family budgeting ai image
Business

താറുമാറായ കുടുംബ ബജറ്റ് വീണ്ടും താളം കണ്ടെത്തുമോ?; അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ സാധാരണക്കാരന് ആശ്വാസമാകുന്നത് എങ്ങനെ?

ലോകരാജ്യങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് അമേരിക്കയും ഇറാനും സമാധാന കരാറില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ലോകരാജ്യങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് അമേരിക്കയും ഇറാനും സമാധാന കരാറില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവ് വരുന്നത് നയതന്ത്ര തലത്തില്‍ മാത്രം ആശ്വാസം പകരുന്ന ഒന്നല്ല. സാധാരണക്കാരന്റെ അടുക്കളയിലും കുടുംബ ബജറ്റിലും വരെ പ്രതിഫലിക്കുന്ന ഒന്നാണ്. എന്തിനേറെ, ഓരോ മാസവുമുള്ള വായ്പ തിരിച്ചടവുകളില്‍ വരെ ഇത് പ്രതിഫലിച്ചേക്കാം.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം സാധാരണ ഗതിയില്‍ ആവുന്നതോടെ ആഗോള തലത്തില്‍ ഇന്ധനവില കുറയും. ഇത് ഇന്ത്യയെയും സ്വാധീനിക്കും. എണ്ണവില വര്‍ധനവിനെ തുടര്‍ന്ന് ഇന്ത്യയില്‍ നാലുതവണയാണ് ഇന്ധനവില കൂട്ടിയത്. ഇതിന് പുറമേ അടുക്കള ബജറ്റിന് ഇരുട്ടടി നല്‍കി പാചകവാതക വില വര്‍ധനവിനും ഇത് കാരണമായി. എണ്ണവില കുറയുന്നതോടെ കുടുംബ ബജറ്റ് വീണ്ടും താളം കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് ഓരോ സാധാരണക്കാരനും.

ഇന്ധനവില കുറയുന്നതിന്റെ ഗുണം ഏറ്റവും അധികം ലഭിക്കുക ഇന്ത്യന്‍ വാഹന ഉടമകള്‍ക്കായിരിക്കും. ഇന്ത്യ തങ്ങള്‍ക്ക് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഇതില്‍ വലിയൊരു പങ്ക് ഗള്‍ഫ് മേഖലയില്‍ നിന്നാണ് ഇന്ത്യയില്‍ എത്തുന്നത്. ആഗോള എണ്ണവ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതോടെയും ഇറാനിയന്‍ എണ്ണയുടെ മേലുള്ള ഉപരോധങ്ങളില്‍ ഇളവ് വരുന്നതോടെയും വിപണിയിലേക്ക് കൂടുതല്‍ എണ്ണയെത്തുകയും വില കുറയുകയും ചെയ്യും. ഇത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പെട്രോള്‍, ഡീസല്‍ വില കുറയുന്നതിനോ അല്ലെങ്കില്‍ ഇന്ധനവില അടിക്കടി വര്‍ദ്ധിക്കുന്നത് തടയുന്നതിനോ കാരണമാകും.

വിമാനക്കമ്പനികളുടെ ഏറ്റവും വലിയ പ്രവര്‍ത്തനച്ചെലവ് ഇന്ധനത്തിനാണ് വരുന്നത്. അസംസ്‌കൃത എണ്ണയുടെ വില കുറയുമ്പോള്‍ വിമാന ഇന്ധനത്തിന്റെ (ATF) വിലയും സാധാരണയായി കുറയാറുണ്ട്. ഇത് യാത്രാനിരക്കുകള്‍ കുറയ്ക്കാനും കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കാനും വിമാനക്കമ്പനികളെ സഹായിക്കും. എടിഎഫ് നിരക്കുകള്‍ കുറയുന്നത് ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകള്‍ കൂടുതല്‍ ചെലവ് കുറഞ്ഞതാക്കി മാറ്റും.

പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൊണ്ടുപോകുന്ന ട്രക്കുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍, കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഭക്ഷ്യവിതരണം എന്നിവയെല്ലാം ഡീസലിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കൂടാതെ, ആഗോളതലത്തില്‍ യൂറിയ കയറ്റുമതി ചെയ്യുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ പങ്കുള്ളതിനാല്‍ ഹോര്‍മുസ് പ്രതിസന്ധി വളം വിപണിയെയും ബാധിച്ചിരുന്നു. പച്ചക്കറിവിലയിലെ വ്യതിയാനം കാരണം ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക്, ഗതാഗതച്ചെലവിലും കാര്‍ഷിക ഉല്‍പ്പാദനച്ചെലവിലും ഉണ്ടാകുന്ന ചെറിയ കുറവ് പോലും വലിയൊരു ആശ്വാസമായിരിക്കും. ഇറക്കുമതിച്ചെലവ് കുറയുന്നത് എല്‍പിജി വില സ്ഥിരമായി നിലനിര്‍ത്താനും സബ്സിഡി ബാധ്യത കുറയ്ക്കാനും ഗാര്‍ഹിക ഇന്ധനവില വലിയ തോതില്‍ ഉയരുന്നത് ഒഴിവാക്കാനും സര്‍ക്കാരിന് കൂടുതല്‍ സഹായകരമാകും.

എണ്ണവില ഉയരുമ്പോള്‍ ഗതാഗതം, നിര്‍മ്മാണം, ഭക്ഷ്യവില എന്നിവയും ഉയരും. എന്നാല്‍ എണ്ണവില കുറയുമ്പോള്‍ പണപ്പെരുപ്പം കുറയുകയാണ് ചെയ്യാറ്. ഇത് സാമ്പത്തിക സാഹചര്യങ്ങള്‍ അനുസരിച്ച് പലിശനിരക്കുകള്‍ കുറയ്ക്കാനോ നിലവിലെ കുറഞ്ഞ നിരക്കില്‍ തുടരാനോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ പ്രേരിപ്പിച്ചേക്കാം. സാധാരണക്കാര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് ഭവന, കാര്‍ വായ്പ ലഭിക്കാനും ഇഎംഐ ചെലവ് കുറയാനും ഇത് ഇടയാക്കിയേക്കാം. ബിസിനസ്സ് വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കാനും ഇത് സഹായകമാകും.

how the us-iran deal will benefit the common man?

പത്മകുമാറിനെതിരെ സിപിഎം നടപടി; പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

മാസം 15,000 രൂപയാണോ ശമ്പളം?, കടമില്ലാതെ ജീവിക്കാം; ഇതാ ഒരു ഫോര്‍മുല

'വരുമാനവും നികുതി വിവരങ്ങളും വെളിപ്പെടുത്തണം'; ആർഎസ്എസ് മേധാവിക്ക് കത്തയച്ച് പ്രിയങ്ക് ഖാർഗെ

ഒളിച്ചോടിപ്പോകുന്ന മക്കള്‍ കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കും: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

മുഹമ്മദ് ഹനീഷിന് തിരിച്ചടി; കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി കേസില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടണം, ഹര്‍ജി തള്ളി

SCROLL FOR NEXT