ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ വലിയ മാറ്റത്തിന് കളമൊരുങ്ങുന്നു. ആധുനിക വൈദ്യശാസ്ത്രവും (എംബിബിഎസ്), ആയുർവേദവും (ബിഎഎംഎസ്) സമന്വയിപ്പിച്ച് സംയോജിത വൈദ്യശാസ്ത്ര (ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി) മെഡിക്കൽ ബിരുദ കോഴ്സ് ആരംഭിക്കും.
എംബിബിഎസും ബിഎഎംഎസും സംയോജിപ്പിച്ച ഇരട്ട മെഡിക്കൽ ബിരുദം ചർച്ചയാകുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ നിന്ന് (ഐഎംഎ) ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. എതിർപ്പുകൾക്കിടയിലും, കോഴ്‌സിന് അനുമതി ലഭിച്ചിട്ടുണ്ട്, അധികം വൈകാതെ പുതുച്ചേരിയിലെ ജിപ്‌മറിൽ ഈ ഇരട്ട ബിരുദ കോഴ്സ് ആരംഭിക്കും.
അഞ്ചര വർഷത്തെ കോഴ്‌സും തുടർന്ന് ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പും ഉണ്ടായിരിക്കും. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് എംബിബിഎസ്, ബിഎഎംഎസ് ബിരുദങ്ങൾ നൽകും, ഇവർക്ക് രണ്ട് വൈദ്യ ശാസ്ത്ര രീതികളിലും പ്രാക്ടീസ് ചെയ്യാൻ അർഹതയുണ്ടായിരിക്കും. ഇവർക്ക് ആധുനിക വൈദ്യശാസ്ത്രത്തിലും ആയുർവേദത്തിലും പിജി വിദ്യാർത്ഥികൾക്കുള്ള മത്സര പരീക്ഷകളിൽ പങ്കെടുക്കാനും സാധിക്കും.
സിലബസ് തയ്യാറാക്കുന്നതിനായി കേന്ദ്രം രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ അഭിപ്രായത്തിൽ, ഇരട്ട ബിരുദ കോഴ്‌സിന്റെ ഒന്നാം ഘട്ടം 'സ്വാഭാവിക ആരോഗ്യത്തെയും അതിന്റെ നിർണ്ണായക ഘടകങ്ങളെയും കുറിച്ചുള്ള പഠനവും സമീപനവും' എന്നതും രണ്ടാം ഘട്ടം 'രോഗങ്ങളെയും അവയുടെ ചികിത്സയെയും കുറിച്ചുള്ള പഠനവും സമീപനവും' എന്നതുമായിരിക്കും.
ഇവ രണ്ടും ഒരു വർഷവും മൂന്ന് മാസവും വീതമുള്ളതായിരിക്കും. 'ആരോഗ്യ സംരക്ഷണത്തെയും രോഗശാന്തിയെയും കുറിച്ചുള്ള പഠനം' എന്ന മൂന്നാം ഘട്ടം രണ്ട് വർഷവും മൂന്ന് മാസവും ദൈർഘ്യമുള്ളതായിരിക്കും.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഫേസ്-1-നുള്ള വിശദമായ സിലബസ് ഇതിനകം തയ്യാറായിക്കഴിഞ്ഞു, രണ്ട് വ്യത്യസ്ത പഠന സമീപനങ്ങളെ സമന്വയിപ്പിച്ചുള്ള പഠനം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ വിശദമായ സംയോജിത രീതിശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് സമിതിയുടെ അവകാശവാദം.
പുതിയ ഇരട്ട ബിരുദ നീക്കത്തെ എതിർക്കുന്ന ഐഎം എ ഈ നീക്കത്തെ മിക്സോപതി എന്നാണ് വിശേഷിപ്പിച്ചത്. "ഈ തീരുമാനത്തിൽ എൻഎംസിയുമായി കൂടിയാലോചിച്ചിട്ടില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഏത് വൈദ്യശാസ്ത്ര സമ്പ്രദായം തെരഞ്ഞെടുക്കണമെന്നത് രോഗിയുടെ അവകാശമാണ്. എന്നാൽ മിക്സോപതി രോഗിയിൽ നിന്ന് ആ അവകാശം എടുത്തുകളയുകയാണ് ചെയ്യുന്നത്. യോഗ്യതയുള്ള വ്യാജ ഡോക്ടർമാരായി മാത്രം മാറുന്ന ഹൈബ്രിഡ് ഡോക്ടർമാരെ സൃഷ്ടിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അധികാരികളോട് അഭ്യർത്ഥിക്കുന്നു. ജനങ്ങളുടെ ആരോഗ്യ താൽപ്പര്യങ്ങൾക്കായി കേന്ദ്രം ഈ നിർദ്ദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു," എന്ന് ഐഎംഎ പറഞ്ഞു.
യുജിസിയുടെ 2020 നയം വഴി ഇന്ത്യയിൽ ഇരട്ട മെഡിക്കൽ ബിരുദങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. പക്ഷേ അത് ഈ രീതിയിൽ ആയിരുന്നില്ല. ഒരേ സർവകലാശാലകളിൽ നിന്നോ വ്യത്യസ്ത സർവകലാശാലകളിൽ നിന്നോ രണ്ട് ബിരുദങ്ങൾ ഒരേസമയം പഠിക്കാൻ ഇത് അനുവദിക്കുന്നു. ഒരു ബിരുദം റെഗുലർ മോഡിലും മറ്റൊന്ന് ഓൺലൈനായോ വിദൂര പഠനത്തിലൂടെയോ ആയിരിക്കണം.
ദേശീയ മെഡിക്കൽ കമ്മീഷനും (എൻഎംസി) ഇന്ത്യൻ മെഡിക്കൽ കൗൺസിലുകളും ഒരേസമയം രണ്ട് മെഡിക്കൽ ബിരുദങ്ങൾ പഠിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, എംഡി/പിഎച്ച്ഡികൾ അല്ലെങ്കിൽ എംഡി/എംബിഎകൾ പോലുള്ള സംയോജിത ഇരട്ട ബിരുദ പ്രോഗ്രാമുകൾ ആഗോളതലത്തിലും ഇന്ത്യയിലും വിവിധ സ്ഥാപനങ്ങൾ പ്രഖ്യാപിക്കാറുണ്ട്.
സംയോജിത ഇരട്ട മെഡിക്കൽ ബിരുദ കോഴ്‌സ് ചുരുക്കത്തിൽ
• എംബിബിഎസ്, ബിഎഎംഎസ് കോഴ്സുകൾ സംയോജിപ്പിച്ചുള്ള ബിരുദം നൽകുന്ന പ്രോഗ്രാം
• വിദ്യാർത്ഥികൾക്ക് 5.5 വർഷത്തിനുള്ളിൽ എംബിബിഎസ്/ബിഎഎംഎസ് ബിരുദങ്ങളും ഒരു വർഷത്തെ ഇന്റേൺഷിപ്പും ലഭിക്കും
• ബിരുദം പൂർത്തിയാക്കിയവർക്ക് എംബിബിഎസ്/ബിഎഎംഎസ് എന്നിവ ഒരുമിച്ച് പ്രാക്ടീസ് ചെയ്യാം
• എംബിബിഎസ്/ബിഎഎംഎസ് സംയോജിത ബിരുദമുള്ളവർക്ക് ആധുനിക വൈദ്യശാസ്ത്രത്തിലും ആയുർവേദത്തിലും പിജി പഠനത്തിന് അർഹതയുണ്ടായിരിക്കും
• പുതിയ ഇരട്ടബിരുദ പാഠ്യപദ്ധതിയിൽ എംബിബിഎസും ബിഎഎംഎസും സമന്വയിപ്പിക്കുന്നു
• ഓറോവിൽ ഫൗണ്ടേഷൻ പുതിയ സിലബസ് രൂപീകരിക്കാനായി പ്രവർത്തിക്കുന്നു.
• എംബിബിഎസ് ഡോക്ടർമാർ ഈ നീക്കത്തെ എതിർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates