നായികയായി തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് ഐശ്വര്യ ഭാസ്കരൻ. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത ഐശ്വര്യയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. വിവാഹമോചനത്തോടെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട അവർ സോപ്പ് വിറ്റാണ് ജീവിതമാർഗം കണ്ടെത്തിയിരുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആർത്തവവിരാമ കാലഘട്ടത്തിൽ താൻ കടന്നുപോയ ശാരീരിക-മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഐശ്വര്യ.
പലപ്പോഴും അതിശക്തമായ ബ്ലീഡിങ് ഉണ്ടായിട്ടുണ്ടെന്നും ഗർഭപാത്രം പുറത്തേക്ക് എടുത്തെറിയാൻ തോന്നിയിട്ടുണ്ടെന്നും ഐശ്വര്യ പറയുന്നു. ആർത്തവവിരാമ സമയത്ത് നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ട് ഹോട്ട് ഫ്ലാഷുകളായിരുന്നു. എസിയിൽ ഇരുന്നാൽ പോലും ശരീരം പെട്ടെന്ന് ചൂടാവുകയും വിയർത്തൊഴുകുകയും ചെയ്യുമായിരുന്നു. അതേസമയം, ആർത്തവകാലത്ത് തനിക്ക് വേദനയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. എന്നാൽ 47 വയസ്സായപ്പോൾ എല്ലാം മാറിമറിഞ്ഞുവെന്നും താരം പറയുന്നു.
ആർത്തവം ക്രമരഹിതമായി. എപ്പോഴാകും ആർത്തവം ഉണ്ടാവുകയെന്ന് പ്രവചിക്കാൻ കഴിയില്ല. ചിലപ്പോൾ മൂന്ന് മാസം കൂടുമ്പോൾ വരും. അതുകൊണ്ട് തന്നെ, കയ്യിലെപ്പോഴും പാഡു കരുതണം. ശാരീരിക വേദനയെക്കാൾ തന്നെ തളർത്തിയിരുന്നത് മൂഡ് സ്വിങ്സായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു.
'പെട്ടെന്ന് ദേഷ്യം വരും, തൊട്ടുപിന്നാലെ സങ്കടം വരും. ഈ സമയത്താണ് യോഗയും മെഡിറ്റേഷനും ചെയ്യാൻ തുടങ്ങിയത്. ഇടയ്ക്ക് അതിഭീകരമായ ബ്ലീഡിങ്ങുണ്ടായിരുന്നു. കിടക്കയിൽ പോലും രക്തമാകുന്ന അവസ്ഥ. ജീവൻ പോകുന്ന വേദനയും. വല്ലാത്തൊരു നിരാശയിൽ ഗർഭപാത്രം എടുത്ത് പുറത്തേക്ക് എറിഞ്ഞാലോ എന്നു വരെ ഞാൻ ചിന്തിച്ചുപോയിട്ടുണ്ട്. അമ്മയോട് ഇത് പറഞ്ഞപ്പോൾ യോഗ തുടരാനായിരുന്നു ഉപദേശം. അത് ഞാൻ പാലിച്ചു. സദ്ഗുരുവിന്റെ യോഗ ക്ലാസുകളാണ് നരകതുല്യമായ ആ ജീവിതത്തിൽ നിന്ന് എന്നെ കര കയറ്റിയത്. ഇപ്പോൾ ഹോട്ട് ഫ്‌ളാഷും മൂഡ് സ്വിങ്‌സും മാറി. ശരീരം എന്റെ നിയന്ത്രണത്തിൽ തന്നെയായി. ഇപ്പോൾ സമാധാനമുണ്ട്.'-ഐശ്വര്യ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates