

ഒട്ടാവ: ലോക ജൂനിയർ സ്ക്വാഷ് ചാംപ്യൻഷിപ്പ് കിരീടം സ്വന്തമാക്കി ചരിത്രമെഴുതി ഇന്ത്യയുടെ അനാഹത് സിങ്. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ നേട്ടമാണ് 18കാരി സ്വന്തമാക്കിയത്. കാനഡയിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ വനിതാ സിംഗിൾസ് ഫൈനലിൽ വിജയം പിടിച്ചെടുത്താണ് അനാഹതിന്റെ ചരിത്ര നേട്ടം. ഇജിപ്തിന്റെ റുഖിയ സലേമിനെ ആണ് അനാഹത് നേരിട്ടുള്ള ഗെയിമിൽ വീഴ്ത്തിയത്. ടോപ് സീഡായി ടൂര്‍ണമെന്റ് കളിച്ച താരം അതിനൊത്ത മികവാണ് ഫൈനല്‍ വരെ പുറത്തെടുത്തത്. ഫൈനലിലും എതിരാളിക്ക് ഒരു പഴുതും നൽകാതെയുള്ള സംപൂർണ ആധിപത്യം.
ആദ്യ ഗെയിം തന്നെ 11-3ന് ആധികാരികമായി പിടിച്ചെടുത്ത അനാഹതിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. രണ്ടാം ഗെയിം 11-7നും മൂന്നാം ഗെയിം 11-9നും സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിൽ ഈജിപ്തിന്റെ ഹബീബ റിസ്‌കിനെയാണ് അനാഹത് തോൽപ്പിച്ചത്. സെമി ഫൈനലിൽ 3-1ന് ഈജിപ്തിന്റെ തന്നെ ബർബ് സമേഹിനേയും മറികടന്നു.
2010ന് ശേഷം വനിതാ ലോക ജൂനിയർ കിരീടം നേടുന്ന ഈജിപ്തുകാരിയല്ലാത്ത ആദ്യ താരമെന്ന റെക്കോർഡും അനാഹതിന്റെ പേരിലായി. ഇതോടെ ഈജിപ്തിന്റെ 15 വർഷത്തെ കുതിപ്പിനും ഇന്ത്യൻ താരം വിരാമമിട്ടു. 2010ൽ അമേരിക്കയുടെ അമാൻഡ ഷോബിയാണ് കിരീടം നേടിയത്. അതിനു ശേഷം ഈജിപ്തിന്റെ അപ്രമാദിത്വമായിരുന്നു.
ഇതിന് മുമ്പ് ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ ജോഷ്‌ന ചിന്നപ്പയുടെ പേരിലായിരുന്നു ഇന്ത്യയുടെ മികച്ച പ്രകടനം. 2005ൽ ജോഷ്‌ന ഫൈനലിലെത്തിയിരുന്നു. നേരത്തെ അനാഹത് സെമി ഫൈനൽ വിജയിച്ചപ്പോൾത്തന്നെ പുതിയ ചരിത്രം കുറിച്ചിരുന്നു. ഇന്ത്യയുടെ 21 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഡൽഹി താരം ഫൈനലിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates