലുള്ള ഇടപാടുകള്‍ക്കും ഈ നിയമം ബാധകമാകും. വായ്പകളെയും നിക്ഷേപങ്ങളെയും മാത്രം ഉള്‍ക്കൊള്ളുന്ന സെക്ഷന്‍ 269SSനെ അപേക്ഷിച്ച്, സെക്ഷന്‍ 269ST-ക്ക് വലിയ വ്യാപ്തിയുണ്ട്. ഇത് എല്ലാത്തരം പണമിടപാടുകളെയും ഉള്‍ക്കൊള്ളുന്നു.

സെക്ഷന്‍ 269ST ലംഘിക്കുന്നതും പിഴയ്ക്ക് കാരണമാകും. സെക്ഷന്‍ 271DA പ്രകാരം പണം കൈപ്പറ്റുന്നയാള്‍ക്കാണ് ഈ പിഴ ചുമത്തുന്നത് എന്നതിനാല്‍, വ്യക്തികളും ബിസിനസ്സുകാരും ഈ നിയമം കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്.

Borrowing cash above this limit can cost you 100% penalty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി ബസുകളില്‍, 15 മുതൽ നിലവിൽ; മാസം 70 കോടി ബാധ്യത

നീറ്റ് പുനഃപരീക്ഷ എഴുതാന്‍ ജാമ്യം നല്‍കണം; പരീക്ഷാ ചോര്‍ച്ചയിലെ പ്രതി കോടതിയില്‍

ടൂറിസ്റ്റ് ബസ്സുകളുടെ വെള്ള നിറം മാറുന്നു; നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവ്

'ഇന്ത്യൻ സിനിമയിൽ സ്ത്രീകൾ കാഴ്ച‌ വസ്തുക്കളാകുന്നത് പതിവാണ്'; 'പെദ്ദി' വിവാദത്തിന് പിന്നാലെ പൃഥ്വിരാജ് മുൻപ് പറഞ്ഞത് വീണ്ടും ചർച്ചയാക്കി ആരാധകർ

കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

SCROLL FOR NEXT