

ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ നിരാശപ്പെടുത്തുന്ന തോൽവിക്കു ശേഷം അർജന്റീന നായകനും ഇതിഹാസ താരവുമായ ലയണൽ മെസി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഇന്റർ മയാമിയിലേക്ക് മടങ്ങി പോകുന്നതിനു മുന്നോടിയായി സ്വന്തം നാടായ റൊസാരിയോയിൽ കുടുംബത്തിനൊപ്പം സമയം ചെലവിടുകയാണ് 39കാരൻ.
തുടരെ രണ്ടാം ലോകകപ്പ് ഫൈനലിലേക്കു അർജന്റീനയെ നയിക്കാൻ മെസിക്കായെങ്കിലും ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ലോകകപ്പ് നിലനിർത്തി ചരിത്രമെഴുതാനുള്ള മെസിയുടെ ആഗ്രഹം നടന്നില്ല. സ്പെയിൻ 1-0ത്തിനു അർജന്റീനയെ തകർത്ത് രണ്ടാം ലോക കിരീടം നെഞ്ചിൽ ചേർത്തു. മത്സര ശേഷം മെസി സങ്കടം സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞത് ചർച്ചയായിരുന്നു. ടൂർണമെന്റിലുടനീളം 39കാരൻ കത്തും ഫോമിലായിരുന്നു. ഏറെക്കുറേ ഒറ്റയ്ക്കെന്നു പറയാവുന്ന രീതിയിലാണ് മെസി ടീമിനെ ഫൈനൽ വരെ എത്തിച്ചത്. 8 ഗോളുകളും 4 അസിസ്റ്റുമായി ടീമിന്റെ സർവസ്വവും മെസിയായിരുന്നു.
തോൽവിക്കു ശേഷം മെസി പൊതുവേദിയിൽ നിന്നു പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. ലോകകപ്പിനു ശേഷം കോച്ച് സ്കലോനിക്കും സഹ താരങ്ങൾക്കുമൊപ്പം അർജന്റീനയിലേക്ക് പോകാതെ മെസി കുടുംബവുമായാണ് നാട്ടിലേക്ക് പോയത്.
റൊസാരിയോയിലെ പ്രാദേശിക ടീമായ ലിയോണസ് എഫ്സിയുടെ മത്സരം കാണാനാണ് മെസി പൊതുവേദിയിൽ എത്തിയത്. ഇതിന്റെ വിഡിയോ വൈറലാണ്. കറുത്ത ഹൂഡി ക്യാപ്പും ധരിച്ച് സ്റ്റേഡിയത്തിലെ ബാൽക്കണിയിൽ ഇരുന്ന് മത്സരം കാണുന്ന മെസിയുടെ ദൃശ്യങ്ങൾ അർജന്റീന മാധ്യമമായ കാഡെന 3 റൊസാരിയോ പുറത്തുവിട്ടു. ഗാലറിയിലുണ്ടായിരുന്ന ആരാധകർ മെസിയെ തിരിച്ചറിയുകയും അദ്ദേഹത്തിന്റെ പേര് ഉറക്കെ വിളിക്കുകയും ചെയ്തു. താരം പുഞ്ചിരിയോടെ ആരാധകർക്കു നേരേ കൈവീശി അഭിവാദ്യം ചെയ്ത ശേഷം മത്സരം തുടർന്നു കാണുന്നതാണ് ദൃശ്യങ്ങൾ. ഇതേ ദിവസം തന്നെ റൊസാരിയോ തെരുവിലൂടെ മക്കൾക്കൊപ്പം നടന്നു പോകുന്ന മെസിയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മെസിയുടെ കുടുംബത്തിനു ഏറെ അടുപ്പമുള്ള ക്ലബ് കൂടിയാണ് ലിയോണസ് എഫ്സി. ക്ലബ് പ്രസിഡന്റ് മെസിയുടെ സഹോദരൻ മത്യാസ് മെസിയാണ്. നിലവിൽ അർജന്റീനയിലെ നാലാം ഡിവിഷൻ ലീഗായി പ്രൈമറ സിയിലാണ് ലിയോണസ് കളിക്കുന്നത്. റൊസാരിയോയ്ക്ക് തൊട്ടരികിലുള്ള ആറോയോ സെക്കോയിലെ അന്റോണിയോ ഡി ജിയാകോമോ സ്റ്റേഡിയമാണ് ലിയോണസ് എഫ്സിയുടെ ഹോം ഗ്രൗണ്ട്. ഒരു പതിറ്റാണ്ടായി കുടുംബത്തിന്റെ ബലത്തിൽ വളരുന്ന ഈ ക്ലബിന്റെ ഫുട്ബോൾ സംരംഭങ്ങളുമായി മെസി സഹകരിക്കുന്നുണ്ട്.
എംഎൽഎസ് സീസൺ പുനരാരംഭിക്കുമ്പോൾ മെസി ഇന്റർ മയാമി ടീമിനൊപ്പം ചേരും. ലോകകപ്പിലെ കഠിനമായ മത്സരങ്ങൾക്കു ശേഷം ക്യാപ്റ്റന് മാനസികമായും ശരീരികമായും വിശ്രമം അനുവദിച്ചിരിക്കുകയാണ് ക്ലബ്. 39ാം വയസിലും പ്രായത്തെ വെല്ലുന്ന മികവും ഔന്നത്യവുമാണ് മെസി കളിയിൽ പുലർത്തുന്നത്. ഫൈനൽ വരെ ടീമിനെ എത്തിക്കുന്നതിൽ അദ്ദേഹം പുറത്തെടുത്ത കഠിനാധ്വാനം സമാനതകൾ ഇല്ലാത്തതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates