ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ ടെലഗ്രാം ആപ്പിന് ഇന്ത്യയിൽ കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ദേശീയ പരീക്ഷാ ഏജൻസിയുടെ പ്രത്യേക ശുപാർശയെ തുടർന്നാണ് ചൊവ്വാഴ്ച മുതൽ ഈ അടിയന്തര നടപടി പ്രാബല്യത്തിൽ വന്നത്. ജൂൺ 21-ന് നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാം ഗ്രൂപ്പുകൾ വഴി വ്യാജ ചോദ്യപേപ്പറുകൾ വിൽക്കാനും തെറ്റായ വിവരങ്ങൾ വൻതോതിൽ പ്രചരിപ്പിക്കാനും തട്ടിപ്പുകാർ ശ്രമിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം.
എന്നാൽ, സമാനമായ രീതിയിൽ പ്രവർത്തിക്കുന്നതും കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നതുമായ വാട്സാപ്പ് പോലുള്ള മറ്റ് ആപ്പുകളെ എന്തുകൊണ്ട് കേന്ദ്ര സർക്കാർ തൊട്ടില്ല എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. ഒരേ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രണ്ട് ആപ്പുകളിൽ ടെലഗ്രാമിന് മാത്രം നിയന്ത്രണം വരാൻ കൃത്യമായ ചില സാങ്കേതിക കാരണങ്ങളുണ്ട്.
തട്ടിപ്പുകാർ ടെലഗ്രാം തിരഞ്ഞെടുക്കാൻ കാരണം
തട്ടിപ്പ് സംഘങ്ങൾ വാട്സാപ്പിനേക്കാൾ കൂടുതൽ ടെലഗ്രാം തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം അതിൽ ലഭ്യമായിട്ടുള്ള 'അജ്ഞാതാവസ്ഥ' തന്നെയാണ്. വാട്സാപ്പിൽ ഒരാളുമായി ബന്ധപ്പെടാൻ ഫോൺ നമ്പർ അത്യാവശ്യമാണെങ്കിൽ, ടെലഗ്രാമിൽ സ്വന്തം ഫോൺ നമ്പർ പൂർണ്ണമായി മറച്ചുവെച്ച് വെറുമൊരു ഉപയോക്തൃനാമം മാത്രം ഉപയോഗിച്ച് ആർക്കും അക്കൗണ്ട് തുടങ്ങാനും ഉപയോഗിക്കാനും സാധിക്കും. ഇത്തരത്തിൽ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ ലക്ഷക്കണക്കിന് വരിക്കാരുള്ള വലിയ ചാനലുകൾ സൃഷ്ടിക്കാൻ തട്ടിപ്പുകാർക്ക് വളരെ എളുപ്പത്തിൽ സാധിക്കുന്നു. ഇത് പൊലീസിനും അന്വേഷണ ഏജൻസികൾക്കും ഇവരെ നിരീക്ഷിക്കുന്നത് അതീവ ദുഷ്കരമാക്കുന്നു. കഴിഞ്ഞ വർഷം നടന്ന പ്രശസ്തമായ യുസിനിക്സ് സെക്യൂരിറ്റി സിമ്പോസിയത്തിൽ അവതരിപ്പിച്ച ഒരു ഗവേഷണ പഠനം ഈ അപകടസാധ്യത കൃത്യമായി അടിവരയിടുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന 339 ടെലഗ്രാം ചാനലുകളെ മാത്രം 2.38 കോടിയിലധികം ഉപയോക്താക്കൾ പിന്തുടരുന്നതായാണ് ഈ അന്താരാഷ്ട്ര പഠനത്തിൽ കണ്ടെത്തിയത്.
മറ്റൊരു പ്രധാന വില്ലൻ വലിയ ഫയലുകൾ കൈമാറാനുള്ള ടെലഗ്രാമിന്റെ കപ്പാസിറ്റിയാണ്. യാതൊരുവിധ വെട്ടിനിരത്തലും കൂടാതെ 2 ജിബി വരെയുള്ള വലിയ ഫയലുകൾ ഇതിലൂടെ അയക്കാൻ സാധിക്കും. വ്യാജ ചോദ്യപേപ്പറുകളുടെ വലിയ പിഡിഎഫ് ഫയലുകൾ തട്ടിപ്പുകാർക്ക് ഇതിലൂടെ എളുപ്പത്തിൽ പ്രചരിപ്പിക്കാൻ കഴിയുന്നത് ഈ സൗകര്യം മൂലമാണ്.
