വിദേശ പഠനത്തിന് സഹായകരമായ ഉന്നതി സ്കോളർഷിപ്പിന് ഈ മാസം (മാർച്ച്) 31 വരെ അപേക്ഷിക്കാം. ബിരുദാനന്തര ബിരുദമോ അതിന് മുകളിലുള്ള കോഴ്സുകളോ പഠിക്കാൻ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിദേശ പഠന സ്കോളർഷിപ്പാണ് ഇത്.
കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനത്തിനായി നല്‍കുന്ന ഉന്നതി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് 2026-2027 വര്‍ഷത്തേക്കുള്ള അപേക്ഷയുടെ തീയതിയാണ് മാർച്ച് 31 അവസാനിക്കുന്നത്. മാർച്ച് 31 വൈകുന്നേരം ആറ് മണിവരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഈ സമയത്തിനുള്ളിൽ ഒഡെപെക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിനായി 25 ലക്ഷം രൂപവരെ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത്.
ലോകത്തിലെ മികച്ച 500 സർവകലാശാലകളിൽ പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. മെഡിക്കൽ, എൻജിനിയറിങ്, സയൻസ്, അഗ്രികൾച്ചർ, മാനേജ്മെന്റ്, ലോ, സോഷ്യൽ സയൻസ് തുടങ്ങിയ കോഴ്സുകളിൽ ചേരാൻ ഇത് സഹായകമാകും.
ബിരുദാനന്തര ബിരുദം, ബിരുദാനന്തര ഡിപ്ലോമ, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ കോഴ്‌സുകൾ പഠിക്കുന്നതിനാണ് സ്‌കോളർഷിപ്പ്. വേൾഡ് ടൈംസ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ആദ്യ 500 റാങ്കിങ്ങിൽ വരുന്ന യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്നതിനാണ് ഉന്നതി പദ്ധതി പ്രകാരം സ്കോളർഷിപ്പ് നൽകുന്നത്.
അപേക്ഷകരുടെ കുടുംബത്തിലെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബായാണ് സ്കോളർഷിപ്പ് നൽകുന്നത്.
വാർഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവർക്ക് പൂർണ്ണ സ്കോളർഷിപ്പ് ലഭിക്കും.
12 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് ട്യൂഷൻ ഫീസായി 15 ലക്ഷം രൂപയും വിസ, വിമാന ടിക്കറ്റ്, ഹെൽത്ത് ഇൻഷുറൻസ്, ജീവിത, താമസ ചെലവ് എന്നിവക്കായി അഞ്ചുലക്ഷം രൂപയും ഉൾപ്പടെ 20 ലക്ഷം രൂപ സ്കോളർഷിപ്പായി നൽകുക.
20 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് ട്യൂഷൻ ഫീസായി 15 ലക്ഷം രൂപയാണ് സ്കോളർഷിപ്പ് അനുവദിക്കും.
പട്ടികവർഗവിഭാഗത്തിലെ അപേക്ഷകർക്ക് സ്കോളർഷിപ്പിന് വരുമാന പരിധി ബാധകമായിരിക്കില്ല.
അപേക്ഷകർ കേരളത്തിൽ താമസിക്കുന്ന വ്യക്തിയും കേരളത്തിലെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടയാളുമായിരിക്കണം.
സർവകലാശാല മാനദണ്ഡങ്ങൾ അനുസരിച്ച് ബിരുദ പരീക്ഷയിൽ കുറഞ്ഞത് 55% മാർക്ക് നേടിയിരിക്കണം.
അപേക്ഷകരുടെ പ്രായം അപേക്ഷിക്കുന്ന തീയതിയിൽ 35 വയസ്സിന് താഴെയായിരിക്കണം.
അപേക്ഷ സമർപ്പിക്കുന്നവർ സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർക്ക് ആകരുത്.
ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമേ ഈ സ്കോളർഷിപ്പ് ലഭിക്കാൻ അർഹതയുള്ളൂ. മുൻ വർഷങ്ങളിൽ ഏതെങ്കിലും കുടുംബാംഗം സ്കോളർഷിപ്പ് നേടിയിട്ടുണ്ടെങ്കിൽ, അതേ കുടുംബത്തിലെ മറ്റൊരാൾക്ക് ഈ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.
വിദേശ സർവകലാശാലകളിൽ പ്രവേശനം നേടിയതിന് ശേഷമുള്ള അപേക്ഷ പരിഗണിക്കില്ല.
ഒരുവിദ്യാർഥിക്ക് ഒരുതവണയേ സ്കോളർഷിപ്പ് അനുവദിക്കൂ.
പെൺകുട്ടികൾ, ശാരീരികമായി ഭിന്നശേഷിയുള്ളവർ, ഏക രക്ഷിതാവുള്ള കുട്ടികൾ എന്നിവർക്ക് മുൻഗണനയുണ്ട്.
മാർച്ച് 31 വരെ സ്വീകരിക്കുന്ന അപേക്ഷകളിൽ മെയ് മാസം തെരഞ്ഞെടുപ്പ് പൂർത്തിയാക്കി സ്കോളർഷിപ്പ് ലഭിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒഡെപെക് മുഖേനയാണ് ഇത് പൂർത്തിയാക്കുന്നത്.
മുൻവർഷങ്ങളിലായി 930 പേർക്കാണ് ഈ സ്കോളർഷിപ്പ് ലഭിച്ചത്. ഇതുവഴി പട്ടികജാതി വിഭാഗത്തിലെ 835 വിദ്യാർത്ഥികൾക്കും പട്ടികവർഗ വിഭാഗത്തിലെ 95 വിദ്യാർത്ഥികൾക്കും വിദേശ സർവകലാശാലകളിൽ പഠനം സാധ്യമായത്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 വൈകുന്നേരം ആറ് മണി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates