മഴക്കാലത്താണ് ഡെങ്കിപ്പനി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട പല അബദ്ധ ധാരണകളും സോഷ്യൽമീഡിയയിൽ പ്രചരിക്കാറുണ്ട്. കൊതുക് പരത്തുന്ന ഈ വൈറൽ അണുബാധ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം വലിയ രീതിയിൽ കുറയ്ക്കാറുണ്ട്. ഇതിന് പരിഹാരമായി പപ്പായയുടെ ഇല അരച്ച് ചാറെടുത്ത് കുടിക്കുന്നത് നല്ലതാണെന്ന് വ്യാപകമായി പ്രചരിക്കാറുണ്ട്. എന്നാൽ ആ വാദത്തിന് ശാസ്ത്രീയമായ യാതൊരു തെളിവുകളുമില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പപ്പായയുടെ ഇലയിൽ ആന്റിഓക്സിഡന്റുകൾ, ഫ്ലാവനോയിഡുകൾ, എൻസൈമുകൾ, ചില ബയോആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നുണ്ടെങ്കിലും അത് പ്ലേറ്റലെറ്റ് കൗണ്ട് വർധിക്കാനോ ഡെങ്കി വൈറസിനെ നശിപ്പിക്കുന്നതായോ ശാസ്ത്രീയ തെളിവുകളില്ലെന്ന് വിദഗ്ധർ പറയുന്നു. മാത്രമല്ല, പപ്പായ ഇല അരച്ചു കുടിക്കുന്നത് ദുര്‍ബല പ്രതിരോധ ശേഷിയുള്ളവരില്‍ പ്രതികൂല ഫലങ്ങളും ഉണ്ടാക്കിയേക്കാം.
ഇത് മൂലം ഛർദ്ദിയോ വയറിളക്കമോ ഉണ്ടായാൽ ഡെങ്കിപ്പനി കാരണം ശരീരത്തിനുണ്ടാകുന്ന നിര്‍ജലീകരണത്തിന്റെ തോത് വർധിക്കാമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പപ്പായ ഇലക്ക് പകരം പഴങ്ങളും പച്ചക്കറികളും സൂപ്പും ഇളനീരുമൊക്കെയാണ് രോഗികള്‍ക്ക് നല്‍കേണ്ടതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച രോഗികളില്‍ ഏഴാം നാളിന് ശേഷം പ്ലേറ്റ്‌ലെറ്റ് എണ്ണം വർധിക്കാറുണ്ടെന്നും ഇത് പപ്പായ ഇല കഴിച്ചതു മൂലമാണെന്ന് പലരും തെറ്റിദ്ധരിക്കാം.
ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണിനു പിന്നില്‍ വേദന, പേശികള്‍ക്കും സന്ധികള്‍ക്കും വേദന, ഓക്കാനം, ഛര്‍ദ്ദി, ഗ്രന്ഥികള്‍ക്ക് വീക്കം, തൊലിപ്പുറത്ത് തിണര്‍പ്പുകള്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. വൈറസ് ഉള്ളില്‍ പ്രവേശിച്ച് നാലു മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷണങ്ങള്‍ വെളിപ്പെടും.
രണ്ട് മുതല്‍ ഏഴു ദിവസം വരെ ഇവ തുടരാം. ഡെങ്കിപ്പനിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ലാത്തതിനാല്‍ പലപ്പോഴും ലക്ഷണങ്ങള്‍ക്കാണ് ഡോക്ടര്‍മാര്‍ ചികിത്സ നിര്‍ദ്ദേശിക്കുക. ഡെങ്കിപ്പനി പരക്കാതിരിക്കാന്‍ കൊതുക് കടിയേല്‍ക്കാനുള്ള സാധ്യതകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. ശരീരം മൂടുന്ന തരത്തിലുള്ള വസ്‌ത്രങ്ങള്‍, കൊതുക് വല, കൊതുക് റിപ്പല്ലന്റുകള്‍, കോയിലുകള്‍, വെപ്പറൈസറുകള്‍ എന്നിവ സഹായകമാണ്. വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിട്ട് വളരുന്ന സാഹചര്യവും ഒഴിവാക്കേണ്ടതാണ്.
സ്വയം ചികിത്സ ഒഴിവാക്കുക.
ആവശ്യത്തിന് വെള്ളവും ORS-ഉം കുടിക്കുക.
ഡോക്ടർ നിർദേശിക്കുന്ന പരിശോധനകൾ നടത്തുക.
രക്തസ്രാവം, കഠിന വയറുവേദന, ശ്വാസതടസം, അമിത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യ സഹായം തേടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates