ന്യൂഡല്‍ഹി: പരീക്ഷണാടിസ്ഥാനത്തില്‍ പത്ത്, ഇരുപത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. പരീക്ഷണം വിജയകരമായാല്‍ ഈ നോട്ടുകള്‍ സ്ഥിരമായി വിപണിയില്‍ ഇറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കടലാസുനോട്ടുകള്‍ പിന്‍വലിക്കില്ലെന്നും രണ്ടും ഒരുപോലെ നിലനിര്‍ത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
നോട്ടുകള്‍ അച്ചടിക്കുന്നതിനായി 3.4 കോടി പോളിമര്‍ ഷീറ്റുകള്‍ ലഭ്യമാക്കുന്നതിന് ആര്‍ബിഐയുടെ ഉടമസ്ഥതയിലുള്ള ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് ജൂലൈ 17ന് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷിക്കാനുള്ള ആര്‍ബിഐയുടെ രണ്ടാമത്തെ ശ്രമമാണിത്. 2009 സെപ്റ്റംബറില്‍ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മിക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ നടപടികള്‍ മുന്നോട്ട് പോയില്ല.
1988ല്‍ ഓസ്ട്രേലിയയാണ് ആദ്യമായി പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കിയത്. ഇപ്പോള്‍ 50ലധികം രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കടലാസ് നോട്ടുകളേക്കാള്‍ വളരെ മെച്ചപ്പെട്ടതായാണ് ഇവയെ പൊതുവേ കണക്കാക്കുന്നത്. രാജ്യാന്തര പഠനങ്ങള്‍ അനുസരിച്ച് പ്ലാസ്റ്റിക് നോട്ടുകളുടെ ആയുസ്സ് കടലാസ് നോട്ടുകളേക്കാള്‍ വളരെ കൂടുതലാണെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതിയിടുന്നതായി കഴിഞ്ഞമാസം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉയര്‍ന്ന പണവിനിമയം നടക്കുന്ന സമ്പദ് വ്യവസ്ഥകള്‍ക്ക് അനുയോജ്യമാണ് ഇത്തരം നോട്ടുകളെന്നും ആര്‍ബിഐ പറയുന്നു.