കൂടാതെ, പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ടെലഗ്രാമിന്റെ പ്രത്യേക ഫീച്ചറും വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെട്ടു. പഴയ സന്ദേശങ്ങൾ മാറ്റി അവിടെ പുതിയ പിഡിഎഫ് ഫയലുകൾ പ്രതിഷ്ഠിച്ച്, തങ്ങൾ മുൻപേ തന്നെ ചോദ്യപേപ്പർ ചോർത്തിയെന്ന തരത്തിൽ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ചാനൽ അഡ്മിൻമാർ ഈ സൗകര്യം ഉപയോഗിക്കുന്നതായി ദേശീയ പരീക്ഷാ ഏജൻസി കണ്ടെത്തി. ഈ പശ്ചാത്തലത്തിൽ, സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറും ഇന്ത്യയിൽ ജൂൺ 30 വരെ താല്കാലികമായി റദ്ദാക്കിയിട്ടുണ്ട്. വാട്സാപ്പിലും സന്ദേശങ്ങൾ എഡിറ്റ് ചെയ്യാൻ സാധിക്കുമെങ്കിലും അത് വളരെ പരിമിതമായ സമയത്തേക്ക് മാത്രമാണ് അനുവദിക്കുന്നത് എന്ന് മാത്രമല്ല, അതിലൂടെ പുതിയ ഫയലുകൾ കൂട്ടിച്ചേർക്കാൻ ഒട്ടും സാധിക്കുകയുമില്ല.
വാട്സാപ്പ് സുരക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്?
ടെലഗ്രാമുമായി താരതമ്യം ചെയ്യുമ്പോൾ വാട്സാപ്പ് തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഏറെ മുന്നിലാണ്. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ, ആപ്പിലെ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ അത്യാധുനിക കൃത്രിമബുദ്ധി സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ആളുകളുടെ സ്വകാര്യ സംഭാഷണങ്ങൾ ചോർത്താതെ തന്നെ, പൊതുഗ്രൂപ്പുകളിലെ നിയമവിരുദ്ധമായ പ്രവർത്തന രീതികളും പെരുമാറ്റങ്ങളും കണ്ടെത്താൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ മാഫിയകൾക്ക് വാട്സാപ്പിൽ ദീർഘകാലം നിലനിൽക്കാൻ സാധിക്കില്ല.
ഇതിന് പുറമെ ടെലഗ്രാമിന്റെ അടിസ്ഥാന ആശയവും ഇതിലൊരു വില്ലനാണ്. വൻകിട ടെക് ഭീമന്മാരിൽ നിന്ന് വ്യത്യസ്തമായി, ഒരു രാജ്യത്തെയും സർക്കാരുകളുമായി സഹകരിക്കാത്ത ഒരു സ്വതന്ത്ര പ്ലാറ്റ്‌ഫോം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ പവൽ ദുർലോവ് രൂപകൽപ്പന ചെയ്തതാണ് ടെലഗ്രാം. ഈ ഒരു പശ്ചാത്തലം ഉള്ളതുകൊണ്ട് തന്നെ നിയമവിരുദ്ധവും അനാശാസ്യവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മറ്റ് ആപ്പുകളെ ഉപേക്ഷിച്ച് ടെലഗ്രാമിനെ തങ്ങളുടെ പ്രധാന താവളമാക്കുന്നു. വാട്സാപ്പോ എക്സോ ഒക്കെ സർക്കാർ നിർദ്ദേശങ്ങളോട് വേഗത്തിൽ പ്രതികരിക്കുമ്പോൾ ഇന്ത്യയിൽ സ്വന്തമായി ഒരു ഔദ്യോഗിക ഓഫീസ് പോലുമില്ലാത്ത ടെലഗ്രാം, പലപ്പോഴും ഇത്തരം സുരക്ഷാ നിർദ്ദേശങ്ങളോട് കൃത്യമായി സഹകരിക്കാറില്ല.
ടെലഗ്രാമും നടപടികൾ കർശനമാക്കുന്നു
സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ, സമീപകാലത്തായി തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ മോശം പെരുമാറ്റങ്ങൾക്കെതിരെയും നിയമവിരുദ്ധ ചാനലുകൾക്കെതിരെയും ടെലഗ്രാമും ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രമുഖ ആഗോള സൈബർ സുരക്ഷാ ഏജൻസിയായ ചെക്ക് പോയിന്റിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ 2025-ൽ മാത്രം 4.35 കോടിയിലധികം (43.5 Million) അനാശാസ്യ ചാനലുകളും ഗ്രൂപ്പുകളുമാണ് ടെലഗ്രാം ലോകവ്യാപകമായി പൂർണ്ണമായി ബ്ലോക്ക് ചെയ്തത്. നടപ്പ് വർഷമായ 2026-ൽ ഈ നിരീക്ഷണവും നിയന്ത്രണവും അവർ വൻതോതിൽ വർദ്ധിപ്പിച്ചിട്ടുമുണ്ട്. മുൻപ് പ്രതിദിനം പതിനായിരം മുതൽ മുപ്പതിനായിരം വരെ ഗ്രൂപ്പുകൾ മാത്രം നീക്കം ചെയ്തിരുന്ന സ്ഥാനത്ത്, നിലവിൽ പ്രതിദിനം 80,000 മുതൽ 1,40,000 വരെ ഗ്രൂപ്പുകളുടെ ചരമഗീതം കുറിക്കുന്ന നടപടികളാണ് ടെലഗ്രാം സ്വീകരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates