ഹോമിയോപ്പതി ചികിത്സാരീതി ശുദ്ധ തട്ടിപ്പാണെന്ന തരത്തിൽ സമൂഹത്തിൽ വാദം ശക്തമാകുമ്പോൾ കഴിഞ്ഞ ദിവസം ബോളിവുഡ് താരം അനുഷ്ക ശർമ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. പ്രമുഖ ഹോമിയോപ്പതി ഡോക്ടർ ആയ രാജൻ ശങ്കരനും സംരംഭക നമിത ഥാപ്പറും തമ്മിലുള്ള ഒരു സംഭാഷണത്തിന്റെ ചെറിയൊരു ഭാഗമാണ് അനുഷ്ക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്.
ഹോമിയോപ്പതി ചികിത്സ തന്റെ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ഡോ. രാജൻ ശങ്കരൻ അതിലൊരു പ്രധാന ഭാഗമായിരുന്നുവെന്നും അനുഷ്ക അതിന് അടിക്കുറിപ്പെഴുതിയിരുന്നു. ആരോഗ്യത്തെയും ശ്രദ്ധാപൂർണമായ ജീവിതത്തെയും സംബന്ധിച്ച ഡോ. രാജൻ്റെ പരിജ്ഞാനത്തെ താൻ വിലമതിക്കുന്നതായും അനുഷ്ക കൂട്ടിച്ചേർത്തു.
താരത്തിന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ അതിവേഗം ചർച്ചക്ക് തിരികൊളുത്തി. ഹോമിയോപ്പതിയുടെ ശാസ്ത്രീയ അടിത്തറ ചോദ്യം ചെയ്തു കൊണ്ട് പലരും അനുഷ്കയുടെ പോസ്റ്റിനെ വിമർശിച്ച് രംഗത്തെത്തി. നിരവധി ഫോളോവർമാരുള്ള സെലിബ്രിറ്റികൾ വൈദ്യശാസ്ത്ര ചികിത്സകളെ കുറിച്ച് അഭിപ്രായം പറയുമ്പോൾ ജാഗ്രത പുലർത്തണമെന്ന് പലരും കമന്റിൽ ചൂണ്ടിക്കാണിച്ചു.
അതേസമയം, ഹോമിയോപ്പതിയുടെ ഗുണങ്ങൾ ചൂണ്ടിക്കാട്ടിയും ആളുകൾ രംഗത്തെത്തി. സെലിബ്രിറ്റി ആണെങ്കിലും ഏത് ചികിത്സ തേടണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും അനുഷ്കയ്ക്ക് സ്വന്തം താൽപര്യങ്ങൾ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി. അനുഷ്‌ക പങ്കുവച്ച വിഡിയോയിലെ ഹോമിയോപതി ഡോക്ടര്‍ രാജന്‍ ശങ്കരന്‍ അറിയപ്പെടുന്ന ഗവേഷകനും അധ്യാപകനും ഗ്രന്ഥകര്‍ത്താവും കൂടിയാണ്. മുംബൈ സ്വദേശിയായ ഇദ്ദേഹം ഹോമിയോപതി അധ്യാപകനായിരുന്ന ഡോ. പി ശങ്കരന്റെ മകനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates